അഹമ്മദാബാദ്: സ്പിന്നര്‍മാരുടെ ഈറ്റില്ലമായി മാറിയ അഹമ്മദാബാദിലെ നരേന്ദ്ര മോഡി സ്‌റ്റേഡിയത്തിലെ പിങ്ക് ബോള്‍ ടെസ്റ്റില്‍ ഇന്ത്യക്കു പത്തരമാറ്റ് ജയം. ഇംഗ്ലണ്ടിന്റെ കഥ കഴിക്കാന്‍ ഇന്ത്യക്കു വെറും രണ്ടു ദിവസം മാത്രമേ വേണ്ടിവന്നുള്ളൂ. 49 റണ്‍സിന്റെ വിജയലക്ഷ്യം തേടിയിറങ്ങിയ ഇന്ത്യ വെറും 7.4 ഓവറില്‍ വിക്കറ്റ് പോവാതെ ലക്ഷ്യത്തിലെത്തി. ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനെതിരേ സിക്സര്‍ പറത്തിയാണ് രോഹിത് ശര്‍മ ഇന്ത്യയുടെ വിജയറണ്‍സ് കണ്ടെത്തിയത്. രോഹിത്തിനൊപ്പം (25*) ശുഭ്മാന്‍ ഗില്‍ (15*) പുറത്താവാതെ നിന്നു. സ്‌കോര്‍: ഇംഗ്ലണ്ട് 112, 81, ഇന്ത്യ 145, വിക്കറ്റ് പോവാതെ 49 റണ്‍സ്.
ഈ വിജയത്തോടെ നാലു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇന്ത്യ 2-1നു മുന്നിലെത്തി. ഒപ്പം ഐസസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്തിന് തൊട്ടരികിലെത്തുകയും ചെയ്തു. ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റില്‍ സമനില വഴങ്ങിയാലും ഇന്ത്യക്കു ഫൈനലല്‍ കളിക്കാം. അതേസമയം, ഇന്ത്യയോടേറ്റ തോല്‍വിയോടെ ഇംഗ്ലണ്ടിന്റെ ഫൈനല്‍ പ്രതീക്ഷ അസ്തമിച്ചു.
17 വിക്കറ്റുകളാണ് രണ്ടാംദിനം മാത്രം കടപുഴകിയത്. ഇവയില്‍ ഏഴെണ്ണം ഇന്ത്യയുടേതായിരുന്നെങ്കില്‍ ശേഷിച്ചത് ഇംഗ്ലണ്ടിന്റേതായിരുന്നു. ആദ്യ ഇന്നിങ്‌സില്‍ നേരിയ 33 റണ്‍സിന്റെ ലീഡ് മാത്രമേ ഇന്ത്യക്കു നേടാനായുള്ളൂവെങ്കിലും രണ്ടാമിന്നിങ്‌സില്‍ വെറും 81 റണ്‍സിന് എറിഞ്ഞിട്ടു. ഇംഗ്ലണ്ട് നിരയില്‍ മൂന്നു പേര്‍ മാത്രമേ രണ്ടക്ക സ്‌കോര്‍ നേടിയുള്ളൂ. 25 റണ്‍സെടുത്ത ബെന്‍ സ്‌റ്റോക്‌സാണ് സന്ദര്‍ശകരുടെ ടോപ്‌സ്‌കോറര്‍. 34 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു ബൗണ്ടറികളും നേടി. ക്യാപ്റ്റന്‍ ജോ റൂട്ട് (19), ഓലി പോപ്പ് (12) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.
ഇന്ത്യയുടെ മൂന്നു സ്‌പെഷ്യലിസ്റ്റ് സ്പിന്നര്‍മാര്‍ ചേര്‍ന്നാണ് ഇംഗ്ലണ്ടിനെ തരിപ്പണമാക്കിയത്. ആദ്യ ഇന്നിങ്‌സിനു സമാനമായി അഞ്ചു വിക്കറ്റുകളുമായി അക്ഷര്‍ പട്ടേല്‍ രണ്ടാമിന്നിങ്‌സിലും ഇന്ത്യന്‍ ബൗളിങിലെ അമരക്കാരനായി മാറി. ആര്‍ അശ്വിന്‍ നാലു വിക്കറ്റെടുത്ത് മികച്ച പിന്തുണയേകി. ശേഷിച്ച ഒരു വിക്കറ്റ് വാഷിങ്ടണ്‍ സുന്ദറിനാണ്.
ഇന്ത്യക്കെതിരേ ടെസ്റ്റില്‍ ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ ടോട്ടല്‍ കൂടിയാണ് ഇത്. 1971ലെ ഓവല്‍ ടെസ്റ്റില്‍ 101 റണ്‍സിനു പുറത്തായതായിരുന്നു നേരത്തേയുള്ള നാണക്കേടിന്റെ റെക്കോര്‍ഡ്. മറ്റൊരു നാണക്കേട് കൂടി ഇംഗ്ലണ്ടിന് ഇവിടെ പേറേണ്ടിവന്നു. 1983-84നു ശേഷം ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലായി ഇംഗ്ലണ്ടിന്റെ ഏറ്റവും ചെറിയ ടോട്ടലാണ് അഹമ്മദാബാദിലേത്. 83-84ല്‍ ന്യൂസിലാന്‍ഡിനെതിരേ ക്രൈസ്റ്റ്ചര്‍ച്ചില്‍ രണ്ടിന്നിങ്‌സുകളിലായി 175 റണ്‍സായിരുന്നു ഇംഗ്ലണ്ട് നേടിയത്.
