ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കം
ബംഗ്ലാദേശിനെതിരായ ഇതുവരെയുള്ള ചരിത്രം പരിശോധിച്ചാല്‍ ഫൈനലില്‍ ഇന്ത്യക്കു വ്യക്തമായ മുന്‍തൂക്കമുണ്ട്. ഇതുവരെ 33 ഏകദിനങ്ങളിലാണ് ഇരുടീമുകളും കൊമ്പുകോര്‍ത്തത്. ഇതില്‍ 28ലും ജയം ഇന്ത്യക്കായിരുന്നു. വെറും അഞ്ചു മല്‍സരങ്ങളില്‍ മാത്രമാണ് ബംഗ്ലാദേശിന് ജയിക്കാനായത്.
കവിഞ്ഞ ഏഷ്യാ കപ്പ് ഫൈനലില്‍ ആധികാരികമായിരുന്നു ഇന്ത്യന്‍ ജയം. ട്വന്റി20 ഫോര്‍മാറ്റില്‍ നടന്ന കലാശക്കളിയില്‍ എംഎസ് ധോണി നയിച്ച ഇന്ത്യ എട്ടു വിക്കറ്റിന് ബംഗ്ലാദേശിനെ നിലംപരിശാക്കുകയായിരുന്നു.
ടൂര്‍ണമെന്റില്‍ രണ്ടാംതവണ
ഈ ടൂര്‍ണമെന്റില്‍ ഇന്ത്യയും ബംഗ്ലാദേശും മുഖാമുഖം വരുന്ന രണ്ടാമത്തെ മല്‍സരം കൂടിയാണ് ഫൈനല്‍. നേരത്തേ സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ബംഗ്ലാദേശിനെ ഇന്ത്യ ഏഴു വിക്കറ്റിനു തകര്‍ത്തുവിട്ടിരുന്നു.
ഒരിടവേളയ്ക്കു ശേഷം ടീമിലേക്കു തിരിച്ചെത്തിയ രവീന്ദ്ര ജഡേജ നാലു വിക്കറ്റുമായി മടങ്ങിവരവ് ആഘോഷിച്ചപ്പോള്‍ ബംഗ്ലാദേശിനെ ഇന്ത്യ ചുരുട്ടിക്കെട്ടുകയായിരുന്നു. ഈ ജയം നല്‍കിയ ആത്മവിശ്വാസത്തിലാവും ഫൈനില്‍ ഹിറ്റ്മാനും സംഘവും ഇറങ്ങുക.
തുടര്‍ച്ചയായി നാല് ജയങ്ങള്‍
ഇത്തവണ ഹോങ്കോങിനെതിരായ ആദ്യ മല്‍സരത്തില്‍ ജയത്തിനായി അല്‍പ്പം വിയര്‍ക്കേണ്ടിവന്നെങ്കിലും പിന്നീട് പാകിസ്താനെ രണ്ടു തവണയും ബംഗ്ലാദേശിനെ ഒരു തവണയും നിഷ്പ്രഭരാക്കിയാണ് ഇന്ത്യ ഫൈനലിലേക്കു മുന്നേറിയത്.
റിസര്‍വ്വ് താരങ്ങളുമായി സൂപ്പര്‍ ഫോറിലെ അവസാന കളിയില്‍ ഇറങ്ങിയ ഇന്ത്യക്കു ടൈ കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നിരുന്നു. എന്നാല്‍ ഫൈനലില്‍ ക്യാപ്റ്റന്‍ രോഹിത്തുള്‍പ്പെടെ പ്രമുഖരെല്ലാം തിരിച്ചെത്തുന്നതോടെ ഇന്ത്യയുടെ കരുത്ത് ഇരട്ടിയാവും.
ബാറ്റിങ്, ബൗളിങ്
ബാറ്റിങില്‍ ഓപ്പണര്‍മാരായ ശിഖര്‍ ധവാന്‍- രോഹിത് ശര്‍മ സഖ്യത്തിന്റെ തകര്‍പ്പന്‍ ഫോമിലാണ് ഇന്ത്യന്‍ പ്രതീക്ഷ. പാകിസ്താനെതിരായ സൂപ്പര്‍ ഫോര്‍ മല്‍സരത്തില്‍ ഇരുവരും സെഞ്ച്വറിയുമായി തിളങ്ങിയിരുന്നു. അമ്പാട്ടി റായുഡു, ദിനേഷ് കാര്‍ത്തിക് എന്നിവരും മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എംഎസ് ധോണിയുടെ ഫോമില്‍ മാത്രമാണ് ഇന്ത്യക്കു നേരിയ ആശങ്കയുള്ളത്.
പേസ് ജോടികളായ ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ എന്നിവരും കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍, രവീന്ദ്ര ജഡേജ എന്നിവരുള്‍പ്പെടുന്ന സ്പിന്‍ ത്രയവും ബൗളിങില്‍ ഗംഭീര പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്.
ബംഗ്ലാദേശിന്റെ തിരിച്ചുവരവ്
സൂപ്പര്‍ ഫോറിലെ ആദ്യ കളിയില്‍ ഇന്ത്യയോട് ദയനീയ തോല്‍വിയേറ്റുവാങ്ങിയ ശേഷം ഗംഭീര തിരിച്ചുവരവ് നടത്തിയാണ് ബംഗ്ലാദേശ് ഫൈനലിലേക്കു മുന്നേറിയത്. അഫ്ഗാനിസ്താനെ മൂന്നു റണ്‍സിനും പാകിസ്താനെ 37 റണ്‍സിനും തോല്‍പ്പിച്ച് മഷ്‌റഫെ മൊര്‍ത്താസ നയിക്കുന്ന ബംഗ്ലാദേശ് ഫൈനലിലേക്കു ടിക്കറ്റെടുക്കുകയായിരുന്നു.
പരിക്കുമൂലം തമീം ഇഖ്ബാല്‍, ഷാക്വിബുല്‍ ഹസന്‍ എന്നിവര്‍ കളിക്കാതിരുന്നിട്ടും പാകിസ്താനെതിരേ തിളക്കമാര്‍ന്ന ജയം നേടാനായത് ബംഗ്ലാദേശിന്റെ ആത്മവിശ്വാസം വാനോളമുയര്‍ത്തിയിട്ടുണ്ട്.
സാധ്യതാ ടീം
ഇന്ത്യ- രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, അമ്പാട്ടി റായുഡു, എംഎസ് ധോണി, ദിനേഷ് കാര്‍ത്തിക്, കേദാര്‍ ജാദവ്, രവീന്ദ്ര ജഡേജ, ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, കുല്‍ദീപ് യാദവ്, യുസ്‌വേന്ദ്ര ചഹല്‍.
ബംഗ്ലാദേശ്- മഷ്‌റഫെ മൊര്‍ത്താസ (ക്യാപ്റ്റന്‍), മെഹ്ദി ഹസന്‍, റൂബെല്‍ ഹുസൈന്‍, മുസ്തഫിസുര്‍ റഹ്മാന്‍, ലിറ്റണ്‍ ദാസ്, സൗമ്യ സര്‍ക്കാര്‍, മൊമിനുള്‍ ഹഖ്, മുഷ്ഫിഖുര്‍ റഹീം, മുഹമ്മദ് മിതുന്‍, ഇംറുല്‍ ഖയസ്, മഹമ്മുദുള്ള.