കട്ടക്ക്: ഒന്നാം ട്വന്റി 20 മത്സരത്തിൽ ശ്രീലങ്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം. 93 റൺസിനാണ് ഇന്ത്യ ശ്രീലങ്കയെ തോൽപ്പിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യേണ്ടിവന്ന ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസാണ് അടിച്ചത്. ശ്രീലങ്കയുടെ മറുപടി 16 ഓവറിൽ 87 റൺസിന് അവസാനിച്ചു. ഇന്ത്യയ്ക്ക് 93 റൺസ് വിജയം. റൺസിന്റെ കണക്കിൽ ഇന്ത്യയുടെ ഏറ്റവും വലിയ ട്വന്റി 20 വിജയമാണിത്.
താരതമ്യേന വലിയ വിജയലക്ഷ്യം തേടിയിറങ്ങിയ ശ്രീലങ്കയ്ക്ക് വേണ്ടി ആദ്യത്തെ മൂന്ന് പേരും രണ്ടക്കം കടന്നു. ഇതിന് ശേഷം ഒമ്പതാമനായ ചമീരയാണ് രണ്ടക്കം കടന്ന ഏക ബാറ്റ്സ്മാൻ എന്ന് പറയുമ്പോൾ അറിയാമല്ലോ അവരുടെ സ്ഥിതി. 23 റൺസെടുത്ത തരംഗയാണ് ലങ്കൻ നിരയിലെ ടോപ് സ്കോറർ. 23 റൺസിന് 4 വിക്കറ്റെടുത്ത ചാഹലാണ് മാൻ ഓഫ് ദ മാച്ച്. ഹർദീക് പാണ്ഡ്യ മൂന്നും കുൽദീപ് യാദവ് രണ്ടും വിക്കറ്റ് വീഴ്ത്തി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 180 റൺസെടുത്തു. 61 റൺസെടുത്ത ഓപ്പണർ ലോകേഷ് രാഹുലാണ് ഇന്ത്യയുടെ ടോപ് സ്കോററായത്. ക്യാപ്റ്റൻ രോഹിത് ശർമ 17 റൺസെടുത്ത് പുറത്തായി. ശ്രേയസ് അയ്യർ 24, ധോണി 39 നോട്ടൗട്ട്, മനീഷ് പാണ്ഡെ 32 നോട്ടൗട്ട് എന്നിവരും ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്തു.