For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

റെയ്‌ന, റെയ്‌ന കം എഗെയ്ന്‍... വീണ്ടുമൊരു ചരിത്രനേട്ടം, ഭുവിയും റെക്കോര്‍ഡ് ബുക്കില്‍

മൂന്നാം ട്വന്റി20യില്‍ ഏഴു റണ്‍സിന്റെ ത്രസിപ്പിക്കുന്ന ജയമാണ് ഇന്ത്യ നേടിയത്

By Manu

കേപ്ടൗണ്‍: ജയത്തോടെ തന്നെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിന് അന്ത്യം കുറിച്ച ടീം ഇന്ത്യ ആത്മവിശ്വാസത്തോടെയാണ് മടങ്ങുന്നത്. ടെസ്റ്റ് പരമ്പരയിലേറ്റ തോല്‍വിയെത്തുടര്‍ന്നു ഏറെ വിമര്‍ശനമേറ്റുവാങ്ങിയ കോലിയും സംഘവും പിന്നീടുള്ള ഏകദിന, ട്വന്റി20 പരമ്പരനേട്ടങ്ങളോടെ ഇതിനു പ്രായശ്ചിത്തം ചെയ്യുകയായിരുന്നു.

ഫൈനലിനു തുല്യമായ മൂന്നാമത്തെയും അവസാനത്തെയും ട്വന്റിയില്‍ ഏഴു റണ്‍സിന്റെ ത്രസിപ്പിക്കുന്ന വിജയമാണ് ഇന്ത്യ നേടിയത്. ഇതോടെ പരമ്പര ഇന്ത്യ 2-1ന് പോക്കറ്റിലാക്കുകയും ചെയ്തു. ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യയുടെ ആദ്യ ട്വന്റി20 പരമ്പര നേട്ടം കൂടിടയാണിത്. നേരത്തേ ആറു മല്‍സരങ്ങളുടെ ഏകദിന പരമ്പര ഇന്ത്യ 5-1ന് കൈക്കലാക്കിയിരുന്നു.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ സുരേഷ് റെയ്‌നയുടെ ഗംഭീര തിരിച്ചുവരവാണ് ട്വന്റി20 പരമ്പരയില്‍ ഇന്ത്യയുടെ ഏറ്റവും വലിയ പ്ലസ് പോയിന്റ്. കളിച്ച മൂന്നു മല്‍സരങ്ങളിലും തിളങ്ങിയ അദ്ദേഹം അവസാന കളിയില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്‌കാരവും നേടി. 2019ലെ ഏകദിന ലോകകപ്പ് ടീമില്‍ താന്‍ സ്ഥാനം അര്‍ഹിക്കുന്നുവെന്ന് തെളിയിക്കുന്നതായിരുന്നു റെയ്‌നയുടെ പ്രകടനം.

 രോഹിത്ത് കുറിച്ചത് റെക്കോര്‍ഡ്

രോഹിത്ത് കുറിച്ചത് റെക്കോര്‍ഡ്

വിരാട് കോലിയുടെ അഭാവത്തില്‍ അവസാന ട്വന്റിയില്‍ ഇന്ത്യയെ നയിച്ചത് രോഹിത് ശര്‍മയായിരുന്നു. മികച്ച ക്യാപ്റ്റന്‍സിയിലൂടെ ഇന്ത്യയെ അദ്ദേഹം കിരീടനേട്ടത്തിലേക്കു നയിക്കുകയും ചെയ്തു. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ നാലു കളികളിലും ഇന്ത്യയെ ജയത്തിലേക്ക് നയിച്ച രോഹിത് പുതിയ റെക്കോര്‍ഡുമിട്ടു. ഈ നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യന്‍ ക്യാപറ്റനാണ് അദ്ദേഹം.
കഴിഞ്ഞ വര്‍ഷം ശ്രീലങ്കയ്‌ക്കെതിരേ നാട്ടില്‍ നടന്ന ട്വന്റി20 പരമ്പരയിലും രോഹിത്തായിരുന്നു ക്യാപ്റ്റന്‍.

