ടെസ്റ്റ് ക്രിക്കറ്റിൽ ക്യാപ്റ്റൻസി ഏറ്റെടുക്കുന്ന ഏതൊരു കളിക്കാരനും മുന്നിൽ ഒരു ബെഞ്ച് മാർക്കുണ്ട്. ബാറ്റിംഗിൽ സച്ചിനും ബൗളിംഗിൽ മുരളീധരനും എന്നൊക്കെ പറയുന്നത് പോലെ ക്യാപ്റ്റൻസിയിൽ അത് സ്റ്റീവ് വോയും റിക്കി പോണ്ടിംഗുമാണ്. ഓസ്ട്രേലിയയുടെ ഇതിഹാസ ക്യാപ്റ്റന്മാരായ ഇവരോടാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോലിയുടെ കളി. അതിൽ സ്റ്റീവ് വോയെ കോലി മറികടന്നുകഴിഞ്ഞു, ഇനി മുന്നിൽ പോണ്ടിംഗാണ്.
തുടർച്ചയായ ഏറ്റവും കൂടുതൽ ടെസ്റ്റ് പരമ്പര വിജയം എന്ന അപൂർവ്വ റെക്കോർഡിലേക്കാണ് വിരാട് കോലിയുടെ കുതിപ്പ്. മുഴുവൻ സമയ ക്യാപ്റ്റനായതിന് ശേഷം തുടർച്ചയായ എട്ടാമത്തെ പരമ്പര വിജയമാണ് വിരാട് കോലി ശ്രീലങ്കയിൽ കുറിച്ചത്. അതും ഒരു ടെസ്റ്റ് ബാക്കിനിൽക്കേ. ഏഴ് പരമ്പര ജയമാണ് സ്റ്റീവ് വോയുടെ പേരിൽ ഉള്ളത്. ഇക്കാര്യത്തിൽ ലോകറെക്കോർഡ് രണ്ട് ടീമുകൾക്കാണ്, ഇംഗ്ലണ്ടിനും ഓസ്ട്രേലിയയ്ക്കും.
ദക്ഷിണാഫ്രിക്ക, വെസ്റ്റ് ഇന്‍ഡീസ്, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ഓസ്ട്രേലിയ, വെസ്റ്റ് ഇൻഡീസ്, ശ്രീലങ്ക - ഇത്രയും പരമ്പരയാണ് ഇന്ത്യ തോൽവിയറിയാതെ സ്വന്തമാക്കിയത്. ശ്രീലങ്കൻ പര്യടനത്തിന് ശേഷം ദക്ഷിണാഫ്രിക്കയിലാകും വിരാട് കോലിയും കൂട്ടരും ഇനി ടെസ്റ്റ് കളിക്കാൻ ഇറങ്ങുന്നത്. 2015 ൽ കോലി മുഴുവൻ സമയ ക്യാപ്റ്റനായതിന് ശേഷം കളിച്ച 26 ടെസ്റ്റിൽ ഇന്ത്യ വെറും രണ്ടെണ്ണം മാത്രമേ തോറ്റിട്ടുള്ളൂ.