ഫൈനലിന്റെ റീപ്ലേ
2018ല്‍ ന്യൂസിലാന്‍ഡില്‍ നടന്ന ലോകകപ്പ് ഫൈനലിന്റെ റീപ്ലേ കൂടിയാണ് ഇന്ത്യ- ഓസീസ് ക്വാര്‍ട്ടര്‍ പോരാട്ടം. അന്നു എട്ടു വിക്കറ്റിനു ഓസീസിനെ തകര്‍ത്ത് പൃഥ്വി ഷാ നയിച്ച ഇന്ത്യ ജേതാക്കളാവുകയായിരുന്നു. അപരാജിത സെഞ്ച്വറിയുമായി ഓപ്പണര്‍ മന്‍ജ്യോത് കല്‍റ മാന്‍ ഓഫ് ദി മാച്ചായി തിരഞ്ഞെടുക്കപ്പോള്‍ ശുഭ്മാന്‍ ഗില്ലായിരുന്നു പ്ലെയര്‍ ഓഫ് ദി സീരീസ്.
അന്നത്തെ ജയത്തില്‍ നിന്നു പ്രചോദനമുള്‍ക്കൊണ്ടാണ് ഇത്തവണ ഇന്ത്യ ഇറങ്ങുക. മറുഭാഗത്ത് ഓസീസ് കഴിഞ്ഞ ഫൈനലിനു പകരം ചോദിക്കാനുറച്ചാവും പാഡണിയുക.
ഇന്ത്യയുടെ മാറ്റുരയ്ക്കല്‍
പോരാട്ടം ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലാണെങ്കിലും യഥാര്‍ഥ അങ്കം ഇന്ത്യയും ഇന്ത്യയും തമ്മിലാണെന്നതാണ് കൗതുകകരം. സ്പിന്നര്‍ രവി ബിഷ്‌നോയിയാണ് ഇന്ത്യന്‍ ബൗളിങിന്റെ തുറുപ്പുചീട്ടെങ്കില്‍ ഓസീസിന്റെ മിന്നും താരം ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ തന്‍വീര്‍ സങ്കയായിരിക്കും.
ടൂര്‍ണമെന്റില്‍ വിക്കറ്റ് വേട്ടക്കാരില്‍ രണ്ടും മൂന്നും സ്ഥാനങ്ങളില്‍ ഇരുവരുമുണ്ട്. മൂന്നു കളികളില്‍ നിന്നും 10 വിക്കറ്റുകളുമായി സങ്ക രണ്ടാംസ്ഥാനത്തുണ്ടെങ്കില്‍ ഇത്രയും വിക്കറ്റുകളുമായി തന്നെയാണ് ബിഷ്‌നോയ് തൊട്ടുതാഴെയുള്ളത്.
ഇന്ത്യയുടെ റെക്കോര്‍ഡ്
ജൂനിയര്‍ തലത്തില്‍ ഓസ്‌ട്രേലിയക്കെതിരേ മികച്ച റെക്കോര്‍ഡാണ് ഇന്ത്യക്കുള്ളത്. 2013നു ശേഷം ഇരുടീമുകളും തമ്മില്‍ അഞ്ചു തവണയാണ് ഏറ്റുമുട്ടിയിട്ടുള്ളത്. ഇവയില്‍ നാലിലും ജയം ഇന്ത്യന്‍ യുവനിരയ്ക്കായിരുന്നു. ഒരു മല്‍സരമാവട്ടെ മഴയെ തുടര്‍ന്നു ഉപേക്ഷിക്കുകയായിരുന്നു.
കഴിഞ്ഞ ലോകകപ്പ് ഫൈനലിനെ കണക്കു തീര്‍ക്കുന്നതിനൊപ്പം ഇന്ത്യക്കെതിരേയുള്ള തുടര്‍ തോല്‍വികള്‍ക്കു അറുതിയിടുകയെന്ന ലക്ഷ്യം കൂടി ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസീസിനുണ്ട്.
ആധികാരിക പ്രകടനം
നിലവിലെ ചാംപ്യന്‍മാര്‍ക്കു ചേര്‍ന്ന പ്രകടനം തന്നെയാണ് ഇന്ത്യ ഗ്രൂപ്പുതലത്തിലെ മൂന്നു മല്‍സരങ്ങളിലും കാഴ്ചവച്ചത്. ഇവയിലൊന്നും കാര്യമായ വെല്ലുവിളിയില്ലാതെ തന്നെ ഇന്ത്യ ജയിച്ചു കയറുകയായിരുന്നു.
ശ്രീലങ്കയെ 90 റണ്‍സിനു തകര്‍ത്ത് കുതിപ്പ് തുടങ്ങിയ ഇന്ത്യ പിന്നീട് ജപ്പാനെ പത്ത് വിക്കറ്റിനും ന്യൂസിലാന്‍ഡിനെ മഴ നിയമപ്രകാരം 44 റണ്‍സിനും തുരത്തി.
അതേസമയം, ആദ്യ കളിയില്‍ വെസ്റ്റ് ഇന്‍ഡീസിനോട് മൂന്നു വിക്കറ്റിനു തോറ്റ ശേഷമാണ് തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ നൈജിരിയയെ പത്ത് വിക്കറ്റിനും ഇംഗ്ലണ്ടിനെ രണ്ടു വിക്കറ്റിനും തോല്‍പ്പിച്ച് ഓസീസ് ക്വാര്‍ട്ടറിലേക്കു മുന്നേറിയത്.