
എന്തൊക്കെയാണ് തോൽവിയുടെ കാരണങ്ങൾ?
ടീം സെലക്ഷനിലെ പോരായ്മകൾ മുതൽ പരിക്കും ആപ്ലിക്കേഷനിലെ പിഴവും അടക്കം പല കാരണങ്ങളാണ് ടീം ഇന്ത്യയുടെ തോൽവിക്ക് പിന്നിൽ ഉള്ളത്. രോഹിത് ശർമയും ജസ്പ്രീത് ഭുമ്രയും ടീമിൽ ഇല്ലാത്തതും ട്വൻറി 20 സ്പെഷലിസ്റ്റ് ഹർദീക് പാണ്ഡ്യയ്ക്ക് അവസാന നിമിഷം പരിക്കേറ്റതും വരെ ഇന്ത്യയെ ബാധിച്ചു. യുവരാജ് സിംഗിനും പരിക്ക് മൂലം കളിക്കാൻ പറ്റിയില്ല.

വിരാട് കോലിയുടെ അമിതാവേശം
ലിമിറ്റഡ് ഓവറിൽ വൺഡൗൺ ബാറ്റ്സ്മാനാണ് വിരാട് കോലി. എന്നാൽ രോഹിത് ശർമ ടീമിൽ ഇല്ലാത്തപ്പോൾ കോലി ഓപ്പൺ ചെയ്യാനാണ് താൽപര്യം കാണിക്കുന്നത്. ഫോമിലുള്ള രഹാനെ, റിഷഭ് പന്ത് എന്നിവരുള്ളപ്പോൾ കോലി ഓപ്പൺ ചെയ്യേണ്ട കാര്യമുണ്ടായിരുന്നോ. മികച്ച തുടക്കം (22 പന്തിൽ 39) കിട്ടിയിട്ടും വില്യംസിന്റെ പന്തിൽ കാടനടിക്ക് ശ്രമിച്ചാണ് കോലി പുറത്തായത്.

ധവാന്റെ റണ്ണൗട്ടും പന്തും
അന്താരാഷ്ട്ര ക്രിക്കറ്റിൽ നേരിട്ട ആദ്യ പന്തിൽ തന്നെ ശിഖർ ധവാനെപ്പോലെ ഒരു ബാറ്റ്സ്മാൻ അപ്പുറത്ത് റണ്ണൗട്ടാകുക എന്ന് പറഞ്ഞാൽ ഒരു അരങ്ങേറ്റക്കാരനും സഹിക്കാനാകില്ല. എന്നിട്ടും 34 പന്തിൽ 38 എന്ന വളരെ മോശമല്ലാത്ത ഒരു സ്കോറടിക്കാൻ റിഷഭ് പന്തിന് കഴിഞ്ഞു. സ്വതസിദ്ധമായ ശൈലിയിൽ ഷോട്ടുകളുതിർക്കാൻ പന്തിന് പറ്റിയതുമില്ല. മാത്രമല്ല ധവാൻ പുറത്തായും ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയായി.

മധ്യനിര തകർന്നു
നാലാം നമ്പറിലെത്തിയ ദിനേശ് കാർത്തിക് മനോഹരമായ ഷോട്ടുകളിലൂടെ റൺനിരക്ക് ഉയർത്തിയെങ്കിലും നിർണായക ഘട്ടത്തിൽ പുറത്തായി. എം എസ് ധോണി, കേദാർ ജാദവ്, പന്ത് എന്നിവരും ഒന്നിന് പുറകെ ഒന്നായി മടങ്ങിയതോടെ 200 ന് മേൽ പോകേണ്ട ഇന്ത്യൻ സ്കോർ 190 ൽ ഒതുങ്ങി. അവസാന ഓവർ ബാറ്റ് ചെയ്ത ജഡേജയും അശ്വിനും അത്ഭുതങ്ങളൊന്നും കട്ടാനായില്ല.

ലെവിസ് എന്ന വിസ്മയം
ട്വിറ്ററിൽ ആരാധകർ കളിയാക്കുന്നത് പോലെ ക്രിസ് ഗെയ്ലിനെ പഠിച്ച് പോയ പരീക്ഷയ്ക്ക് എവിൻ ലെവിസ് എന്ന ചോദ്യമായിരുന്നു ഇന്ത്യൻ ബൗളർമാർക്ക് കിട്ടിയത്. അടി എന്ന് പറഞ്ഞാൽ എമ്മാതിരി അടി. 20 ഓവർ കളിയിൽ ഒരു ഓപ്പണർ ആറ് ഫോറും 12 സിക്സും ഒക്കെ പറത്തിയാൽ ആ കളി തോറ്റുകൊടുക്കുക മാത്രമേ ഏത് ടീമിനും ചെയ്യാനുള്ളൂ

ദയനീയമായ ബൗളിംഗ്
സ്കോർബോർഡ് സൂചിപ്പിക്കുന്നത് പോലെ തന്നെ ദയനീയമായിരുന്നു ഇന്ത്യയുടെ ബൗളിംഗും ഫീൽഡിങും. നാലോവറിൽ 27 റൺസ് കൊടുത്ത ഭുവനേശ്വർ കുമാർ മാത്രമാണ് മെച്ചം. അശ്വിൻ നാലോവറിൽ 39, ഷമി 3 ഓവറിൽ 46, കുൽദീപ് നാലോവറിൽ 34, ജഡേജ 3.3 ഓവറിൽ 41 എന്നിങ്ങനെയാണ് ഇന്ത്യൻ ബൗളർമാരുടെ പ്രകടനം.


Click it and Unblock the Notifications