സിഡ്‌നി: ഇന്ത്യ-ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റ് സിഡ്‌നിയില്‍ പുരോഗമിക്കുകയാണ്. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്നും ഭേദപ്പെട്ട പ്രകടനം കാഴ്ചവെക്കാന്‍ ഓസീസ് നിരയ്ക്ക് സാധിച്ചു. ബാറ്റിങ് പ്രതീക്ഷകളായ സ്റ്റീവ് സ്മിത്തും (131) മാര്‍നസ് ലാബുഷാനെയും (91) അവസരത്തിനൊത്ത് ഉയര്‍ന്നതോടെ ഒന്നാം ഇന്നിങ്‌സില്‍ 338 എന്ന ഭേദപ്പെട്ട സ്‌കോര്‍ സ്വന്തമാക്കാന്‍ ഓസീസിനായി. എന്നാല്‍ മധ്യനിരയുടെ പ്രകടനം നിരാശപ്പെടുത്തി. മാത്യുവേഡ് (13),ക്യാപ്റ്റന്‍ ടിം പെയ്ന്‍ (1) എന്നിവര്‍ പെട്ടെന്ന് മടങ്ങിയില്ലായിരുന്നെങ്കില്‍ അല്‍പം കൂടി മെച്ചപ്പെട്ട സ്‌കോറിലേക്കെത്താന്‍ ഓസ്‌ട്രേലിയക്ക് സാധിക്കുമായിരുന്നു.
ഇപ്പോഴിതാ സിഡ്‌നിയിലെ മാത്യു വേഡിന്റെ ബാറ്റിങ്ങിനെ വിമര്‍ശിച്ചിരിക്കുകയാണ് മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിങ്. വേഡ് മത്സരത്തെക്കുറിച്ച് ഇനിയും ഏറെ അറിവ് നേടാനുണ്ടെന്നാണ് റിക്കി പോണ്ടിങ് വിമര്‍ശിച്ചത്. 'മാത്യു വേഡ് മത്സരത്തെക്കുറിച്ച് ഇനിയും ഏറെ അറിവ് നേടാനുണ്ട്. മത്സരത്തിന്റെ സാഹചര്യത്തെക്കുറിച്ച് മനസിലാക്കി വേണം ഷോട്ട് കളിക്കാന്‍. മത്സരത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് മനസിലാക്കണം'-റിക്കി പോണ്ടിങ് പറഞ്ഞു.

ട്രവിസ് ഹെഡ്ഡിന് പകരം മധ്യനിരയിലേക്കെത്തിയ വേഡ് 16 പന്തില്‍ 13 റണ്‍സാണ് നേടിയത്. രവീന്ദ്ര ജഡേജയെ വമ്പന്‍ ഷോട്ട് കളിക്കാനുള്ള ശ്രമം ജസ്പ്രീത് ബൂംറയുടെ കൈകളില്‍ അവസാനിക്കുകയായിരുന്നു. ന്യൂ ബോള്‍ എടുക്കാന്‍ പോകുന്നതിന് തൊട്ട് മുമ്പായിരുന്നു വേഡിന്റെ മടക്കം. ആദ്യ രണ്ട് ടെസ്റ്റിലും ഓപ്പണറായാണ് വേഡ് കളിച്ചത്. അതിനാല്‍ത്തന്നെ ന്യൂ ബോളില്‍ കളിച്ച് പരിചയസമ്പത്തുമുണ്ട്. മധ്യനിരയില്‍ അല്‍പ്പം കൂടി വേഡ് പിടിച്ചുനിന്നിരുന്നെങ്കില്‍ ഓസ്‌ട്രേലിയക്കത് കൂടുതല്‍ കരുത്താകുമായിരുന്നു.
ട്രവിസ് ഹെഡ്ഡിന്റെ പകരക്കാരനായാണ് മാത്യു വേഡ് മധ്യനിരയില്‍ ഇറങ്ങിയത്. മെല്‍ബണില്‍ 38,17 എന്നിങ്ങനെയായിരുന്നു ഹെഡ്ഡിന്റെ സ്‌കോര്‍. ഇതോടെ സിഡ്‌നിയില്‍ ഹെഡ്ഡിനെ ഒഴിവാക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിക്കുകയായിരുന്നു. '19 ടെസ്റ്റില്‍ നിന്ന് 40ന് മുകളില്‍ ശരാശരിയുള്ള താരമാണ് ഹെഡ്ഡ്. 41 ശരാശരിയില്‍ മാര്‍ക്ക് വോ 127 മത്സരങ്ങള്‍ കളിച്ചു. എന്തുകൊണ്ടാണ് ഇത്തരമൊരു വ്യത്യാസം. എന്ത് കാര്യം പരിഗണിച്ചാണ് ഹെഡ്ഡിനെ പുറത്തിരുത്തി വേഡിനെ കളിപ്പിച്ചതെന്നാണ് എന്റെ ചോദ്യം?'-മുന്‍ ഓസീസ് പേസര്‍ ജേസന്‍ ഗില്ലസ്പി ചോദിച്ചു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനാണ് വേഡ്. അനുഭവസമ്പത്തുള്ള താരമാണെങ്കിലും അതിനനുസരിച്ച് തിളങ്ങാനാവുന്നില്ല. ഓപ്പണിങ്ങിലും ശോഭിക്കാന്‍ സാധിക്കാത്ത വേഡിനെ ഹെഡ്ഡിന് പകരം കളിപ്പിച്ചതില്‍ ശക്തമായ വിമര്‍ശനം ഉയരുന്നുണ്ട്.