ഇന്‍ഡോര്‍: ആദ്യ ടെസ്റ്റിൽ ബംഗ്ലാദേശിനെതിരെ ഇന്ത്യയ്ക്ക് മിന്നും ജയം. ഇന്നിങ്സിനും 130 റൺസിനുമാണ് കോലിപ്പട സന്ദർശകരെ കീഴടക്കിയത്. മൂന്നാം ദിനം, ഇന്ത്യ കുറിച്ച 343 റൺസ് ലീഡ് മറികടക്കാനുള്ള ശ്രമത്തിൽ ബംഗ്ലാദേശിന് പത്തു വിക്കറ്റുകളും നഷ്ടമാവുകയായിരുന്നു. ഷദ്മാൻ ഇസ്ലാം (6), ഇമ്രുൾ കെയ്സ് (6), മോമിനുൾ ഹഖ് (7), മുഹമ്മദ് മിഥുൻ (18) ഉൾപ്പെടുന്ന മുൻനിര രാവിലെത്തന്നെ ഡ്രസിങ് റൂമിൽ തിരിച്ചെത്തി. ഉച്ചഭക്ഷണത്തിന് ശേഷം മഹമ്മദുല്ല, (15) ലിറ്റൺ ദാസ് (35), മുഷ്ഫിഖുർ റഹീം (64), മെഹദി ഹസൻ (38), തയ്ജുൽ ഇസ്ലാം (6), എബാദത് ഹൊസൈൻ (1) എന്നിവരും ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങി.
നാലു വിക്കറ്റുകൾ സ്വന്തമാക്കിയ മുഹമ്മദ് ഷമിയാണ് രണ്ടാം ഇന്നിങ്സിലും ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. രവിചന്ദ്രൻ അശ്വിൻ മൂന്നും ഉമേഷ് യാദവ് രണ്ടും വിക്കറ്റുകൾ വീഴ്ത്തി. മൂന്നാം ഇഷാന്ത് ശർമ്മ ഒരു വിക്കറ്റ് സ്വന്തമാക്കി. ഇതേസമയം, രവീന്ദ്ര ജഡേജയ്ക്ക് മാത്രം ഇന്ന് വിക്കറ്റുകൾ കണ്ടെത്താനായില്ല. ആറാം ഓവറിൽ ഉമേഷ് യാദവാണ് മൂന്നാം ദിനം വിക്കറ്റു വേട്ടയ്ക്ക് തുടക്കമിട്ടത്. പിന്നാലെ ഇഷാന്ത് ശർമ്മയും മുഹമ്മദ് ഷമിയും ഇതേറ്റുപിടിച്ചു.
ഇന്നലെ മായങ്കും (243) രഹാനെയും (86) ജഡേജയും (60*) നടത്തിയ തകര്‍പ്പന്‍ പ്രകടനം കൊണ്ടാണ് 343 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ടീം ഇന്ത്യ നേടിയത്. രണ്ടാം ദിനം ആറു വിക്കറ്റു നഷ്ടത്തില്‍ 493 റണ്‍സ് കുറിച്ചാണ് ഇന്ത്യന്‍ സംഘം കളിയവസാനിപ്പിച്ചത്. ആതിഥേയരുടെ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്താനേ ഇന്നലെ ബംഗ്ലാ ബൗളര്‍മാര്‍ക്ക് സാധിച്ചുള്ളൂ.
ആദ്യ ദിനം രോഹിത് ശര്‍മ്മയെ മടക്കിയ അബു ജയേദ് രണ്ടാം ദിനം ചേതേശ്വര്‍ പൂജാര (54), വിരാട് കോലി (0), അജിങ്ക്യ രഹാനെ എന്നിവരെ കൂടി പറഞ്ഞയച്ചു. 300 -ലേക്ക് ബാറ്റു വീശിയ മായങ്കിനെ മെഹദി ഹസനാണ് പുറത്താക്കിയത്. മായങ്കിന്റെ മികവാര്‍ന്ന ഇന്നിങ്സില്‍ 28 ബൗണ്ടറികളും എട്ടു സിക്സും ആരാധകര്‍ കണ്ടു. പിന്നാലെ ക്രീസില്‍ എത്തിയ വൃദ്ധിമാന്‍ സാഹയ്ക്ക് കാര്യമായി എന്തെങ്കിലും ചെയ്യാന്‍ കഴിയും മുന്‍പേ എബാദത് ഹൊസൈന്‍ വില്ലനായി. 11 പന്തില്‍ 12 റണ്‍സുമായാണ് സാഹ പിന്‍വാങ്ങിയത്.
അവസാന ഓവറുകളില്‍ ജഡേജയും ഉമേഷ് യാദവും ആഞ്ഞുവീശിയപ്പോള്‍ ഇന്ത്യന്‍ സ്കോര്‍ 490 കടന്നു. 76 പന്തില്‍ ആറു സിക്്സും രണ്ടു ഫോറുമടക്കമാണ് ജഡേജ 60 റണ്‍സ് കുറിച്ചത്. ഇപ്പുറത്ത് ഉമേഷ് യാദവ് നേരിട്ട പത്തു പന്തുകളില്‍ മൂന്നു സിക്സും ഒരു ബൗണ്ടറിയും കണ്ടെത്തി 25 റണ്‍സ് സംഭവാന ചെയ്തു. നേരത്തെ ആദ്യ ഇന്നിങ്സില്‍ 150 റണ്‍സിന് ഇന്ത്യ സന്ദര്‍ശകരെ കൂടാരം കയറ്റുകയായിരുന്നു.