ധാംബുള്ള: ശ്രീലങ്കയ്ക്കെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് വിജയം. ധാംബുളളയിൽ നടന്ന മത്സരത്തിൽ 9 വിക്കറ്റിനാണ് ഇന്ത്യ ലങ്കയെ തോൽപ്പിച്ചത്. 217 റൺസ് ജയിക്കാൻ വേണ്ടിയിരുന്ന ഇന്ത്യയ്ക്ക് വേണ്ടി ശിഖർ ധവാൻ സെഞ്ചുറിയും വിരാട് കോലി അര്‍ധസെഞ്ചുറിയും നേടി. വെറും 28.5 ഓവറിൽ ഇന്ത്യ 220 റൺസെടുത്ത് കളി തീർത്തു.
താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് രോഹിത് ശര്‍മയെ തുടക്കത്തിലേ നഷ്ടമായി. 13 പന്തിൽ 4 റൺസെടുത്ത ശർമ റണ്ണൗട്ടാകുകയായിരുന്നു. എന്നാൽ വിരാട് കോലിക്കൊപ്പം ശിഖർ ധവാൻ പ്രയാസമേതും കൂടാതെ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 71 പന്തിൽ സെഞ്ചുറി തികച്ച ധവാൻ 30 പന്തിൽ 132 റൺസുമായി പുറത്താകാതെ നിന്നു. കോലി 70 പന്തിൽ 82 റൺസടിച്ചു.
നേരത്തെ മികച്ച തുടക്കം കിട്ടിയിട്ടും അത് മുതലാക്കാനാകാതെ പോയതാണ് ശ്രീലങ്കയ്ക്ക് വിനയായത്. വിക്കറ്റ് പോകാതെ 74, രണ്ട് വിക്കറ്റിന് 150 എന്ന നിലകളിലായിരുന്ന അവർ വെറും 216 റൺസില്‍ ഓളൗട്ടാകുകയായിരുന്നു. ഡിക് വെല്ല 64 റണ്‍സെടുത്ത് ലങ്കയുടെ ടോപ് സ്കോററായി. ഇന്ത്യയ്ക്ക് വേണ്ടി അക്ഷർ പട്ടേൽ മൂന്നും ജാദവ്, ചാഹൽ, ഭുമ്ര എന്നിവർ 2 വീതവും വിക്കറ്റെടുത്തു.