കോച്ചാകാൻ സേവാഗ് പോരെന്ന് ബിസിസിഐ! അപേക്ഷിക്കാത്തവരെയും പരിഗണിക്കും!! കളി രവി ശാസ്ത്രിക്ക് വേണ്ടി??
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ കോച്ചാകാൻ വീരേന്ദർ സേവാഗ് അടക്കമുള്ള അപേക്ഷകർ പോരെന്ന് ബി സി സി ഐ. അപേക്ഷരുടെ ആരുടെയും പേര് എടുത്തുപറഞ്ഞില്ലെങ്കിലും നിലവിലുള്ള പട്ടികയിൽ ബി സി സി ഐയും ഉപദേശക സമിതിയും തൃപ്തരല്ല എന്നാണ് റിപ്പോർട്ടുകൾ. ഇപ്പോൾ അപേക്ഷ നൽകിയിട്ടുള്ള ആറ് പേർക്ക് പുറമേയുള്ളവരെയും ഇന്ത്യൻ ടീമിന്റെ പരിശീലക സ്ഥാനക്കേക്ക് പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.

രവി ശാസ്ത്രിക്ക് വേണ്ടി?
മുൻ ഇന്ത്യൻ താരവും പ്രശസ്ത കമൻറേറ്ററുമായ രവി ശാസ്ത്രിക്ക് ഒരവസരം കൂടി നൽകാൻ വേണ്ടിയാണ് ഈ നാടകങ്ങൾ എന്നാണ് ലഭിക്കുന്ന സൂചന. ഇന്ത്യൻ ടീമിന്റെ ഡയറക്ടറായി പ്രവർത്തിച്ചിരുന്ന രവി ശാസ്ത്രി കഴിഞ്ഞ വർഷം ഇന്ത്യൻ കോച്ചിന്റെ സ്ഥാനത്തേക്ക് അപേക്ഷ നൽകിയിരുന്നു ശാസ്ത്രി. എന്നാൽ കുംബ്ലെയുമായുള്ള മത്സരത്തിൽ പരാജയപ്പെട്ടു.

വിരാട് കോലിയുടെ ഇഷ്ടക്കാരൻ
ക്യാപ്റ്റൻ വിരാട് കോലിക്ക് പ്രിയപ്പെട്ടവനാണ് രവി ശാസ്ത്രി. കോച്ചായി രവി ശാസ്ത്രി മതിയെന്ന് കോലി കഴിഞ്‍ഞ തവണ തന്നെ താൽപര്യം പ്രകടിപ്പിച്ചിരുന്നതായി സൂചനയുണ്ട്. എന്നാൽ ഉപദേശക സമിതി അംഗങ്ങളായ സച്ചിനും ഗാംഗുലിയും ലക്ഷ്മണും കുംബ്ലെയെ ആണ് തിരഞ്ഞെടുത്തത്. മികച്ച റിസൾട്ട് ഉണ്ടാക്കിയിട്ടും കുംബ്ലെയ്ക്ക് അപമാനിതനായി പരിശീലക സ്ഥാനം രാജിവെക്കേണ്ടി വന്നു.

അപേക്ഷ നൽകാതെ ശാസ്ത്രി
കഴിഞ്ഞ തവണ രവി ശാസ്ത്രിയെ കോച്ചായി പരിഗണിക്കാതിരുന്നത് വലിയ വിവാദത്തിന് ഇടവെച്ചു. ശാസ്ത്രിയും ഗാംഗുലിയും തമ്മിൽ വാക് പോര് പോലും നടന്നു. രവി ശാസ്ത്രിയാകട്ടെ, ഇത്തവണ പരിശീലക സ്ഥാനത്തേക്ക് അപേക്ഷ പോലും നൽകിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അപേക്ഷ നൽകാത്തവരെയും പരിഗണിക്കാൻ ബി സി സി ഐ ഒരുങ്ങുന്നത്.

സേവാഗിനെന്താ കുഴപ്പം
വെടിക്കെട്ട് ബാറ്റ്സ്മാൻ വീരേന്ദർ സേവാഗും ഇത്തവണ കോച്ചാകാൻ അപേക്ഷ നൽകിയിട്ടുണ്ട്. എന്നാൽ സേവാഗിൽ ബി സി സി ഐ കമ്മിറ്റിക്ക് വലിയ താല്പര്യം ഇല്ലെന്നാണ് സൂചന. കോച്ചാകാനുള്ള പക്വത സേവാഗിനുണ്ടോ എന്ന കാര്യത്തിൽ സംശയമുണ്ട്. മാത്രമല്ല, സേവാഗിന് പറയത്തക്ക പരിശീലക പരിചയ സമ്പത്തുമില്ല. ഇന്ത്യൻ കളിക്കാരെ പരിശീലിപ്പിക്കാനുള്ള സാങ്കേതിക മികവ് സേവാഗിനുണ്ടോ എന്നതും സംശയകരം.

ഇവരെക്കുറിച്ചും അഭിപ്രായമില്ല
സേവാഗിന് പുറമേ ഓസ്ട്രേലിയൻ താരവും മുൻ ശ്രീലങ്കൻ കോച്ചുമായ ടോം മൂഡി, ഇന്ത്യൻ ടീമിന്റെ മാനേജരായിരുന്നു ലാൽ ചന്ദ് രജ്പുത്, മുൻ ഇന്ത്യൻ ഫാസ്റ്റ് ബൗളർ ദൊഡ്ഡ ഗണേഷ്, പാകിസ്താൻ ബംഗ്ലാദേശ് ടീമുകളുടെ കോച്ചായിരുന്ന റിച്ചാർഡ് പൈബസ് എന്നിവരും പരിശീലക സ്ഥാനത്തേക്ക് അപേക്ഷ നൽകിയിരുന്നു. എന്നാൽ ഇവരിലും ബി സി സി ഐ കമ്മിറ്റിക്ക് മതിപ്പ് പോര എന്നാണ് റിപ്പോർട്ടുകൾ.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications