സെഞ്ചൂറിയന്‍: നിര്‍ണായകമായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വന്‍ സ്‌കോറിലേക്കു കുതിച്ച ദക്ഷിണാഫ്രിക്കയെ ഇന്ത്യ പിടിച്ചുനിര്‍ത്തി. അവസാന ഓവറുകളില്‍ തുടര്‍ച്ചയായി നേടിയ മൂന്നു വിക്കറ്റുകളാണ് ഇന്ത്യക്കു തുണയായത്. ഒന്നാം ദിനം സ്റ്റംപെടുക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറു വിക്കറ്റിന് 269 റണ്‍സെടുത്തിട്ടുണ്ട്. മൂന്നിന് 245 റണ്‍സെന്ന ശക്തമായ നിലയിലായിരുന്ന ദക്ഷിണാഫ്രിക്കയുടെ മൂന്നു വിക്കറ്റുകള്‍ 24 റണ്‍സിനിടെയാണ് ഇന്ത്യ പിഴുതെടുത്തത്. എങ്കിലും ക്യാപ്റ്റന്‍ ഫഫ് ഡു പ്ലെസിസ് (24*) ക്രീസിലുള്ളതിനാല്‍ 350നു മുകളില്‍ സ്‌കോര്‍ ചെയ്യാമെന്ന പ്രതീക്ഷയിലാണ് ആതിഥേയര്‍.

ഓപ്പണര്‍ എയ്ഡന്‍ മര്‍ക്രാമിന്റെയും (94) ഹാഷിം അംലയുടെയും (82)
തകര്‍പ്പന്‍ ഇന്നിങ്‌സാണ് ദക്ഷിണാഫ്രിക്കന്‍ ഇന്നിങ്‌സിനു കരുത്തേകിയത്.
150 പന്തില്‍ 15 ബൗണ്ടറികളടങ്ങിയതായിരുന്നു മര്‍ക്രാമിന്റെ ഇന്നിങ്‌സ്. അംല 153 പന്തില്‍ 14 ബൗണ്ടറികളോടെയാണ് 82 റണ്‍സ് നേടിയത്. ഇരുവരെയും കൂടാതെ ഡീന്‍ എല്‍ഗര്‍ (31), എബി ഡിവില്ലിയേഴ്‌സ് (20), ക്വിന്റണ്‍ ഡി കോക്ക് (0), വെര്‍ണാണ്‍ ഫിലാന്‍ഡര്‍ (0) എന്നിവരുടെ വിക്കറ്റുകളാണ് ദക്ഷിണാഫ്രിക്കയ്ക്കു നഷ്ടമായത്.
അംലയെ റണ്ണൗട്ടാക്കി ഹര്‍ദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ തിരിച്ചുവരവിന് തുടക്കമിട്ടത്. അപകടകാരിയായ ക്വിന്റണ്‍ ഡികോക്കിനെ ആദ്യ പന്തില്‍ തന്നെ പുറത്താകി ആര്‍ അശ്വിന്‍ ദക്ഷിണാഫ്രിക്കയെ വീണ്ടും ഞെട്ടിച്ചു. റണ്ണെടുക്കുംമുമ്പ് ഫിലാന്‍ഡറെ പാണ്ഡ്യ തന്നെ റണ്ണൗട്ടാക്കിയതോടെ ദക്ഷിണാഫ്രിക്ക ആറിന് 251 റണ്‍സെന്ന നിലയിലേക്കു വീണു. മൂന്നു വിക്കറ്റെടുത്ത ആര്‍ അശ്വിനാണ് ഇന്ത്യന്‍ ബൗളര്‍മാരില്‍ മികച്ചു നിന്നത്. ഇഷാന്ത് ശര്‍മയ്ക്ക് ഒരു വിക്കറ്റ് ലഭിച്ചു.

നേരത്തേ ടോസ് ലക്ഷിച്ച ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഫഫ് ഡു പ്ലെസിസ് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ പ്രതീക്ഷയ്‌ക്കൊത്ത പ്രകടനമാണ് ഓപ്പണര്‍മാര്‍ കാഴ്ചവച്ചത്. ആദ്യ വിക്കറ്റില്‍ മര്‍ക്രാം-എല്‍ഗര്‍ ജോടി 85 റണ്‍സിന്റെ കൂട്ടുകെട്ട് പടുത്തുയര്‍ത്തി. കേപ്ടൗണ്‍ ടെസ്റ്റില്‍ കനത്ത പരാജയമേറ്റുവാങ്ങിയ ഇന്ത്യക്കു പരമ്പര നഷ്ടമാവാതിരിക്കാന്‍ ഈ കളിയില്‍ ജയിച്ചേ തീരൂ. ആദ്യ ടെസ്റ്റില്‍ പരാജയപ്പെട്ട ടീമില്‍ മൂന്നു മാറ്റങ്ങളുമായാണ് ഇന്ത്യ ഇറങ്ങിയത്. ശിഖര്‍ ധവാന്‍,വൃധിമാന്‍ സാഹ, ഭുവനേശ്വര്‍ കുമാര്‍ എന്നിവര്‍ക്കു പകരം ലോകേഷ് രാഹുല്‍, പാര്‍ഥിവ് പട്ടേല്‍, ഇഷാന്ത് ശര്‍മ എന്നിവര്‍ പ്ലെയിങ് ഇലവനിലെത്തി.