മൊഹാലി: ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം. 141 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ച് പരമ്പര സമനിലയിൽ എത്തിച്ചത്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇനി ഒരു കളി കൂടി ബാക്കിയുണ്ട്. മൊഹാലിയിൽ ഇന്ത്യ ഉയർത്തിയ 393 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയുടെ പോരാട്ടം 251 റൺസിൽ അവസാനിച്ചു. ഡബിൾ സെഞ്ചുറി നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയാണ് മാൻ ഓഫ് ദ മാച്ച്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 392 റൺസടിച്ചു. ക്യാപ്റ്റൻ രോഹിത് ശർമയുടെ ഡബിൾ സെഞ്ചുറിയുടെ മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിൽ എത്തിയത്. 153 പന്തിൽ 13 ഫോറും 12 സിക്സും സഹിതമാണ് രോഹിത് ശർമ 208 റൺസെടുത്തത്.

അർധസെഞ്ചുറി നേടിയ ശിഖർ ധവാൻ, ശ്രേയസ് അയ്യർ എന്നിവരും ഇന്ത്യൻ സ്കോർ ഉയർത്തുന്നതിൽ നിര്‍ണായക പങ്ക് വഹിച്ചു. ധവാൻ 68ഉം അയ്യർ 88ഉം റൺസെടുത്തു. ധോണി 7, ഹർദീക് പട്ടേൽ 8 എന്നിവരാണ് പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റ്സ്മാൻമാർ. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ആദ്യം ബാറ്റിംഗിന് അയക്കുകയായിരുന്നു