മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പുതിയ കോച്ചിനെ ജൂലൈ 10ന് അറിയാമെന്ന് മുൻ ക്യാപ്റ്റനും ബി സി സി ഐ ഉപദേശക സമിതി അംഗവുമായ സൗരവ് ഗാംഗുലി. പുതിയ കോച്ചിനെ തിരഞ്ഞെടുക്കുന്നത് ഗാംഗുലി കൂടി അംഗമായ ഉപദേശക സമിതിയാണ്. ഇതിഹാസ താരങ്ങളായ സച്ചിൻ തെണ്ടുൽക്കർ, വി വി എസ് ലക്ഷ്മൺ എന്നിവരാണ് ഉപദേശക സമിതിയിലെ മറ്റംഗങ്ങൾ.
ക്യാപ്റ്റൻ വിരാട് കോലിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അനിൽ കുംബ്ലെ രാജിവെച്ചതോടെയാണ് ഇന്ത്യയ്ക്ക് പുതിയ കോച്ചിനെ ആവശ്യമായി വന്നത്. പുതിയ കോച്ചിന് വേണ്ടി ബി സി സി ഐ അപേക്ഷ ക്ഷണിച്ചിരുന്നു. ഓസ്ട്രേലിയയുടെ ടോം മൂഡി, മുൻ ഇന്ത്യൻ താരം വീരേന്ദർ സേവാഗ് എന്നിവരും പിന്നീട് രവി ശാസ്ത്രി, വെങ്കിടേഷ് പ്രസാദ് എന്നിവരും കോച്ചാകാൻ അപേക്ഷ നല്‍കിയിട്ടുണ്ട്.
ജൂലൈ 9നാണ് അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി. സൗരവ് ഗാംഗുലി പറയുന്നത് പ്രകാരമാണെങ്കിൽ ജൂലൈ പത്തിന് കോച്ചിനെ പ്രഖ്യാപിക്കുകയും ചെയ്യും. അപേക്ഷകൾ പരിശോധിക്കാനും തീരുമാനം എടുക്കാനും ബി സി സി ഐ ഉപദേശക സമിതിക്ക് ഒരു ദിവസം മാത്രം മതിയോ എന്ന സംശയമാണ് ആരാധകർക്ക്. അതോ രവി ശാസ്ത്രിയെയോ മറ്റാരെങ്കിലുമോ ബി സി സി ഐ ഇതിനോടകം പരിശീലക സ്ഥാനത്തേക്ക് കണ്ടുവെച്ചിട്ടുണ്ടോ എന്ന സംശയവുമുണ്ട്.