ഇന്‍ഡോര്‍: ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയുള്ള രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് 22 റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയം. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 247 റണ്‍സ് നേടി. വിമര്‍ശകരുടെ നാവടപ്പിച്ച നായകന്‍ മഹേന്ദ്രസിങ് ധോണിയുടെ മാസ്മരിക പ്രകടനമാണ് ഇന്ത്യന്‍ ബാറ്റിങിന് കരുത്തായത്. 86 ബോളില്‍ നിന്നും ഏഴ് ഫോറുകളുടെയും നാലു സിക്‌സറുകളുടെയും അകമ്പടിയോടെ 92 റണ്‍സെടുത്ത ധോണി പുറത്താകാതെ നിന്നു. മറുപടി ബാറ്റിങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ മുഴുവന്‍ ബാറ്റ്‌സ്മാന്മാരും 43.4 ഓവറില്‍ 225 റണ്‍സെടുക്കുന്നതിനിടെ പവലിയനിലേക്ക് മടങ്ങി. മൂന്നു വിക്കറ്റ് വീതം വീഴ്ത്തിയ അക്‌സാര്‍ പട്ടേലും ഭുവനേശ്വര്‍ കുമാറുമാണ് ആഫ്രിക്കന്‍ നിരയെ തകര്‍ത്തത്. ഇതോടെ പരന്പര 1-1ന് സമനിലയിലായി. അഞ്ചു മത്സരങ്ങളുള്ള പരന്പരയിലെ അടുത്ത മത്സരം രാജ്കോട്ടിലാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഒരവസരത്തില്‍ 165 ന് 7 എന്ന നിലയിലായിരുന്നു. രണ്ടാമത്തെ ഓവറില്‍ രോഹിത് ശര്‍മയെ നഷ്ടപ്പെട്ട ഇന്ത്യയ്ക്ക് ഒരവസരത്തിലും മേല്‍ക്കൈ നേടാനായില്ല. അജിന്‍ക്യ രഹാനെയും ക്യാപ്റ്റന്‍ ധോണിയും നേടിയ അര്‍ധസെഞ്ചുറികളുടെ മികവിൽ ഇന്ത്യ ഒന്പത് വിക്കറ്റിന് 247 റൺസടിച്ചു. ദക്ഷിണാഫ്രിക്കയ്ക്ക് 248 വിജയലക്ഷ്യം.
ജെ പി ഡുമിനിയെ സിക്‌സറിന് പറത്തിയാണ് ധോണി അറുപതാം അര്‍ധസെഞ്ചുറിയിലെത്തിയത്. രഹാനെ 63 പന്തില്‍ നിന്നാണ് 51 റണ്‍സെടുത്തത്. രോഹിത് 3, ധവാന്‍ 23, കോലി 12, പട്ടേല്‍ 13, കുമാര്‍ 14 എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. അഞ്ച് പന്ത് നേരിട്ട സുരേഷ് റെയ്‌ന റണ്ണൊന്നും എടുക്കാതെ പുറത്തായി.

നേരത്തെ ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം എസ് ധോണി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. കാണ്‍പൂര്‍ ഏകദിനത്തില്‍ മികച്ച രീതിയില്‍ പന്തെറിഞ്ഞ അമിത് മിശ്രയെ ഒഴിവാക്കിയാണ് ധോണി ആദ്യ ഇലവനെ തിരഞ്ഞെടുത്തത്. കഴിഞ്ഞ കളിയില്‍ കളിച്ച സ്റ്റുവര്‍ട്ട് ബിന്നിയും ടീമിന് പുറത്താണ്. പരിക്ക് മൂലം അശ്വിനും ഇന്‍ഡോറില്‍ കളിക്കുന്നില്ല.
ഹര്‍ഭജന്‍ സിംഗ്, അക്ഷര്‍ പട്ടേല്‍, മോഹിത് ശര്‍മ എന്നിവരാണ് പകരക്കാരായി എത്തിയത്. കാണ്‍പൂരില്‍ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ തോറ്റിരുന്നു. 303 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 5 റണ്‍സിനാണ് ദക്ഷിണാഫ്രിക്കയോട് തോറ്റത്. അഞ്ച് മത്സരങ്ങളാണ് പരമ്പരയില്‍ ഉള്ളത്. നേരത്തെ ട്വന്റി 20 പരമ്പരയും ഇന്ത്യ തോറ്റിരുന്നു.