വിക്കറ്റ് വേട്ടക്കാരന്‍ ഭുവി

വിക്കറ്റ് വേട്ടക്കാരന്‍ ഭുവി

ഇന്ത്യന്‍ പേസ് ബൗളിങിന്റെ കുന്തമുനയായ ഭുവനേശ്വര്‍ കുമാര്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഈ ട്വന്റി20 പരമ്പരയില്‍ മൂന്നു കളികളില്‍ നിന്നും ഏഴു വിക്കറ്റുകളാണ് നേടിയത്. രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ട്വന്റി20 പരമ്പരയില്‍ ഏറ്റവുമധികം വിക്കറ്റുകള്‍ നേടുന്ന ഇന്ത്യന്‍ പേസറായി ഇതോടെ അദ്ദേഹം മാറുകയും ചെയ്തു. ട്വന്റി പരമ്പരയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരവും ഭുവിക്കാണ്.

രോഹിത്തിന്റെ അന്തകനായി ഡാല

രോഹിത്തിന്റെ അന്തകനായി ഡാല

ട്വന്റി20 പരമ്പരയില്‍ ദക്ഷിണാഫ്രിക്കയുടെ കണ്ടെത്തലായ പേസര്‍ ജൂനിയര്‍ ഡാല രോഹിത്തിന്റെ പേടിസ്വപ്‌നമായി മാറിക്കഴിഞ്ഞു. മൂന്നു മല്‍സരങ്ങളിലും രോഹിത്തിനെ പുറത്താക്കിയത് ഡാലയായിരുന്നു.
്അവസാന മല്‍സരം കൂടാതെ ആദ്യ രണ്ടു കളിയിലും ഡാ രോഹിത്തിന് പുറത്തേക്ക് വഴികാട്ടി. രണ്ടാം ട്വന്റിയില്‍ പൂജ്യനായാണ് രോഹിത്ത് പുറത്തായത്.

റെക്കോര്‍ഡ് നിലനിര്‍ത്തി ഇന്ത്യ

റെക്കോര്‍ഡ് നിലനിര്‍ത്തി ഇന്ത്യ

രണ്ടു ടീമുകള്‍ മാറ്റുരച്ച ട്വന്റി20 പരമ്പരയിലെ മൂന്നാമത്തെ മല്‍സരം ഇതുവരെ തോറ്റിട്ടില്ലെന്ന റെക്കോര്‍ഡ് ഇന്ത്യ കാത്തുസൂക്ഷിച്ചു. ഇതുവരെ ഏഴു ട്വന്റി20 പരമ്പരകളാണ് ഇന്ത്യ കളിച്ചത്. ഇവയിലെല്ലാം ടീം ജേതാക്കളാവുകയും ചെയ്തു.

തുടര്‍ച്ചയായ എട്ടാം പരമ്പര

തുടര്‍ച്ചയായ എട്ടാം പരമ്പര

മൂന്നോ അതില്‍ കൂടുതലോ മല്‍സരങ്ങളടങ്ങിയ ട്വന്റി20 പരമ്പരയില്‍ തുടര്‍ച്ചയായി എട്ടാം തവണയാണ് ടീം ഇന്ത്യ വെന്നിക്കൊടി പാറിക്കുന്നത്. ഇതുവരെ ഒരു പരമ്പര പോലും ഇന്ത്യ തോറ്റിട്ടില്ലെന്നതാണ് ഏറ്റവും വലിയ പ്രത്യേകത.

ഡുമിനി @11

ഡുമിനി @11

മൂന്നാം ട്വന്റി20 മല്‍സരത്തില്‍ അര്‍ധസെഞ്ച്വറി നേടിയതോടെ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റനായ ജെപി ഡുമിനിയും പുതിയ റെക്കോര്‍ഡിട്ടു. ട്വന്റിയില്‍ രാജ്യത്തിനായി ഏറ്റവുമധികം മല്‍സരങ്ങളില്‍ 50ല്‍ കൂടുതല്‍ റണ്‍സ് നേടുന്ന താരമാണ് അദ്ദേഹം. കരിയറിലെ 11ാം അര്‍ധസെഞ്ച്വറിയാണ് ഡുമിനി കേപ്ടൗണില്‍ നേടിയത്.
10 ഫിഫ്റ്റികളെന്ന എബി ഡിവില്ലിയേഴ്‌സിന്റെ റെക്കോര്‍ഡ് ഡുമിനി മറികടക്കുകയായിരുന്നു. എട്ടു ഫിഫ്റ്റികളുമായി ഫഫ് ഡു പ്ലെസിയാണ് പട്ടികയില്‍ മൂന്നാമത്.

