കെഎല്‍ രാഹുലും ശിഖര്‍ ധവാനും ചേര്‍ന്ന് സ്വപ്നതുടക്കമാണ് ഇന്ത്യയ്ക്ക് നേടിക്കൊടുത്തത്. 11 ആം ഓവറിലാണ് ഇന്ത്യയുടെ ആദ്യ വിക്കറ്റു വീഴുന്നത്.അര്‍ധ ശതകം പിന്നിട്ടതിന് പിന്നാലെ ധവാന് വിക്കറ്റ് നഷ്ടപ്പെട്ട് തിരിച്ചുകയറി. തുടര്‍ന്നാണ് സഞ്ജു സാംസണിന്റെ വരവ്. നിര്‍ണായക മത്സരമായിട്ടുകൂടി ടീമിലെ ബാറ്റിങ് ഓര്‍ഡര്‍ മാറ്റി പരീക്ഷിക്കാന്‍ വിരാട് കോലി കാട്ടിയ ധൈര്യം പ്രശംസനീയം. സഞ്ജുവിനെ കൂടാതെ മനീഷ് പാണ്ഡെയെയും യുസ്വേന്ദ്ര ചാഹലിനെയും അന്തിമ ഇലവനില്‍ കോലി ഉള്‍പ്പെടുത്തിയിരുന്നു.
നാലു വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് സഞ്ജു സാംസണ് വെള്ളിയാഴ്ച്ച ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനിറങ്ങിയത്; അതും പ്രിയ പൊസിഷനായ മൂന്നാം നമ്പറില്‍. നേരിട്ട ആദ്യ പന്തുതന്നെ ലങ്കന്‍ ലെഗ് സ്പിന്നര്‍ സന്ദകനെ സഞ്ജു ലോങ് ഓഫിലേക്ക് സുന്ദരമായി പറത്തി. വന്നപാടെ സിക്സടിച്ച സഞ്ജുവിനെ കണ്ട് നായകന് വിരാട് കോലി പോലും എഴുന്നേറ്റു നിന്ന് കൈയടിച്ചു.
പക്ഷെ തൊട്ടടുത്ത ഓവറില്‍ മറ്റൊരു ലങ്കന്‍ ലെഗ് സ്പിന്നര്‍ ഹസരംഗ താരത്തിന്റെ ആവേശം തല്ലിക്കെടുത്തി. 12 ആം ഓവറിലെ മൂന്നാം പന്ത്. ഹസരംഗയുടെ ഗൂഗ്ലിക്ക് മുന്നില്‍ സഞ്ജു സാംസണിന്റെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുകയായിരുന്നു. ഓഫ് സ്റ്റംപിന് വെളിയില്‍ കുത്തിയ പന്തിനെ ഡ്രൈവ് ചെയ്യാനാണ് സഞ്ജു ശ്രമിച്ചത്. പക്ഷെ സ്റ്റംപിലേക്ക് കുത്തിതിരിഞ്ഞ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുരുങ്ങി. അംപയറുടെ ഔട്ട് തീരുമാനത്തില്‍ സംശയമുണ്ടായിരുന്നെങ്കിലും റിവ്യു വിളിക്കാന്‍ സഞ്ജു മുതിര്‍ന്നില്ല.
സഞ്ജുവിന് ശേഷമാണ് മനീഷ് പാണ്ഡെയുടെ കടന്നുവരവ്. എന്തായാലും നീണ്ടകാലത്തിന് കിട്ടിയ അവസരം പൂര്‍ണമായി വിനിയോഗിക്കുന്നതിലായിരുന്നു പാണ്ഡെയുടെ ശ്രദ്ധ.കളിയുടെ ഒടുക്കംവരെ ബാറ്റു ചെയ്ത താരം കോലിയുടെ തീരുമാനത്തെ സാധൂകരിച്ചു. 18 പന്തില്‍ നാലു ബൗണ്ടറിയടക്കം 31 റണ്‍സാണ് മനീഷ് പാണ്ഡെ കുറിച്ചത്. അവസാന ഓവറുകളില്‍ മനീഷ് പാണ്ഡെയും ശാര്‍ദ്ധുല്‍ താക്കൂറും നടത്തിയ സ്ഫോടനം ഇന്ത്യന്‍ സ്കോര്‍ 200 കടത്താന്‍ സഹായിച്ചു.
മറുഭാഗത്ത് ഇന്ത്യ ഉയര്‍ത്തിയ 202 റണ്‍സ് വിജയലക്ഷ്യം ശ്രീലങ്കയെ സംബന്ധിച്ച് ബാലികേറാ മലയായിരുന്നു. പവര്‍പ്ലേ അവസാനിക്കും മുന്‍പുതന്നെ ലങ്കയുടെ മുന്‍നിര ബാറ്റ്സ്മാന്മാരെ ഇന്ത്യന്‍ പേസര്‍മാര്‍ മടക്കി. ആഞ്ചലോ മാത്യൂസും (20 പന്തില്‍ 31 റണ്‍സ്) ധനഞ്ജയ ഡി സില്‍വയും (36 പന്തില്‍ 57 റണ്‍സ്) മാത്രമാണ് പോരാട്ടവീര്യം പുറത്തെടുത്തത്.
Most Read: എന്റെ പിഴ, തുറന്നു സമ്മതിച്ച് മലിങ്ക... തനിക്കു വെറുംകൈ, പിന്നെങ്ങനെ ടീം ജയിക്കും?
ഇവര്‍ വീണതോടെ വാലറ്റത്തെ ചുരുട്ടിക്കെട്ടാന്‍ ഇന്ത്യയ്ക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നില്ല. നവ്ദീപ് സെയ്്നി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശാര്‍ദ്ധുല്‍ താക്കൂര്‍ രണ്ടും ജസ്പ്രീത് ബൂംറ ഒരു വിക്കറ്റും വീഴ്ത്തി. വാഷിങ്ടണ്‍ സുന്ദറിനുമുണ്ട് രണ്ടു വിക്കറ്റ്.പരമ്പരജയമാണ് പൂനെയില്‍ ടീം ഇന്ത്യ കുറിച്ചത്. ലങ്കയ്ക്ക് എതിരെ ട്വന്റി-20 പരമ്പര തോല്‍ക്കാത്ത പാരമ്പര്യം ടീം ഇന്ത്യ ഒരിക്കല്‍ക്കൂടി കാത്തു. ഇതുവരെ 12 ഉഭയകക്ഷി പരമ്പരകളാണ് ലങ്കയുമായി ഇന്ത്യ കളിച്ചിരിക്കുന്നതും; ജയിച്ചിരിക്കുന്നതും.
ഇതേസമയം, കപ്പടിച്ച ആഘോഷങ്ങളില്‍ ടീം ഇന്ത്യ മുഴുകിയപ്പോള്‍ സഞ്ജു സാംസണിന്റെ അഭാവം ക്രിക്കറ്റ് പ്രേമികളുടെ ശ്രദ്ധയില്‍പ്പെടുകയുണ്ടായി. പേടിഎം ട്രോഫി ഉയര്‍ത്തുന്ന ഇന്ത്യന്‍ സംഘത്തിന്റെ ചിത്രത്തിലും സഞ്ജുവുണ്ടായിരുന്നില്ല. ടീമിന്റെ ആഘോഷത്തില്‍ സഞ്ജു പങ്കെടുക്കാതിരുന്നതിന്റെ കാരണം അന്വേഷിച്ചാണ് പിന്നെ ആരാധകര്‍ നടന്നത്. എന്തായാലും സഞ്ജുവിന്റെ അസാന്നിധ്യത്തിന് പിന്നിലെ കാരണം വൈകാതെ വെളിവായി.
മായങ്ക് അഗര്‍വാള്‍, ക്രുണാല്‍ പാണ്ഡ്യ, അക്സർ പട്ടേൽ, സൂര്യകുമാർ യാദവ് അടക്കമുള്ള ഇന്ത്യ എ ടീം താരങ്ങള്‍ക്കൊപ്പം ന്യൂസിലാന്‍ഡിലേക്ക് പറക്കേണ്ട തിരക്കുണ്ടായിരുന്നു സഞ്ജുവിന്. ട്വിറ്ററില്‍ മായങ്ക് അഗര്‍വാള്‍ പങ്കുവെച്ച ചിത്രമാണ് സഞ്ജു എവിടെപ്പോയെന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. മൂന്നു ഏകദിന മത്സരങ്ങളും രണ്ടു നാലുദിന ടെസ്റ്റ് മത്സരങ്ങളുമാണ് ന്യൂസിലാന്‍ഡ് എയ്ക്ക് എതിരെ ഇന്ത്യ എ ടീം കളിക്കാനിരിക്കുന്നത്. ജനുവരി 17 -ന് പരമ്പരയ്ക്ക് മുന്‍പുള്ള ആദ്യ സന്നാഹ മത്സരം നടക്കും.
Source: The Cricket Times