ഇന്‍ഡോര്‍: ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യ ശക്തമായ നിലയിൽ. രണ്ടാം ദിനം കളി അവസാനിക്കുമ്പോൾ ആറ് വിക്കറ്റു നഷ്ടത്തിൽ 493 റൺസെടുത്ത് നിൽക്കുകയാണ് ആതിഥേയർ. ബംഗ്ലാദേശിനെതിരെ 343 റൺസിന്റെ കൂറ്റൻ ലീഡ് ഇന്ത്യ നേടിക്കഴിഞ്ഞു. ഓപ്പണർ മായങ്ക് അഗർവാളിന്റെ ഇരട്ട സെഞ്ചുറിയാണ് ഇന്ത്യൻ സ്കോർബോർഡിന്റെ നെടുംതൂൺ. അവസാന സെഷനിൽ 300 -ലേക്ക് മായങ്ക് അതിവേഗം ബാറ്റു വീശിയെങ്കിലും നടന്നില്ല. 243 റൺസിൽ താരത്തിന് വിക്കറ്റു നഷ്ടമായി. 28 ഫോറും എട്ടു സിക്സും മായങ്കിന്റെ 330 പന്തുകൾ നീണ്ട ഇന്നിങ്സിൽ ഉൾപ്പെടും.
നേരത്തെ, സെഞ്ചുറിക്ക് 14 റൺസ് അകലെ വെച്ചാണ് അജിങ്ക്യ രഹാനെ മടങ്ങിയത്. അബു ജയേദിന്റെ പന്തിൽ തയിജുൽ ഇസ്ലാമിന് ക്യാച്ച് നൽകി രഹാനെ തിരിച്ചുകയറുമ്പോൾ ഇന്ത്യ 300 കടന്നിരുന്നു. മത്സരത്തിൽ ഇതുവരെ നാലു വിക്കറ്റുകൾ അബു ജയേജ് വീഴ്ത്തി. എബാദത്ത് ഹൊസൈനും മെഹ്ദി ഹസനും ഇന്ന് ഓരോ വിക്കറ്റുകൾ വീതം സ്വന്തമാക്കിയിട്ടുണ്ട്.
ആദ്യ സെഷനില്‍ അര്‍ധ സെഞ്ചുറി പിന്നിട്ട ചേതേശ്വര്‍ പൂജാരയെ നഷ്ടപ്പെട്ടതാണ് ഇന്ന് ഇന്ത്യയ്ക്കേറ്റ ആദ്യ പ്രഹരം. തൊട്ടു പിന്നാലെ ക്രീസിലെത്തിയ നായകൻ വിരാട് കോലിയെയും ബംഗ്ലാദേശ് തിരിച്ചയച്ചു. രണ്ടുപേരുടെയും വിക്കറ്റെടുത്തത് അബു ജയേദാണ്. 72 പന്തില്‍ 54 റണ്‍സുമായാണ് പൂജര മടങ്ങിയത്. കോലിയാകട്ടെ അക്കൗണ്ട് തുറക്കും മുൻപേ വിക്കറ്റിന് മുന്നിൽ കുരുങ്ങി കൂടാരമണഞ്ഞു.
നേരത്തെ, ഹോള്‍ക്കര്‍ സ്റ്റേഡിയത്തെ സാക്ഷി നിര്‍ത്തി ആദ്യ ദിനം ബംഗ്ലദേശിനെ ഒന്നടങ്കം കൂടാരം കയറ്റുകയായിരുന്നു കോലിയുടെ ബൗളര്‍മാര്‍. സ്കോര്‍ബോര്‍ഡില്‍ 150 റണ്‍സ് കുറിച്ചപ്പോഴേക്കും ബംഗ്ലാദേശിന് പത്തു വിക്കറ്റുകളും നഷ്ടമായി. ബംഗ്ലാ നിരയില്‍ മുഷ്ഫിഖുര്‍ റഹീമും ലിറ്റണ്‍ ദാസും മാത്രമാണ് അല്‍പ്പമെങ്കിലും പോരാട്ടവീര്യം പുറത്തെടുത്തത്. എന്നാല്‍ അര്‍ധ സെഞ്ചുറിക്ക് ഏഴു റണ്‍സ് അകലെവെച്ച് മുഷ്ഫിഖുര്‍ റഹീമിനെ ഷമി വീഴ്ത്തി. ഇതോടെ ബംഗ്ലാ സ്കോര്‍ബോര്‍ഡും ഏതാണ്ട് നിലച്ചു. 31 പന്തില്‍ 21 റണ്‍സെടുത്തു നില്‍ക്കെയാണ് ലിറ്റണ്‍ ദാസിനെ കോലി കൈപ്പിടിയില്‍ ഒതുക്കിയത്.
ഇന്ത്യയ്ക്കായി മുഹമ്മദ് ഷമി മൂന്നും ഇഷാന്ത് ശര്‍മ്മ, ഉമേഷ് യാദവ്, രവിചന്ദ്രന്‍ അശ്വിന് എന്നിവര്‍ രണ്ടു വിക്കറ്റു വീതവും സ്വന്തമാക്കി. അവസാന സെഷനില്‍ ബാറ്റു ചെയ്യാനിറങ്ങിയ ഇന്ത്യയ്ക്ക് രോഹിത് ശര്‍മ്മയുടെ വിക്കറ്റ് നഷ്ടപ്പെട്ടതാണ് പ്രധാന തിരിച്ചടി. അബു ജയേദിന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ലിറ്റണ്‍ ദാസിന് ക്യാച്ച് നല്കി രോഹിത് മടങ്ങുകയായിരുന്നു. 14 പന്തില്‍ ഒരു ഫോറടക്കം ആറു റണ്‍സാണ് രോഹിത് കുറിച്ചത്.