രാജ്കോട്ട്: ന്യൂസിലൻഡിനെതിരായ രണ്ടാം ട്വന്റി 20 മത്സരത്തിൽ ഹൈദരാബാദിൽ നിന്നുള്ള ഫാസ്റ്റ് ബൗളർ മുഹമ്മദ് സിറാജ് അരങ്ങേറാൻ സാധ്യത. ഒന്നാം ട്വന്റി 20 മത്സരം ജയിച്ച ടീമിന്റെ ഘടന ഇന്ത്യ നിലനിർത്തിയാൽ മാത്രമേ ഇതിന് സാധ്യതയുള്ളൂ. അഞ്ച് ബൗളർമാരും അഞ്ച് ബാറ്റ്സ്മാൻമാരും ഒരു ഓൾറൗണ്ടറും ഇതായിരുന്നു ദില്ലിയിൽ ഇന്ത്യ ഇറക്കിയ ടീം. ബാറ്റിംഗിലും ബൗളിംഗിലും ഈ ടീം ക്ലിക്കാകുകയും കളി ഇന്ത്യ അനായാസം ജയിക്കുകയും ചെയ്തു.
അവസാന ഇലവനിൽ ഉണ്ടായിരുന്ന ആശിഷ് നെഹ്റ വിരമിച്ച സാഹചര്യത്തില്‍ മുഹമ്മദ് സിറാജിന് അവസരം കിട്ടാനാണ് സാധ്യത. ടീമിലെ മൂന്നാമത്തെ ഫാസ്റ്റ് ബൗളറാണ് സിറാജ്. മികച്ച ഫോമിലുള്ള ഭുവനേശ്വർ കുമാറും ഭുമ്രയും എന്തായാലും ടീമിലുണ്ടാകും. സ്പിന്നർമാരെയും കോലി മാറ്റി പരീക്ഷിക്കാൻ സാധ്യതയില്ല. ഓപ്പണിങ് അടക്കം ബാറ്റിംഗ് നിരയിൽ ഇന്ത്യയ്ക്ക് ഒരു പ്രശ്നങ്ങളും ഇല്ല. നാലാം നമ്പറിൽ ശ്രേയസ് കുമാർ തന്നെ കളിക്കും.
രണ്ടാം ട്വന്റി 20 മത്സരത്തിനുള്ള ഇന്ത്യയുടെ പ്ലെയിങ് ഇലവൻ ഇങ്ങനെയാകാനാണ് സാധ്യത - രോഹിത് ശർമ, ശിഖര്‍ ധവാൻ, വിരാട് കോലി, ദിനേശ് കാർത്തിക്ക്, കേദാർ ജാദവ്, എം എസ് ധോണി, ഹർദീക് പാണ്ഡ്യ, കുൽദീപ് യാദവ്, യുവേന്ദ്ര ചാഹൽ, ജസ്പ്രീത് ഭുമ്ര, മുഹമ്മദ് സിറാജ്. രാജ്കോട്ടിലെ സൗരാഷ്ട്ര സ്റ്റേഡിയത്തിൽ നിന്നും ശനിയാഴ്ച രാത്രി 7 മണി മുതൽ മത്സരം സ്റ്റാർ സ്പോർട്സ് ചാനലുകളിൽ തത്സമയം കാണാം. മൂന്ന് മത്സരങ്ങളുടെ പരമ്പരയിൽ ഇന്ത്യ ഇപ്പോളഅ 1 - 0ന് മുന്നിലാണ്.