T20: ഓസ്ട്രേലിയ ഇന്ത്യയോട് തോറ്റമ്പിയത് ഇങ്ങനെ.. റാഞ്ചിയിൽ ഇഷ്ടം പോലെ റെക്കോർഡുകൾ, ഹൈലൈറ്റ്സ്!!
റാഞ്ചി: ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പര 4 - 1 ന് തോറ്റതോടെ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്ത് പേടിച്ച് അമിട്ടടിച്ചു എന്നൊക്കെയാണ് സോഷ്യൽ മീഡിയ കളിയാക്കുന്നത്. എന്നാൽ സംഭവം അതല്ല സ്മിത്ത് പരിക്കേറ്റത് കൊണ്ട് കളിക്കാതിരുന്നതാണ് എന്നതാണ് സത്യം. സ്മിത്തിന് പകരം ആക്രമണകാരിയായ വാര്‍ണർ ക്യാപ്റ്റനായപ്പോൾ രക്ഷപ്പെടും എന്ന് ഓസീസ് ആരാധകരരും കരുതിക്കാണും.
എന്നാൽ ട്വന്റി 20യിലും വിശേഷിച്ച് ഒന്നും ചെയ്യാൻ ഓസ്ട്രേലിയയ്ക്ക് കഴിഞ്ഞില്ല. വളരെ മാന്യമായി അവർ തോറ്റു. കളിയുടെ ഭൂരിഭാഗവും അപഹരിച്ച മഴയെ പോലും കുറ്റം പറയാൻ പറ്റില്ല. മഴ പെയ്തില്ലെങ്കിലും ഓസ്ട്രേലിയ ഈ കളി തോറ്റേനെ. അത്രയ്ക്കും ആധികാരികമായിട്ടാണ് ഇന്ത്യൻ ബൗളർമാർ ഓസീസ് ബാറ്റ്സ്മാൻമാരെ പിടിച്ചുകെട്ടിയത്. റാഞ്ചിയിലെ ആദ്യ ട്വന്റി 20യിലെ റെക്കോർഡുകളും ഹൈലൈറ്റ്സും കാണാം.

വാർണറിന് ആദ്യ തോൽവി
ഓസ്ട്രേലിയന്‍ ക്യാപ്റ്റൻ എന്ന നിലയിൽ ഡേവിഡ് വാർണറിന്റെ ആദ്യത്തെ തോൽവിയാണ് ഇത്. ഇതിന് മുമ്പ് വാർണർ നയിച്ച 5 കളിയിലും ഓസ്ട്രേലിയ ജയിച്ചിരുന്നു. ക്യാപ്റ്റനാകുമ്പോൾ മികച്ച പ്രകടനം പുറത്തെടുക്കാറുള്ള വാർണറിന് റാഞ്ചിയിൽ 8 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ.

കുൽദീപിന് ആദ്യ മാൻ ഓഫ് ദ മാച്ച്
ഇന്ത്യയുടെ യുവ സ്പിന്നർ കുൽദീപ് യാദവിന്‌റെ ആദ്യത്തെ ട്വന്റി 20 മാൻ ഓഫ് ദ മാച്ച് പ്രകടനമാണ് റാഞ്ചിയിൽ കണ്ടത്. നാലോവറിൽ വെറും 16 പന്തിന് രണ്ട് വിക്കറ്റ്. ആരോൺ ഫിഞ്ചിനെ മനോഹരമായ ഒരു പന്തിൽ ബൗൾഡാക്കിയ യാദവ് ഹെൻറിക്കസിന്റെ കുറ്റിയും തെറുപ്പിച്ചു.

ആറ് ക്ലീൻ ബൗൾഡുകൾ
ഓസ്ട്രേലിയയ്ക്ക് ആകെ നഷ്ടപ്പെട്ടത് എട്ട് വിക്കറ്റുകൾ. ഇതിൽ ആറെണ്ണവും ക്ലീൻ ബൗള്‍ഡും. ഒരിന്നിംഗ്സിൽ ഏറ്റവും കൂടുതൽ ബൗൾഡ് എന്ന റെക്കോര്‌ഡിനൊപ്പമാണിത്. ഒരാൾ ക്യാച്ച് ഔട്ടും ഒരാൾ റണ്ണൗട്ടുമായി.

ഓസീസ് തകർന്നടിഞ്ഞു
ഭുവനേശ്വര്‍ കുമാറിനെ തുടര്‍ച്ചയായി ബൗണ്ടറിയിലേക്ക് പായിച്ചാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തുടങ്ങിയത്. എന്നാല്‍ വാര്‍ണറുടെ കുറ്റി തെറിപ്പിച്ച് ഭുവി പകരം വീട്ടി. 42 റണ്‍സെടുത്ത ആരോണ്‍ ഫിഞ്ച് മാത്രമാണ് ചെറുത്തുനിന്നത്. മാക്‌സ് വെല്ലും പെയിനും 17 റണ്‍സ് വീതം എടുത്തു. ഭുമ്രയും കുല്‍ദീപും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ത്യയ്ക്ക് എല്ലാം ഈസി
മഴമൂലം ആറോവറായി ചുരുക്കിയ കളിയില്‍ ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത് 48 റണ്‍സ്. ഒന്നാമത്തെ ഓവറില്‍ ഫോറും രണ്ടാമത്തെ ഓവറില്‍ സിക്‌സും പറത്തി രോഹിത് ശര്‍മ മനോഹരമായ തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. ശര്‍മയ്ക്ക് ശേഷം ക്രീസിലെത്തിയ വിരാട് കോലി ശിഖര്‍ ധവാന്റെ സഹായത്തോടെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. കോലി 22ഉം ധവാന്‍ 15 ഉം റണ്‍സെടുത്ത് പുറത്താകാതെ നിന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications