മൊഹാലി: ഒരോവറിൽ നാല് സിക്സുകൾ. അതും ഹാട്രിക് അടക്കം.. സുരംഗ ലക്മല്‍ എറിഞ്ഞ നാൽപ്പത്തി നാലാം ഓവറിൽ രോഹിത് ശർമ അടിച്ചു കൂട്ടിയത് 26 റൺസാണ്. കൊൽക്കത്തയിൽ നടന്ന ഒന്നാം ടെസ്റ്റ് മുതൽ ധരംശാലയിൽ നടന്ന ഏകദിനം വരെ എല്ലാ കളിയിലും ഇന്ത്യയെ വിറപ്പിച്ച ഫാസ്റ്റ് ബൗളറാണ് സുരംഗ ലക്മൽ. എന്നാൽ മൊഹാലി ഏകദിനത്തിൽ രോഹിത് ലക്മലിനെ ശരിക്കും അടിച്ച് കണ്ടം കടത്തിക്കളഞ്ഞു.
153 പന്തിൽ 13 ഫോറും 12 സിക്സുമാണ് രോഹിത് ശർമ അടിച്ചെടുത്തത്. ആകെ 208 റൺസ്. 112 പന്തിൽ സെഞ്ചുറി തികച്ച രോഹിത് 200ലെത്താൻ വേണ്ടി ചെലവഴിച്ചത് വെറും 36 പന്തുകൾ മാത്രം. കൂറ്റൻ സിക്സറുകൾ നാലുപാടും പറന്നു. ഒരൊറ്റ ബൗളറെ പോലും രോഹിത് ശർമ വെറുതെ വിട്ടില്ല. ധവാനും അയ്യരും രോഹിതിന് ചേർന്ന കൂട്ടാളികളുമായി.
ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളർ പ്രദീപ് പത്തോവറിൽ 106 റൺസാണ് വിട്ടുകൊടുത്തത്. സുരംഗ ലക്മൽ എട്ടോവറിൽ 71 റൺസ് വഴങ്ങി. ക്യാപ്റ്റൻ പെരേര എട്ടോവറിൽ 80 റൺസ് വിട്ടുകൊടുത്തു. നാലോവറിൽ 9 റൺസ് മാത്രം വിട്ടുകൊടുത്ത ആഞ്ചലോ മാത്യൂസ് മാത്രമാണ് പിടിച്ചു നിന്നത്. മാത്യൂസാകട്ടെ ആദ്യസ്പെല്ലിലെ നാലോവറിന് ശേഷം പിന്നെ പന്തെറിഞ്ഞതുമില്ല.