നേരത്തേ ഇംഗ്ലണ്ടിന്റെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 112 റണ്‍സിനു മറുപടിയില്‍ രണ്ടാംദിനം ഇന്ത്യ 145 റണ്‍സിനു കൂടാരം കയറിയിരുന്നു. മൂന്നു വിക്കറ്റിന് 99 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ച ഇന്ത്യന്‍ താരങ്ങളുടെ ഘോഷയാത്രയാണ് പിന്നീട് കണ്ടത്. 46 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും ഇന്ത്യ കൈവിട്ടു. പേസര്‍മാര്‍ നിസ്സഹായരായ പിച്ചില്‍ ഇംഗ്ലണ്ടിന്റെയും സ്പിന്നര്‍മാര്‍ അഴിഞ്ഞാടി. അഞ്ചു വിക്കറ്റെടുത്ത നായകന്‍ ജോ റൂട്ടും നാലു വിക്കറ്റ് പിഴുത ജാക്ക് ലീച്ചുമാണ് ഇന്ത്യയെ വരിഞ്ഞുകെട്ടിയത്.
ജോഫ്ര ആര്‍ച്ചര്‍ക്കു ഒരു വിക്കറ്റ് ലഭിച്ചു. 6.2 ഓവറില്‍ മൂന്നു മെയ്ഡനുള്‍പ്പെടെ എട്ടു റണ്‍സ് മാത്രം വിട്ടുകൊടുത്താണ് റൂട്ട് അഞ്ചു പേരെ മടക്കിയത്. ടെസ്റ്റില്‍ റൂട്ടിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനം കൂടിയാണിത്. പിങ്ക് ബോള്‍ ടെസ്റ്റായിരുന്നിട്ട് പോലും പിച്ച് സ്പിന്നര്‍മാര്‍ക്കു അനുകൂലമാണെന്നു ആദ്യദിനം തന്നെ തെളിഞ്ഞിരുന്നു. രണ്ടാംദിനത്തിലും ഇതില്‍ മാറ്റമുണ്ടായില്ല. റണ്‍സ് നേടാന്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാരും നന്നായി വിയര്‍ത്തു.
ഓപ്പണര്‍ രോഹിത് ശര്‍മയ്‌ക്കൊഴികെ (66) മറ്റാര്‍ക്കും ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ ചെറുത്തുനില്‍ക്കാനായില്ല. 96 ബോളുകള്‍ നേരിട്ട ഹിറ്റ്മാന്‍ ബൗണ്ടറികളോടെയാണ് റണ്‍സെടുത്തത്. നായകന്‍ വിരാട് കോലിയാണ് (27) 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരു താരം. ആര്‍ അശ്വിന്‍ (17), ശുഭ്മാന്‍ ഗില്‍ (11), ഇഷാന്ത് ശര്‍മ (10) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍. ചേതേശ്വര്‍ പുജാര (0), വൈസ് ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (7), റിഷഭ് പന്ത് (1), വാഷിങ്ടണ്‍ സുന്ദര്‍ (0), അക്ഷര്‍ പട്ടേല്‍ (0) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു.
മൂന്നിന് 99 റണ്‍സെന്ന നിലയില്‍ രണ്ടാംദിനം വീണ്ടും ബാറ്റിങിനിറങ്ങിയ ഇന്ത്യക്കു 114ല്‍ വച്ച് രഹാനെയെയാണ് ആദ്യം നഷ്ടമായത്. 25 ബോളില്‍ ഏഴു റണ്‍സെടുത്ത രഹാനെയെ ലീച്ച് വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. പിന്നീട് കണ്ണടച്ചുതുറക്കും വേഗത്തിലാണ് അടുത്ത രണ്ടു വിക്കറ്റുകള്‍ ഇന്ത്യക്കു നഷ്ടമായത്.
മൂന്നു റണ്‍സ് കൂടി നേടുമ്പോഴേക്കും മൂന്നു വിക്കറ്റുകള്‍ ഇന്ത്യ കൈവിട്ടു. മൂന്നിന് 113ല്‍ നിന്ന് ഇതോടെ ഇന്ത്യ ആറിന് 117ലേക്കു വീണു. ഓള്‍റൗണ്ടര്‍മാരായ വാഷിങ്ടണിനെയും അക്ഷറിനെയും റൂട്ട് ഒരേ ഓവറില്‍ മടക്കിയതോടെ ഇന്ത്യ എട്ടിന് 125ലേക്കു കൂപ്പുകുത്തി. അശ്വിന്റെയും ഇഷാന്തിന്റെയും ചെറിയ സംഭാവനകളാണ് ഇന്ത്യയെ 150ന് അരികിലെത്തിച്ചത്.