മുംമ്പൈ: ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ അവസാന മത്സരം ഞായറാഴ്ച വാംഖഡെ സ്റ്റേഡിയത്തില്‍ നടക്കും. ജയിക്കുന്ന ടീം പരമ്പര നേടുമെന്നിരിക്കെ മത്സരം ആവേശഭരിതമാകുമെന്ന് ഉറപ്പാണ്.
ട്വന്റി 20 പരമ്പര ദക്ഷിണാഫ്രിക്ക നേടിയ സ്ഥിതിക്ക് ഇനിയൊരു പരമ്പര നഷ്ടം ഇന്ത്യയ്ക്ക് താങ്ങാവുന്നതിലും അധികമാണ്. അഞ്ചു മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും രണ്ടു മത്സരം വീതം ജയിച്ചതോടെ അവസാന ഏകദിനത്തിന് ഫൈനല്‍ പ്രതീതിയാണ്.

ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണിയുടെ നിലനില്‍പ്പിനായുള്ള പരമ്പരയാണിത്. ബാറ്റുകൊണ്ടും ക്യാപ്റ്റന്‍സി കൊണ്ടും ധോണി അതു ഭംഗിയായി നിര്‍വഹിച്ചു. മറുവശത്ത് ഡിവില്ലേഴ്‌സും തന്റെ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നുണ്ട്. പരമ്പര നേടാന്‍ ഡിവില്ലേഴ്‌സിനായാല്‍, ഇന്ത്യന്‍ മണ്ണില്‍ പരമ്പര നേടുന്ന ആദ്യ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനെന്ന പദവികൂടി അദ്ദേഹത്തെ തേടി എത്തും.
മൂന്ന് സ്പിന്നര്‍മാരെ ആദ്യ ഇലവനില്‍ ഉള്‍പ്പെടുത്തിയുള്ള പരീക്ഷണം വിജയിച്ച സ്ഥിതിയ്ക്ക് അതു തുടരാന്‍ തന്നെയാകും ഇന്ത്യന്‍ ടീമിന്റെ തീരുമാനം. പരമ്പരയില്‍ തുടര്‍ പരാജയങ്ങള്‍ നേരിടുന്ന ശിഖര്‍ ധവാനെ മാറ്റി അമ്പാട്ടി റായിഡുവിനെ ടീമിലുള്‍പ്പെടുത്താനുള്ള സാധ്യതയുണ്ട്. അങ്ങനെയെങ്കില്‍ രോഹിത് ശര്‍മ്മയോടൊപ്പം അജിന്‍ക്യ രഹാനെ ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്യും. കഴിഞ്ഞ മത്സരത്തില്‍ പരാജയമായിരുന്ന മോഹിത് ശര്‍മ്മയ്ക്കു പകരം ശ്രീനാഥ് അരവിന്ദ് ടീമില്‍ ഇടം നേടാന്‍ സാധ്യതയുണ്ട്.
മോണി മോര്‍ക്കലിന്റേയും ജെപി ഡുമിനിയുടേയും പരിക്കാണ് ദക്ഷിണാഫ്രിക്കന്‍ ടീമിനെ വലയ്ക്കുന്നത്. തോല്‍ക്കുന്ന ടീമിന് തിരിച്ചുവരാന്‍ അവസരമില്ല എന്നത് മത്സരം ആവേശഭരിതമാക്കും. ഉച്ചയ്ക്ക് ഒന്നര മണി മുതലാണ് മത്സരം.