വിജയക്കുതിപ്പ്
ടൂര്‍ണമെന്റില്‍ തോല്‍വിയറിയാതെ കുതിക്കുന്ന ഇന്ത്യ സെമിയിലും ഇതാവര്‍ത്തിക്കാമെന്ന ശുഭപ്രതീക്ഷയിലാണ് പാകിസ്താനെ നേരിടുന്നത്. ഗ്രൂപ്പുഘട്ടത്തിലെ മൂന്നു മല്‍സരങ്ങളിലും വമ്പന്‍ ജയം നേടിയ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ മുന്‍ ചാംപ്യന്മാരായ ഓസ്‌ട്രേലിയയെയും നിഷ്പ്രഭരാക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയായിരുന്നു ഈ പോരാട്ടം.
മറുഭാഗത്തു പാകിസ്താനും ടൂര്‍ണമെന്റില്‍ പരാജയമറിഞ്ഞിട്ടില്ല. സിംബാബ്‌വെ, സ്‌കോട്ട്‌ലാന്‍ഡ് എന്നിവര്‍ക്കെതിരേ പാക് പട ജയിച്ചു കയറിയപ്പോള്‍ ബംഗ്ലാദേശിനെതിരേയുള്ള അവസാന ഗ്രൂപ്പ് മല്‍സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടു. ക്വാര്‍ട്ടറില്‍ അഫ്ഗാനിസ്താനെയാണ് പാകിസ്താന്‍ തുരത്തിയത്.
കാലാവസ്ഥ, പിച്ച്
ഇന്ത്യ- പാക് പോരിന് കാലാവസ്ഥാ തിരിച്ചടിയാവില്ല. ചൊവ്വാഴ്ച ഇവിടെ മഴയ്ക്കു സാധ്യതയില്ലെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം. ഇതു ക്രിക്കറ്റ് പ്രേമികളെ ആവേശത്തിലാക്കിയിട്ടുണ്ട്.
ഓസീസിനെതിരേ ഇന്ത്യ ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച അതേ വേദിയില്‍ തന്നെയാണ് സെമിയും നടക്കുന്നത്. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ പിടിച്ചുനില്‍ക്കണമെങ്കില്‍ താരങ്ങള്‍ക്കു ഏറ്റവും മികച്ച ഫോം തന്നെ പുറത്തെടുക്കേണ്ടിവരും.
ശ്രദ്ധിക്കേണ്ട താരങ്ങള്‍
ഓസീസിനെതിരായ ക്വാര്‍ട്ടറില്‍ ടീമിന്റെ വിജയശില്‍പ്പിയായ പേസര്‍ കാര്‍ത്തിക് ത്യാഗി, ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ എന്നിവരാണ് ഇഇന്ത്യന്‍ ടീമിന്റെ തുറുപ്പുചീട്ടുകള്‍. നാലു കളികളില്‍ നിന്നും 207 റണ്‍സ് താരം നേടിയിട്ടുണ്ട്.
അതേസമയം, ടൂര്‍ണമെന്റില്‍ ഏറ്റവുമധികം റണ്‍സെടുത്ത കളിക്കാരുടെയോ വിക്കറ്റെടുത്ത കളിക്കാരുടെയോ ആദ്യ പത്തില്‍ ഒരു പാക് താരം പോലുമില്ല. ഒരു ടീമെന്ന നിലയില്‍ മികച്ച പ്രകടനം നടത്തിയാണ് അവര്‍ വിജയങ്ങള്‍ കൊയ്തത്.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- യശസ്വി ജയ്‌സ്വാള്‍, ദിവ്യാന്‍ഷ് സക്‌സേന, തിലക് വര്‍മ, പ്രിയം ഗാര്‍ഗ് (ക്യാപ്റ്റന്‍), ധ്രുവ് ജുറേല്‍, സിദ്ദേഷ് വീര്‍, അതര്‍വ്വ അന്‍കൊലേക്കര്‍, രവി ബിഷ്‌നോയ്, സുഷാന്ത് മിശ്ര, കാര്‍ത്തിക് ത്യാഗി, ആകാഷ് സിങ്.
പാകിസ്താന്‍- ഹൈദര്‍ അലി, മുഹമ്മദ് ഹുറെയ്‌റ, റൊഹൈല്‍ നസീര്‍ (ക്യാപ്റ്റന്‍), ഫവാദ് മുനീര്‍, കാസിം അക്രം, മുഹമ്മദ് ഹാരിസ്, ഇര്‍ഫാന്‍ ഖാന്‍, അബ്ബാസ് അഫ്രീഡി, താഹിര്‍ ഹുസൈന്‍, അമീര്‍ അലി, മുഹമ്മദ് ആമിര്‍ ഖാന്‍.