വിരാട് കോലിയുടെ ക്യാപ്റ്റന്‍സി
പതിവുപോലെ ബാറ്റുകൊണ്ടും കളിക്കളത്തിലെ വീറുകൊണ്ടും മുന്നില്‍നിന്നും നയിച്ച വിരാട് കോലിയാണ് ഇന്ത്യന്‍ വിജയിത്തിന്റെ പ്രധാന ശില്‍പി. ആദ്യ ഇന്നിങ്‌സില്‍ കോലി, ചേതേശ്വര്‍ പൂജാരയ്‌ക്കൊപ്പം 170 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയത് നിര്‍ണായകമായി. 443 റണ്‍സിന് ആദ്യ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാനുള്ള തീരുമാനവും പിന്നീട് ബൗളര്‍മാരെ കൃത്യമായി ഉപയോഗിക്കുന്നതില്‍ വിജയം കണ്ടതും കോലിയുടെ ക്യാപ്റ്റന്‍സിക്ക് പൊന്‍തൂവലായി.
ബാറ്റ്‌സ്മാന്മാരുടെ പങ്ക്
ആദ്യ ഇന്നിങ്‌സില്‍ ബാറ്റ്‌സ്മാന്മാര്‍ കാട്ടിയ ക്ഷമാപൂര്‍വമായ പ്രകടനം ഇന്ത്യയ്ക്ക് മാന്യമായ സ്‌കോര്‍ സമ്മാനിക്കുന്നതിലും അതിലൂടെ ബൗളര്‍മാര്‍ക്ക് ആത്മവിശ്വാസമുണ്ടാക്കുന്നതിലും വിജയംകണ്ടു. ആദ്യ മത്സരം കളിക്കാനിറങ്ങിയ മായങ്ക് അഗര്‍വാള്‍(76), ചേതേശ്വര്‍ പൂജാര(106), വിരാട് കോലി(82), അജിങ്ക്യ രഹാനെ(34), രോഹിത് ശര്‍മ(63), ഋഷഭ് പന്ത്(39) എന്നിവരാണ് ഇന്ത്യന്‍ ഇന്നിങ്‌സില്‍ തിളങ്ങിയവര്‍.
ബൗളര്‍മാരുടെ പ്രകടനം
പേസ് അനുകൂല പിച്ചില്‍ ലോകത്തെ ഏറ്റവും മികച്ച ആക്രമണനിര തങ്ങളുടേതാണെന്ന് തെളിയിക്കുന്നതായിരുന്നു ഇന്ത്യയുടെ പ്രകടനം. ജസ്പ്രീത് ബുംറ, ഇശാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവരുടെ പേസ് ആക്രമണത്തിനൊപ്പം രവീന്ദ്ര ജഡേജയുടെ സ്പിന്‍ തന്ത്രങ്ങളും നിര്‍ണായക വിക്കറ്റുകള്‍ വീഴ്ത്തി. ടെസ്റ്റില്‍ 9 വിക്കറ്റുകളുമായി ബുംറ മുന്നില്‍നിന്നും നയിച്ചു. ഇശാന്ത് ശര്‍മയും മുഹമ്മദ് ഷമിയും 3 വീതം വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ ജഡേജ ആകെ 5 വിക്കറ്റുകളാണ് നേടിയത്.
നിരാശപ്പെടുത്തിയവര്‍
ഇന്ത്യ ആദ്യമായി ഓപ്പണറായി പരീക്ഷിച്ച ഹനുമ വിഹാരി മെല്‍ബണില്‍ നിരാശപ്പെടുത്തി. ആദ്യ ഇന്നിങ്‌സില്‍ 8ഉം രണ്ടാം ഇന്നിങ്‌സില്‍ 13ഉം റണ്‍സാണ് വിഹാരി സ്‌കോര്‍ ചെയ്തത്. ഇതോടെ സിഡ്‌നിയില്‍ വിഹാരിയെത്തന്നെ ഓപ്പണറാക്കുമോ എന്ന കാര്യം ഉറപ്പില്ല. രണ്ടാം ഇന്നിങ്‌സിലെ ബാറ്റിങ് പരാജയം ഇന്ത്യയെ ആശങ്കയിലാക്കിയെങ്കിലും ആദ്യ ഇന്നിങ്‌സിലെ ലീഡ് ഇന്ത്യയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു.
ടോസ് നിര്‍ണായകമായി
മെല്‍ബണില്‍ ഇന്ത്യയുടെ വിജയത്തിന് നിര്‍ണായകമായ മറ്റൊരു ഘടകമാണ് ടോസ്. ടോസ് ജയിച്ചതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ കളി പാതി ജയിച്ചിരുന്നു. ആദ്യ രണ്ടുദിവസവും ബാറ്റിങ്ങിനെ തുണച്ച പിച്ച മൂന്നാം ദിവസം മുതല്‍ പൊടുന്നനെ ബൗളിങ്ങിന് അനുകൂലമായി മാറുകയായിരുന്നു. ഒരു പക്ഷെ, ഇന്ത്യ രണ്ടാമത് ബാറ്റ് ചെയ്യേണ്ടിവന്നിരുന്നെങ്കില്‍ മത്സരഫലം മറ്റൊന്നായേനെ.