ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്കായി വീരേന്ദര്‍ സെവാഗും സച്ചിന് ടെണ്ടുല്‍ക്കറും ചേര്‍ന്ന് ഗംഭീര തുടക്കമാണ് നല്‍കിയത്. 153 റണ്‍സ് ഇരുവരും ഒന്നാം വിക്കറ്റില്‍ സൃഷ്ടിച്ചു. പിന്നീട് വന്നവരെല്ലാം അതിവേഗം ബാറ്റുവീശിയതോടെ ഇന്ത്യ 50 ഓവറില്‍ ഏഴ് വിക്കറ്റിന് 414 എന്ന സ്കോര്‍ സ്വന്തമാക്കി. ഇതില്‍ സെവാഗിന്റെ സെഞ്ച്വറി പ്രകടനം എടുത്തു പറയാതെ വയ്യ. 102 പന്തില്‍ 146 റണ്‍സാണ് സെവാഗ് നേടിയത്.
17 ഫോറും 6 സിക്സും ഉള്‍പ്പെട്ട ഗംഭീര ഇന്നിങ്സ്. 143.13 ആയിരുന്നു വെടിക്കെട്ട് ഓപ്പണറുടെ സ്ട്രൈക്കറേറ്റ്. സച്ചിന് 63 പന്തില്‍ 10 ഫോറും ഒരു സിക്സും ഉള്‍പ്പെടെ 69 റണ്‍സും നേടി. നായകന് എംഎസ് ധോണി അന്ന് മൂന്നാം നമ്പറിലാണ് ബാറ്റ് ചെയ്യാനെത്തിയത്. 53 പന്തില്‍ 7 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 72 റണ്‍സാണ് ധോണി നേടിയത്. എന്നാല്‍ മധ്യനിര പ്രതീക്ഷക്കൊത്ത് ഉയര്‍ന്നില്ല.
'എന്തൊരു ബാറ്റായിത്', വിചിത്രം, കൗതുകം!, ക്രിക്കറ്റ് ചരിത്രത്തിലെ അഞ്ച് വിവാദ ബാറ്റിതാ
അവരും കൂടി ഫോമിലേക്കെത്തിയിരുന്നെങ്കില് ചരിത്ര സ്കോര്‍ ഇന്ത്യക്ക് സ്വന്തമാക്കാനാവുമായിരുന്നു. 20 പന്തില്‍ 16 റണ്‍സാണ് റെയ്ന നേടിയത്. അഞ്ചാമനായി എത്തിയ ഗൗതം ഗംഭീര്‍ 13 പന്തില്‍ 11 റണ്‍സും നേടി. വിരാട് കോലി ആറാമനായി ഇറങ്ങി 19 പന്തില്‍ 27 റണ്‍സും ഏഴാമന് രവീന്ദ്ര ജഡേജ 17 പന്തില്‍ 30 റണ്‍സും നേടി.
ഇന്ത്യ അനായാസ ജയം സ്വപ്നം കണ്ടെങ്കിലും കാത്തിരുന്നത് വലിയ വെല്ലുവിളിയാണ്. ശ്രീലങ്കന്‍ ഓപ്പണര്‍മാര്‍ ഇന്ത്യന്‍ ഓപ്പണര്‍മാരേക്കാള്‍ ഒരുപടി മുന്നില്‍ നിന്നു. തിലകരത്ന ദില്‍ഷനും (160) ഉപുല്‍ തരംഗയും (67) ചേര്‍ന്ന് ഒന്നാം വിക്കറ്റില്‍ 188 റണ്‍സാണ് സ്കോര്‍ബോര്‍ഡില്‍ ചേര്‍ത്തത്. തരംഗ മൂന്ന് ഫോറും നാല് സിക്സും പറത്തിയപ്പോള്‍ ദില്ഷന് 20 ഫോറും മൂന്ന് സിക്സുമാണ് നേടിയത്.
സനത് ജയസൂര്യ (5), മഹേല ജയവര്‍ധന (3) എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ കുമാര്‍ സംഗക്കാര വെടിക്കെട്ട് തീര്‍ത്തു. 43 പന്തില്‍ 10 ബൗണ്ടറിയും അഞ്ച് സിക്സും ഉള്‍പ്പെടെ 90 റണ്‍സാണ് അദ്ദേഹം നേടിയത്. 209ന് മുകളിലായിരുന്നു അദ്ദേഹത്തിന്റെ സ്ട്രൈക്കറേറ്റ്. ഏഞ്ചലോ മാത്യൂസ് (38) ഭേദപ്പെട്ട പ്രകടനം നടത്തിയെങ്കിലും വാലറ്റത്തെ ഇന്ത്യ പിടിച്ചുകെട്ടി വിജയം നേടിയെടുക്കുകയായിരുന്നു.
IND vs ENG: കോലി x ആന്ഡേഴ്സന്, ഇത്തവണയും കോലി തലകുനിക്കും!, കാരണങ്ങളിതാ
അവസാന ഓവറില്‍ മൂന്ന് വിക്കറ്റ് ശേഷിക്കെ 11 റണ്‍സ് മാത്രമായിരുന്നു ശ്രീലങ്കയ്ക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. ഗംഭീരമായി പന്തെറിഞ്ഞ ആശിഷ് നെഹ്റ ഓവറിലെ നാലാം പന്തില്‍ ഏഞ്ചലോ മാത്യൂസിനെ പുറത്താക്കിയതോടെയാണ് ഇന്ത്യ ജയം ഉറപ്പിച്ചത്. ദില്‍ഷനെ ഹര്ഭജന് സിങ് പുറത്താക്കിയതും സംഗക്കാരയെ പ്രവീണ്‍ കുമാര്‍ പുറത്താക്കിയതും മത്സരത്തില്‍ വഴിത്തിരിവായി. ഇന്ത്യയുടെ ഏകദിന ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായിരുന്നു ഇത്.