ലോകകപ്പില്‍ സ്റ്റാര്‍ പേസര്‍ സഹീര്‍ ഖാന്റെ പ്രകടനത്തെ റെയ്ന പുകഴ്ത്തി. ടൂര്‍ണമെന്റില്‍ എന്തു തീരുമാനമെടുത്തപ്പോഴും അവയെല്ലാം തങ്ങള്‍ക്കു അനുകൂലമായാണ് വന്നത്. സഹീര്‍ ഭായിയാണ് ഇന്ത്യയുടെ ബൗളിങ് ആക്രമണത്തിനു ചുക്കാന്‍ പിടിച്ചത്. എല്ലാവരും നമ്മുടെ ശക്തമായ ബാറ്റിങ് നിരയെക്കുറിച്ചാണ് എപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്നത്. നമ്മുടെ ബൗളിങ് നിരയിലെ സച്ചിന് ടെണ്ടുല്‍ക്കറായിരുന്നു സഹീര്‍. എല്ലായ്പ്പോഴും അദ്ദേഹം ടീമിന് ബ്രേക്ക്ത്രൂകള്‍ നല്കിക്കൊണ്ടിരുന്നു. മറ്റൊരു മികച്ച സംഭാവന കണ്ടത് യുവരാജ് സിങില്‍ നിന്നായിരുന്നു. വിക്കറ്റുകളെടുക്കുന്നതൊപ്പം മല്‍സരം ഫിനിഷ് ചെയ്യാനും യുവിക്കു സാധിച്ചതായി റെയ്ന ചൂണ്ടിക്കാട്ടി.
2011ലെ ലോകകപ്പില്‍ ഏറ്റവുമധികം വിക്കറ്റെടുത്ത രണ്ടു ബൗളര്‍മാരില്‍ ഒരാള്‍ കൂടിയായിരുന്നു സഹീര്‍. പാകിസ്താന്റെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഷാഹിദ് അഫ്രീഡിയായിരുന്നു മറ്റൊരാള്‍. ഇരുവരും 21 വിക്കറ്റുകള്‍ വീതമാണ് ടൂര്‍ണമെന്റില്‍ വീഴ്ത്തിയത്. ഒമ്പത് മല്‍സരങ്ങളില്‍ നിന്നും 18.76 ശരാശരിയിലാണ് സഹീര്‍ 21 വിക്കറ്റുകള്‍ കൊയ്തത്.
ശ്രീലങ്കയ്ക്കെതിരായ ലോകകപ്പ് ഫൈനലില്‍ 275 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യക്കു തുടക്കത്തില്‍ രണ്ടു വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഡ്രസിങ് റൂമില്‍ ആര്‍ക്കും സമ്മര്‍ദ്ദമില്ലായിരുന്നുവെന്ന് റെയ്ന വെളിപ്പെടുത്തി. ലങ്ക വെല്ലുവിളിയുയര്‍ത്തുന്ന സ്കോറാണ് പടുത്തുയര്‍ത്തിയിരുന്നതെങ്കിലും എല്ലാവരും വളരെ കൂളായിരുന്നു. ചിലര്‍ കുളിക്കുകയായിരുന്നെങ്കില്‍, മറ്റു ചിലര്‍ ഭക്ഷണം കഴിക്കുകയായിരുന്നു. എങ്കിലും എല്ലാവരും ചിന്തിച്ചു കൊണ്ടിരുന്നത് ലോകകപ്പ് ട്രോഫിയെക്കുറിച്ചായിരുന്നു. എല്ലാവരും അവരവരുടേതായ രീതിയില്‍ ഒതുങ്ങിക്കൂടി. ആരും പരസ്പരം അധികം സംസാരിച്ചിരുന്നില്ലെന്നും റെയ്ന വിശദമാക്കി.
ലോകകപ്പുയര്‍ത്തുകയെന്ന ഒരൊറ്റ ലക്ഷ്യം മാത്രമേ അന്നു എല്ലാവര്‍ക്കുമുണ്ടായിരുന്നുള്ളൂ. സച്ചിന് പുറത്തായപ്പോള്‍ സ്റ്റേഡിയം നിശബ്ധമായിരുന്നു. എന്നാല്‍ ഗൗതം ഗംഭീര്‍ (97) ആത്മവിശ്വാസത്തോടെ മികച്ച ഇന്നിങ്സ് കളിച്ചു. ലോകകപ്പ് ഇന്ത്യക്കു നേടിത്തരുമെന്നാണ് ഗംഭീറിന്റെ ശരീരഭാഷ കണ്ടപ്പോള്‍ തോന്നിയത്. മികച്ച ഫോമിലുള്ള യുവരാജിനും മുമ്പ് ധോണിയെ ഇറക്കുകയെന്നത് നിര്‍ണായക തീരുമാനമായിരുന്നു. മുത്തയ്യ മുരളീധരനെതിരേ തനിക്കു നന്നായി കളിക്കാനാവുമെന്ന് കോച്ച് കേസ്റ്റണിനോടു ധോണി പറഞ്ഞിരുന്നു. ഇതോടെയാണ് ധോണി യുവിക്കും മുമ്പെ ക്രീസിലെത്തിയതെന്നും റെയ്ന വിശദമാക്കി.