പുനെ: ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിൽ ഇന്ത്യയ്ക്ക് ആറ് വിക്കറ്റിന്റെ വിജയം. 231 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ വെറും നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. അർധസെഞ്ചുറി നേടിയ ശിഖർ ധവാൻ, ദിനേശ് കാർത്തിക്ക് എന്നിവരാണ് ഇന്ത്യൻ വിജയം എളുപ്പത്തിലാക്കിയത്. സ്കോർ ന്യൂസിലൻഡ് 9 വിക്കറ്റിന് 230 റൺസ്. ഇന്ത്യ ഓവറിൽ 46 ഓവറിൽ 4 വിക്കറ്റിന് 232.

താരതമ്യേന ചെറിയ വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് രോഹിത് ശർമയെ തുടക്കത്തിലേ നഷ്ടമായി. ഒന്നാം ഏകദിനത്തിലും രോഹിത് പരാജയമായിരുന്നു. കഴിഞ്ഞ കളിയിൽ സെഞ്ചുറി അടിച്ച വിരാട് കോലി 29 റൺസിന് പുറത്തായെങ്കിലും ധവാൻ, ഹർദീക് പാണ്ഡ്യ എന്നിവർക്കൊപ്പം അർധസെഞ്ചുറി കൂട്ടുകെട്ടുകൾ ഉയർത്തി ദിനേശ് കാർത്തിക്ക് ഇന്ത്യയെ വിജയത്തിലെത്തിച്ചു.
മുംബൈയിൽ നടന്ന ആദ്യത്തെ ഏകദിന മത്സരം 6 വിക്കറ്റിന് തോറ്റ ഇന്ത്യ ഈ വിജയത്തോടെ പരമ്പര സമനിലയിലാക്കി. ഞായറാഴ്ച നടക്കുന്ന മൂന്നാം ഏകദിനം ഇതോടെ ഒരു ഫൈനലായി മാറി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ന്യൂസിലൻഡിൻറെ ബാറ്റ്സ്മാൻമാരെ വരച്ച വരയിൽ നിര്‍ത്താൻ ഇന്ത്യയ്ക്ക് സാധിച്ചു. 3 വിക്കറ്റ് വീഴ്ത്തി ഭുവനേശ്വർ കുമാറും രണ്ട് വീതം വിക്കറ്റെടുത്ത ഭുമ്രയും യുവേന്ദ്ര ചാഹലുമാണ് ബൗളിംഗിൽ ഇന്ത്യയ്ക്ക് വേണ്ടി തിളങ്ങിയത്.