ദില്ലി: ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് നാണംകെട്ട തോല്‍വി. താജിക്കിസ്ഥാനോട് രണ്ടിനെതിരെ നാല് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെട്ടത്.സുനില്‍ ഛേത്രിയുടെ ഇരട്ട ഗോളിന്റെ മികവില്‍ ആദ്യ പകുതിയില്‍ ഇന്ത്യ എതിരില്ലാത്ത രണ്ട് ഗോളിന് മുന്നിട്ട് നിന്നിരുന്നു. എന്നാല്‍ രണ്ടാം പകുതിയില്‍ നാല് ഗോളുകള്‍ തിരിച്ചടിച്ചാണ് താജിക്കിസ്ഥാന്‍ ഇന്ത്യയെ നാണം കെടുത്തിയത്. നിരവധി പിഴവുകളാണ് ഇരുപാതികളിലുമായി ഇന്ത്യ വരുത്തിയത്. പ്രതിരോധ നിരയിലും കാര്യമായിട്ടുള്ള പിഴവുകള്‍ ഇന്ത്യക്ക് സംഭവിച്ചു. ഉത്തര കൊറിയക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
പുതിയ കോച്ച് ഇഗോര്‍ സ്റ്റിമാക്കിന്റെ കീഴില്‍ ഇറങ്ങിയ ഇന്ത്യ ആദ്യ പകുതിയില്‍ മിന്നുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത്. ടീമില്‍ ഏഴു മാറ്റങ്ങളാണ് കോച്ച് വരുത്തിയത്. ഗുര്‍പ്രീതും ഛേത്രിയും ടീമില്‍ തിരിച്ചെത്തി. മന്ദാര്‍ റാവു ദേശായ്, നരേന്ദര്‍ ഗെഹലോട്ട് എന്നിവര്‍ക്ക് ടീമില്‍ അരങ്ങേറ്റവും ലഭിച്ചു. തുടക്കത്തില്‍ രണ്ട് ടീമുകളും ഫൗളുകള്‍ക്കാണ് ശ്രമിച്ചത്.ഇതിനിടെ ചാംഗ്‌തെയെ അസോറോവ് ഫൗള്‍ ചെയ്തതിന് റഫറി പെനാല്‍റ്റി വിധിച്ചു. നാലാം മിനുട്ടില്‍ പെനാല്‍റ്റി കിക്കെടുത്ത സുനില്‍ ഛേത്രി ഇന്ത്യ മുന്നിലെത്തുകയും ചെയ്തു.
തകര്‍പ്പനൊരു പനേങ്ക കിക്കിലായിരുന്നു ഛേത്രിയുടെ ഗോള്‍. മത്സരത്തില്‍ താജിക്കിസ്ഥാനും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. എന്നാല്‍ ഫിനിഷിംഗ് പോരായ്മ ടീമിന് തിരിച്ചടിയായി. ഇതിനിടെ തുര്‍സുനോവിനെ ആദില്‍ വീഴ്ത്തിയതിന് താജിക്കിസ്ഥാന്‍ പെനാല്‍റ്റിക്കായി വാദിച്ചെ്കിലും ലഭിച്ചില്ല. കോര്‍ണര്‍ കിക്കും ലക്ഷ്യത്തിലെത്തിയില്ല. 41ാം മിനുട്ടില്‍ ഛേത്രി രണ്ടാം ഗോല്‍ നേടുന്നത്. ഇതോടെ ഇന്ത്യ മത്സരത്തില്‍ മുന്‍തൂക്കം ഉറപ്പിക്കുകയും ചെയ്തു. രണ്ടാം പകുതിയില്‍ ഇന്ത്യ. മത്സരം കൈവിടുന്നതാണ് കണ്ടത്.
പതിയെ കളിച്ച് തുടങ്ങിയ ഇന്ത്യയെ അപ്രതീക്ഷിതമായിട്ടാണ് താജിക്കിസ്ഥാന്‍ ഞെട്ടിച്ചത്. 56ാം മിനുട്ടില്‍ കോമ്രോന്‍ മികച്ചൊരു ഷോട്ട് തൊടുത്തപ്പോള്‍ ഗുര്‍പ്രീത് തടുത്തിട്ടെങ്കിലും റീബൗണ്ടില്‍ താരം ലക്ഷ്യം കാണുകയായിരുന്നു. ഇതോടെ ഇന്ത്യ ശരിക്കും പ്രതിരോധത്തിലായി. രണ്ട് മിനുട്ടുകള്‍ക്കുള്ളില്‍ ബോബോയേവ് സ്‌കോര്‍ ഒപ്പമെത്തിച്ചു. ഇതിനിടെ ഇന്ത്യ പ്രതിരോധം ശക്തിപ്പെടുത്താന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. 69ാം മിനുട്ടില്‍ ആദ്യമായി താജിക്കിസ്ഥാന്‍ മുന്നിലെത്തി. 71ാം മിനുട്ടില്‍ റഹിമോവ് നാലാം ഗോളും നേടിയതോടെ ഇന്ത്യ പരാജയം ഉറപ്പിക്കുകയായിരുന്നു.