ആതിഥേയരെ വരിഞ്ഞുകെട്ടി ഇന്ത്യ

ആതിഥേയരെ വരിഞ്ഞുകെട്ടി ഇന്ത്യ

രണ്ടാം ട്വന്റി20യില്‍ തങ്ങളെ തല്ലിച്ചതച്ച ദക്ഷിണാഫ്രിക്കന്‍ ബാറ്റിങ്‌നിരയ കണിശതയാര്‍ന്ന ബൗളിങിലൂടെ മൂന്നാമത്തെ മല്‍സരത്തില്‍ ഇന്ത്യ വരിഞ്ഞുകെട്ടുകയായിരുന്നു. 173 റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ദക്ഷിണാഫ്രിക്ക അവസാന അഞ്ചോവറുകളില്‍ മാത്രമാണ് ഇന്ത്യക്കു അല്‍പ്പമെങ്കിലും വെല്ലുവിളിയുയത്തിയത്.
ആദ്യ 10 ഓവറില്‍ ദക്ഷിണാഫ്രിക്കയെ കയറൂരി വിടാന്‍ ഇന്ത്യക്കു സാധിക്കാതിരുന്നതാണ് മല്‍സരത്തില്‍ വഴിത്തിരിവായത്.

 ഭുവി-ബുംറ കോമ്പിനേഷന്‍

ഭുവി-ബുംറ കോമ്പിനേഷന്‍

ഇന്ത്യയുടെ ഓപ്പണിങ് ബൗളര്‍മാരായ ഭുവനേശ്വര്‍ കുമാറും ജസ്പ്രീത് ബുംറയും ദക്ഷിണാഫ്രിക്കന്‍ ഓപ്പണര്‍മാര്‍ക്ക് സ്വതന്ത്രമായി ഷോട്ടുകള്‍ കളിക്കാനുള്ള ഒരു പഴുതും നല്‍കിയില്ല. ആദ്യ ആറോവറില്‍ ഒരു വിക്കറ്റിന് 25 റണ്‍സ് മാത്രമാണ് അവര്‍ക്കു നേടാനായത്.
പിന്നീട് പരമ്പരയിലാദ്യമായി പന്തെറിയാന്‍ അവസരം ലഭിച്ച റെയ്‌നയും ദക്ഷിണാഫ്രിക്കന്‍ ബാറ്റിങിനെ പിടിച്ചുനിര്‍ത്തി. 38 പന്തില്‍ നിന്നും 35 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി മില്ലറും ഡുമിനിയും മുന്നേറുന്നതിനിടെ മില്ലറെ റെയ്‌ന പുറത്താക്കി.

 ക്ലാസെന്റെ മടക്കം

ക്ലാസെന്റെ മടക്കം

പരമ്പരയില്‍ ഇന്ത്യക്ക് ഏറ്റവുമധികം വെല്ലുവിളിയായ വിക്കറ്റ് കീപ്പര്‍ ഹെന്റിക്ക് ക്ലാസെനെ പെട്ടെന്നു പുറത്താക്കാന്‍ ഇന്ത്യക്കു സാധിച്ചത് കളിയില്‍ നിര്‍ണായകമായി. ഏഴു റണ്‍സ് മാത്രമെടുത്ത ക്ലാസെനെ ഹര്‍ദിക് പാണ്ഡ്യയുടെ ബൗളിങില്‍ മിഡ് ഓഫില്‍ വച്ച് ഭുവനേശ്വര്‍ പിടികൂടുകയായിരുന്നു.

അക്ഷറിന്റെ അരങ്ങേറ്റം

അക്ഷറിന്റെ അരങ്ങേറ്റം

പരമ്പരയില്‍ ആദ്യമായി ടീമിലെത്തിയ സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെതിരേയാണ് ദക്ഷിണാഫ്രിക്ക ആദ്യമായി കടന്നാക്രമിക്കുന്നത്. ആദ്യ ഓവറില്‍ തന്നെ 16 റണ്‍സ് വഴങ്ങിയ അക്ഷറിനെ പിന്നീട് ക്യാപ്റ്റന്‍ രോഹിത് ബൗള്‍ ചെയ്യാന്‍ ഏല്‍പ്പിക്കാതിരുന്നതും അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മിടുക്കിന് ഉദാഹരണമാണ്.

