ബ്രിസ്ബണ്‍: ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ നാലാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഓസ്‌ട്രേലിയക്കെതിരേ ഇന്ത്യക്കു 328 റണ്‍സ് വിജയലക്ഷ്യം. രണ്ടാമിന്നിങ്‌സ് ബാറ്റിങാരംഭിച്ച ഇന്ത്യ നാലാംദിനം മഴ കാരണം മല്‍സരം നേരത്തേ നിര്‍ത്തി വയ്ക്കുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ നാലു റണ്‍സെടുത്തിട്ടുണ്ട്. രോഹിത് ശര്‍മ (4), ശുഭ്മാന്‍ ഗില്‍ (0) എന്നിവരാണ് ക്രീസില്‍. ഇന്ത്യക്കു ജയിക്കാന്‍ 324 റണ്‍സ് കൂടി വേണം.
33 റണ്‍സിന്റെ നേരിയ ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിനിറങ്ങിയ ഓസീസ് രണ്ടാമിന്നിങ്‌സില്‍ 294 റണ്‍സിനു പുറത്തായി. സ്റ്റീവ് സ്മിത്തൊഴികെ (55) മറ്റാര്‍ക്കും ഓസീസ് നിരയില്‍ 50 തികയ്ക്കാനായില്ല. ഡേവിഡ് വാര്‍ണര്‍ (48), മാര്‍ക്കസ് ഹാരിസ് (38), കാമറോണ്‍ ഗ്രീന്‍ (37), നായകന്‍ ടിം പെയ്ന്‍ (27), മാര്‍നസ് ലബ്യുഷെയ്ന്‍ (25) എന്നിവരാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റു താരങ്ങള്‍. കഴിഞ്ഞ 32 വര്‍ഷത്തിനിടെ ഇതു മൂന്നാം തവണ മാത്രമാണ് ഗാബയില്‍ ഓസീസ് രണ്ടിന്നിങ്‌സുകളിലും ഓള്‍ഔട്ടായത്. 1992-93ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരേയും 2008-09ല്‍ ന്യൂസിലാന്‍ഡിനെതിരേയും മാത്രമേ ഓസീസിന് 20 വിക്കറ്റുകളും നഷ്ടമായിട്ടുള്ളൂ.
ഒരു ഘട്ടത്തില്‍ ഓസീസ് 400ന് മുകളില്‍ വിജയലക്ഷ്യം ഇന്ത്യക്കു നല്‍കുമെന്നായിരുന്നു കരുതിയത്. എന്നാല്‍ കൃത്യമായ ഇടവേളകളില്‍ വിക്കറ്റെടുത്ത് ഇന്ത്യ തിരിച്ചടിക്കുകയായിരുന്നു. അഞ്ചിന് 226 റണ്‍സെന്ന നിലയില്‍ നിന്നാണ് 68 റണ്‍സെടുക്കുന്നതിനിടെ ആതിഥേയരുടെ അഞ്ചു വിക്കറ്റുകളും ഇന്ത്യ പിഴുതത്. ഓപ്പണിങ് വിക്കറ്റില്‍ വാര്‍ണര്‍- ഹാരിസ് സഖ്യം ചേര്‍ന്നെടുത്ത 89 റണ്‍സാണ് ഓസീസ് ഇന്നിങ്‌സിലെ ഏറ്റവുമുയര്‍ന്ന കൂട്ടുകെട്ട്. അഞ്ചാം വിക്കറ്റില്‍ സ്മിത്ത്-ഗ്രീന്‍ ജോടി 73 റണ്‍സും നേടി.
അഞ്ചു വിക്കറ്റെടുത്ത മുഹമ്മദ് സിറാജും നാലു വിക്കറ്റ് വീഴ്ത്തിയ ശര്‍ദ്ദുല്‍ താക്കൂറും ചേര്‍ന്നാണ് ഓസീസിനെ 300 റണ്‍സിനുള്ളില്‍ എറിഞ്ഞിട്ടത്. വാഷിങ്ടണ്‍ സുന്ദറിന് ഒരു വിക്കറ്റ് ലഭിച്ചു. ഈ പരമ്പരയിലൂടെ ഇന്ത്യക്കായി അരങ്ങേറിയ സിറാജ് കരിയറിലാദ്യമായാണ് ടെസ്റ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചത്. 19.5 ഓവറില്‍ അഞ്ചു മെയ്ഡനടക്കം 73 റണ്‍സ് വിട്ടുകൊടുത്താണ് താരം അഞ്ചു പേരെ പുറത്താക്കിയത്.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ (48), മാര്‍ക്കസ് ഹാരിസ് (38), മാര്‍നസ് ലബ്യുഷെയ്ന്‍ (25), മാത്യു വെയ്ഡ് (0) എന്നിവരുടെ വിക്കറ്റുകളാണ് നാലാം ദിനം ഇന്ത്യ ആദ്യ സെഷനില്‍ തന്നെ വീഴ്ത്തിയത്. വിക്കറ്റ് നഷ്ടമില്ലാതെ 21 റണ്‍സെന്ന നിലയിലാണ് നാലാം ദിനം ഓസീസ് രണ്ടാമിന്നിങ്‌സ് പുനരാരംഭിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ വാര്‍ണര്‍-ഹാരിസ് ജോടി 89 റണ്‍സ് അടിച്ചെടുത്തു. ഹാരിസിനെ പുറത്താക്കി താക്കൂറാണ് ഇന്ത്യക്കു കാത്തിരുന്ന ബ്രേക്ക്ത്രൂ നല്‍കിയത്. 82 ബോളില്‍ എട്ടു ബൗണ്ടറികളോടെ 38 റണ്‍സ് നേടിയ ഹാരിസ് റിഷഭ് പന്തിന് ക്യാച്ച് സമ്മാനിക്കുകയായിരുന്നു. തൊട്ടുപിന്നാലെ വാര്‍ണറെയും ഇന്ത്യ വീഴ്ത്തി. ഫിഫ്റ്റിയിലേക്കു കുതിച്ച അദ്ദേഹത്തെ രണ്ടു റണ്‍സകലെ സുന്ദര്‍ വീഴ്ത്തി. 75 ബോളില്‍ ആറു ബൗണ്ടറികളോടെ 48 റണ്‍സെടുത്ത വാര്‍ണര്‍ എല്‍ബിഡബ്ല്യുവായാണ് ക്രീസ് വിട്ടത്. ഓസ്‌ട്രേലിയ രണ്ടിന് 91.
