ലോകകപ്പിലെ സൂപ്പർ 8 പോരാട്ടത്തിൽ വലിയ പ്രതീക്ഷകളോടെ ടീം ഇന്ത്യ ഇന്നിറങ്ങുമ്പോൾ കളിക്കളത്തിൽ ആവേശം പതിന്മടങ്ങാകും എന്നുറപ്പാണ്. അഹമദാബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യത്തെ പോര്. സൂപ്പർ 8 പോരാട്ടത്തിൽ ഇനി എല്ലാ കളിയും ജയിച്ച് ഗ്രൂപ്പ് ചാമ്പ്യന്മാരായാലും ഇന്ത്യയ്ക്ക് ഒരു വലിയ പണി കാത്തിരിക്കുന്നുണ്ട്.
ടി20 ലോകകപ്പിൽ ഇന്ത്യ സെമി ഫൈനലിലേക്ക് യോഗ്യത നേടിയാലും മുംബൈയിലെ ഐക്കോണിക് സ്റ്റേഡിയമായ വാംഖഡെയിൽ മത്സരം നടക്കില്ലെന്ന് റിപ്പോർട്ട്. സൂപ്പർ 8 ഘട്ടത്തിന് ശേഷം സെമിയിൽ ഇന്ത്യയുടെ എതിരാളികൾ പാകിസ്ഥാൻ ആണെങ്കിൽ മത്സരം കൊളംബോയിലെ ആർ. പ്രേമദാസ സ്റ്റേഡിയത്തിലേക്ക് മാറ്റാനാണ് ഐസിസിയുടെ തീരുമാനം. അങ്ങനെ സംഭവിക്കുകയാണെങ്കിൽ, ഇന്ത്യയും പാകിസ്ഥാനും കാരണം ഐസിസി വീണ്ടും പുലിവാല് പിടിച്ച പോലെയാകും.

കാരണം ഈ ഉടമ്പടി:
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള മത്സരങ്ങൾ നിഷ്പക്ഷ വേദികളിൽ മാത്രമേ നടത്താവൂ എന്ന ഇരുരാജ്യങ്ങളും തമ്മിലുള്ള 'ഹൈബ്രിഡ് മോഡൽ' കരാറാണ് ഇതിന് കാരണം. 2027 വരെയാണ് ഈ കരാറിന്റെ കാലാവധി. ഇതനുസരിച്ച് പാകിസ്ഥാൻ ഇന്ത്യയിലേക്കോ ഇന്ത്യ പാകിസ്ഥാനിലേക്കോ മത്സരങ്ങൾക്കായി പോകില്ല. ഇന്ത്യ സെമിയിൽ പാകിസ്ഥാൻ അല്ലാത്ത മറ്റേതൊരു ടീമിനെ നേരിട്ടാലും മാർച്ച് 5-ന് വാംഖഡെയിൽ തന്നെ മത്സരം നടക്കും. എന്നാൽ പാകിസ്ഥാനാണ് എതിരാളികളെങ്കിൽ മാർച്ച് 4-ന് കൊളംബോയിൽ വെച്ചായിരിക്കും മത്സരം.
ഹോളി ദിനത്തിലെ പോരാട്ടം:
സെമി ഫൈനൽ കൊളംബോയിലേക്ക് മാറുകയാണെങ്കിൽ ഇന്ത്യയ്ക്ക് അത് ഇരട്ടി വെല്ലുവിളിയാകും. രാജ്യത്തെ പ്രധാന ആഘോഷമായ ഹോളി ദിനത്തിലാണ് ഈ മത്സരം നടക്കുക. പാകിസ്ഥാൻ സെമിയിൽ കടന്നാൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ നടക്കേണ്ട ഒന്നാം സെമി ഫൈനൽ കൊളംബോയിലേക്ക് മാറ്റുമെന്നും ഐസിസി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.
മറ്റൊരു കൗതുകകരമായ കാര്യം, ടൂർണമെന്റിന്റെ സഹ-ആതിഥേയരായ ശ്രീലങ്ക സെമിയിലെത്തിയാൽ അവർക്ക് മത്സരം കളിക്കാൻ ഇന്ത്യയിലേക്ക് വരേണ്ടി വരും എന്നതാണ്. എന്നാൽ ഇന്ത്യയ്ക്ക് പാകിസ്ഥാനെ നേരിടാൻ സ്വന്തം മണ്ണ് വിട്ട് ലങ്കയിലേക്ക് പോകേണ്ടി വരും.
അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന ഈ മത്സരത്തിൽ ജയിച്ച് സെമിയിലേക്കുള്ള പാത സുഗമമാക്കാനാണ് സൂര്യകുമാർ യാദവും സംഘവും ലക്ഷ്യമിടുന്നത്. ഫെബ്രുവരി 26ന് ഇന്ത്യ സിംബാബ്‍വെയെ നേരിടും. ചെന്നൈയിൽ വച്ചാണ് ആ മത്സരം നടക്കുന്നത്. തങ്ങളുടെ ഗ്രൂപ്പിലെ വമ്പന്മാരായ ഓസ്ട്രേലിയയെയും ശ്രീലങ്കയെയും പരാജയപ്പെടുത്തി കളിച്ച കളികളെല്ലാം ജയിച്ചാണ് സിംബാബ്‍വെ വരുന്നത്. അതുകൊണ്ട്, ഒരു അട്ടിമറി പ്രതീക്ഷിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇന്ത്യയുടെ മൂന്നാം മത്സരം വെസ്റ്റ് ഇന്റീസുമായാണ്. മാർച്ച് 1ന് കൊൽക്കത്തയിൽ വച്ചാണ് മത്സരം നടക്കുക. പരിക്കേറ്റ മുഹമ്മദ് സിറാജിന്റെ ലഭ്യത മാത്രമാണ് നിലവിൽ ഇന്ത്യൻ ക്യാമ്പിനെ അലട്ടുന്ന പ്രധാന പ്രശ്നം. മാർച്ച് 4, 5 തീയതികളിലാണ് സെമി ഫൈനലുകൾ നടക്കുക. മാർച്ച് 8-നാണ് കിരീടപ്പോരാട്ടം.
ഇന്ത്യ സെമിയിലെത്തിയാൽ ടീമിന്റെ മത്സരം എങ്ങനെയായിരിക്കും എന്ന് നിശ്ചയിക്കുന്നത് ഇങ്ങനെ
സാധാരണ സെമി (Semi 2) - പാകിസ്ഥാൻ ഒഴികെ മറ്റാരും - മാർച്ച് 05 - വാംഖഡെ, മുംബൈ
ഹൈബ്രിഡ് സെമി (Semi 1) - പാകിസ്ഥാൻ - മാർച്ച് 04 - ആർ. പ്രേമദാസ, കൊളംബോ