താക്കൂറിലൂടെ തിരിച്ചടി

താക്കൂറിലൂടെ തിരിച്ചടി

വിജയം അകലുന്നുവെന്ന് മനസ്സിലാക്കിയ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പിന്നീട് രണ്ടും കല്‍പ്പിച്ചുള്ള ആക്രമണത്തിന് മുതിരുന്നതാണ് കണ്ടത്. ഡുമിനിയും ജോങ്കറും ചേര്‍ന്ന് ഇന്ത്യയെ കടന്നാക്രമിക്കാന്‍ തുടങ്ങി. അപ്പോഴാണ് ഡുമിനിയെ പുറത്താക്കി ശര്‍ദ്ദുല്‍ താക്കൂര്‍ തന്റെ രണ്ടാം സ്‌പെല്ലില്‍ ഇന്ത്യക്കു ബ്രേക്ത്രൂ നല്‍കിയത്. ഡുമിനിയെ (59) താക്കൂര്‍ ക്യാപ്റ്റന്‍ രോഹിത്തിന്റെ കൈകളിലെത്തിക്കുകയായിരുന്നു.

മോറിസ് ബൗള്‍ഡ്

മോറിസ് ബൗള്‍ഡ്

ദക്ഷിണാഫ്രിക്കന്‍ വിജയപ്രതീക്ഷകള്‍ കൂടുതല്‍ ദുഷ്‌കരമായി ക്രിസ് മോറിസിനെയും ഇന്ത്യ മടക്കി. നാലു റണ്‍സ് മാത്രമെടുത്ത മോറിസിനെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കുകയായിരുന്നു.
എന്നാല്‍ ക്രീസിന്റെ മറുഭാഗത്തുണ്ടായിരുന്ന അരങ്ങേറ്റക്കാരന്‍ ജോങ്കര്‍ എളുപ്പം കീഴടങ്ങാന്‍ ഒരുക്കമല്ലായിരുന്നു.

18 പന്തില്‍ 53 റണ്‍സ്

18 പന്തില്‍ 53 റണ്‍സ്

18 പന്തില്‍ നിന്നും ജയിക്കാന്‍ 53 റണ്‍സ് വേണമെന്നിരിക്കെ ഇന്ത്യ വിജയമുറപ്പിച്ച മട്ടായിരുന്നു. എന്നാല്‍ താക്കൂര്‍ എറിഞ്ഞ 18ാമത്തെ ഓവറില്‍ 18 റണ്‍സ് ജോങ്കര്‍ അടിച്ചെടുത്തതോടെ ഇന്ത്യ സമ്മര്‍ദ്ദത്തിലായി.
ബുംറയുടെ തൊട്ടടുത്ത ഓവറില്‍ 16 റണ്‍സും ദക്ഷിണാഫ്രിക്ക നേടി. 22 പന്തില്‍ 51 റണ്‍സണ് ജോങ്കറും ഫര്‍ഹാന്‍ ബെഹര്‍ദീനും ചേര്‍ന്നു വാരിക്കൂട്ടിയത്.

അവസാന ഓവറില്‍ 19 റണ്‍സ്

അവസാന ഓവറില്‍ 19 റണ്‍സ്

അവസാന ഓവറില്‍ 19 റണ്‍സാണ് ദക്ഷിണാഫ്രിക്കയ്ക്കു വിജയിക്കാന്‍ വേണ്ടിയിരുന്നത്. പന്തെറിഞ്ഞത് ഇന്ത്യയുടെ വിശ്വസ്തനായ പേസര്‍ ഭുവിയും. എന്നാല്‍ ഒരു ബൗണ്ടറിയടക്കം 11 റണ്‍സ് മാത്രമാണ് ഭുവി വിട്ടുകൊടുത്തത്.
അവസാന മൂന്നു പന്തില്‍ രണ്ടു സിക്‌സര്‍ നേടിയാല്‍ ദക്ഷിണാഫ്രിക്ക ജയിക്കുമായിരുന്നു. പക്ഷെ നാലും അഞ്ചും പന്തുകളില്‍ രണ്ടു റണ്‍സ് വീതം വഴങ്ങിയ ഭുവി അവസാന പന്തില്‍ ജോങ്കറുടെ വിക്കറ്റെടുക്കുകയും ചെയ്തു.

Story first published: Sunday, February 25, 2018, 9:15 [IST]
Other articles published on Feb 25, 2018
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+