ആദ്യ ഇന്നിങ്‌സില്‍ സെഞ്ച്വറിയുമായി ടീമിന്റെ അമരക്കാരനായ ലബ്യുഷെയ്‌നെ ഇത്തവണ ഇന്ത്യ അധികനേരം ക്രീസില്‍ നിര്‍ത്തിയില്ല. ടീം സ്‌കോര്‍ 123ല്‍ അദ്ദേഹത്തിന്റെ വിലപ്പെട്ട വിക്കറ്റ് സിറാജ് സ്വന്തമാക്കി. 22 ബോളില്‍ അഞ്ചു ബൗണ്ടറികളുമായി 25 റണ്‍സെടുത്ത ലബ്യുഷെയ്‌നെ രോഹിത് ശര്‍മ പിടികൂടുകയായിരുന്നു. ഇതേ ഓവറിലെ അവസാന ബോളില്‍ പുതുതായി ക്രീസിലെത്തിയ അപകടകാരിയായ വെയ്ഡിനെ അക്കൗണ്ട് തുറക്കും മുമ്പ് പുറത്താക്കി സിറാജ് ഓസീസിന് ഇരട്ട പ്രഹരമേല്‍പ്പിച്ചു. ഓസ്‌ട്രേലിയ നാലിന് 123.
നേരത്തേ ഓസീസിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 369 റണ്‍സിലേക്കു ബാറ്റ് വീശിയ ഇന്ത്യ 336 റണ്‍സാണ് നേടിയത്. ഒരു ഘട്ടത്തില്‍ ആറിന് 186 റണ്‍സെന്ന നിലയില്‍ പതറിയ ഇന്ത്യയെ ഏഴാം വിക്കറ്റില്‍ സുന്ദര്‍- താക്കൂര്‍ സഖ്യം ചേര്‍ന്നെടുത്ത 123 റണ്‍സ് കൡയിലേക്കു തിരികെ കൊണ്ടുവന്നു. താക്കൂര്‍ 67 റണ്‍സോടെ ഇന്ത്യയുടെ ടോപ്‌സ്‌കോററായപ്പോള്‍ സുന്ദര്‍ 62 റണ്‍സ് നേടി. ഇരുവരുടെയും കന്നി ടെസ്റ്റ് ഫിഫ്റ്റി കൂടിയാണിത്. ജോഷ് ഹേസല്‍വുഡ് ഓസീസിനായി അഞ്ചു വിക്കറ്റെടുത്തിരുന്നു.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- രോഹിത് ശര്‍മ, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍, മായങ്ക് അഗര്‍വാള്‍, റിഷഭ് പന്ത്, വാഷിങ്ടണ്‍ സുന്ദര്‍, ശര്‍ദുല്‍ താക്കൂര്‍, നവദീപ് സെയ്‌നി, മുഹമ്മദ് സിറാജ്, ടി നടരാജന്‍.
ഓസ്‌ട്രേലിയ- ഡേവിഡ് വാര്‍ണര്‍, മാര്‍ക്കസ് ഹാരിസ്, മാര്‍നസ് ലബ്യുഷെയ്ന്‍, സ്റ്റീവ് സ്മിത്ത്, മാത്യു വേഡ്, കാമറൂണ്‍ ഗ്രീന്‍, ടിം പെയ്ന്‍ (ക്യാപ്റ്റന്‍), പാറ്റ് കമ്മിന്‍സ്, മിച്ചെല്‍ സ്റ്റാര്‍ക്ക്, നതാന്‍ ലിയോണ്‍, ജോഷ് ഹേസല്‍വുഡ്.