കൊളംബോ: ഗൗതം ഗംഭീർ പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ആദ്യ ഏകദിന പരമ്പരയാണ് നിലവിൽ നടന്നുകൊണ്ടിരിക്കുന്നത്. സമകാലിക ക്രിക്കറ്റിൽ താരതമ്യേന ദുർബലരായ ശ്രീലങ്കൻ ടീമിനെതിരെ ഇന്ത്യ വിയർക്കുന്ന കാഴ്‌ചയാണ് ആദ്യ രണ്ട് മത്സരങ്ങളിലും നാം കണ്ടത്. എന്നാൽ മൂന്നാം ഏകദിനത്തിൽ ജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യയ്ക്ക് മതിയാവില്ല, അതുകൊണ്ട് തന്നെ ടീമിൽ ചില നിർണായക അഴിച്ചുപണികൾക്ക് സാധ്യത തെളിയുന്നുണ്ട്.
അതിൽ ഏറ്റവും പ്രധാനപ്പെട്ട മാറ്റം വിക്കറ്റ് കീപ്പർ ബാറ്റർ കൂടിയായ സീനിയർ താരം കെഎൽ രാഹുലിന്റെ പുറത്തേക്കുള്ള വഴി തെളിയുന്നു എന്നത് തന്നെയാവും. ബാറ്റിങ്ങിൽ വൻ പരാജയമായി മാറിയ രാഹുൽ രണ്ടാം ഏകദിനത്തിൽ വിക്കറ്റ് പിന്നിലും മോശം പ്രകടനമാണ് കാഴ്‌ചവച്ചത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളിൽ ഏറെയായി ഏകദിന ക്രിക്കറ്റിൽ ഇന്ത്യയുടെ അടയാളം തന്നെ അതിശക്തമായ മധ്യനിരയുടെ സാന്നിധ്യമാണ്.

പോയകാലത്ത് പല താരങ്ങൾ വിരമിച്ചപ്പോഴും കൃത്യമായി പകരക്കാരെ കണ്ടെത്തി മധ്യനിരയെ ശക്തിപ്പെടുത്താൻ ഇന്ത്യയ്ക്ക് കഴിഞ്ഞെങ്കിൽ ഗംഭീറിന് കീഴിൽ സ്ഥിതി വ്യത്യസ്‌തമാണ്. ചിതറിത്തെറിച്ച ഒരുകൂട്ടർ താരങ്ങൾ മാത്രമായി കെട്ടുറപ്പില്ലാത്ത മധ്യനിരയുമായി ലങ്കയിൽ വന്നിറങ്ങിയ ഇന്ത്യയ്ക്ക് പരമ്പര നേട്ടം ഇനി അസാധ്യമാണ്. തോൽക്കാതിരിക്കണമെങ്കിൽ ടീമിൽ മാറ്റങ്ങൾ വേണമെന്ന മുറവിളി ശക്തമായ സാഹചര്യത്തിൽ ഗംഭീർ അവയ്ക്ക് ചെവി കൊടുക്കാനാണ് സാധ്യത.
രാഹുൽ ടീമിൽ നിന്ന് ഒഴിവാക്കപ്പെട്ടാൽ പകരം ആരെത്തും എന്ന കാര്യത്തിൽ ഒട്ടും സംശയം വേണ്ട. ഇന്ത്യയുടെ യുവ സെൻസേഷൻ റിഷഭ് പന്ത് തന്നെയാവും രാഹുലിന് പകരക്കാരനായി മൂന്നാം ഏകദിനത്തിൽ കളിക്കുകയെന്നാണ് വിവിധ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ബാറ്റിങ്ങിലെ ആരെയും കൂസാത്ത പന്തിന്റെ പ്രകടനം ലങ്കയിൽ ഇന്ത്യയ്ക്ക് തുണയാകും എന്ന വിലയിരുത്തലുകൾ നേരത്തെ തന്നെ ഉണ്ടായിരുന്നു.
എങ്കിലും രാഹുലിനെ പരീക്ഷിക്കാനായിരുന്നു മാനേജ്‌മെന്റിന് താൽപര്യം. രണ്ടാം ഏകദിനത്തിൽ സംപൂജ്യനായാണ് കെഎൽ രാഹുൽ പവലിയനിലേക്ക് മടങ്ങിയത് എന്നോർക്കണം. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ വലിയ അനുഭവ പരിചയമില്ലാത്ത ലങ്കൻ ബൗളർമാർക്ക് എതിരെ കാഴ്‌ച്ചവച്ച മോശം പ്രകടനം രാഹുലിനെ ടീമിൽ നിൻ മാറ്റി നിർത്താൻ കാരണമാവും എന്നാണ് ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ഒരുപോലെ കരുതുന്നത്.
കൂടാതെ റിയാൻ പരാഗിനെ കൂടി ടീമിൽ പരീക്ഷിക്കാൻ മാനേജ്‌മെന്റ് ഒരുങ്ങുന്നു എന്ന സൂചനയും ഇപ്പോൾ പുറത്തുവരുന്നുണ്ട്. ലങ്കയിലെ പിച്ചുകൾ വേഗം കുറഞ്ഞതാണെന്നതും പരാഗിന് പന്തെറിയാൻ കഴിയുമെന്നതും ഇതിന്റെ കാരണമായി കരുതപ്പെടുന്നു. മാത്രമല്ല റിഷഭ് പന്ത് വരികയാണെങ്കിൽ ടീമിന്റെ ഇടത്-വലത് കോംബിനേഷൻ കൂടുതൽ സന്തുലിതമാവും എന്നിരിക്കെ ശിവം ദുബെയെ പുറത്തിരുത്താനാണ് സാധ്യത.
അങ്ങനെയെങ്കിൽ ശ്രേയസ് അയ്യർ കഴിഞ്ഞ മത്സരത്തിൽ നിന്ന് വിപരീതമായി മേലേക്കിറങ്ങും. രണ്ടാം ഏകദിനത്തിൽ അക്‌സർ പട്ടേലിനെയും ദുബെയേയും നേരത്തെ ഇറക്കിയ പരീക്ഷണം ഇനി ആവർത്തിക്കാൻ ഇടയില്ല. ശ്രേയസ് തന്നെ നാലാം നമ്പറിൽ കളിക്കാനാണ് സാധ്യത. ഒപ്പം പന്ത് ഫിനിഷറുടെ റോൾ ഏറ്റെടുക്കും.
നിലവിലെ സാഹചര്യത്തിൽ പരമ്പര നേട്ടം എന്ന ഇന്ത്യയുടെ സ്വപ്‌നം അസ്‌തമിച്ചു കഴിഞ്ഞു. ഒന്നാം മത്സരം സമനിലയിൽ അവസാനിക്കുകയും രണ്ടാം ഏകദിനം ലങ്ക ജയിക്കുകയും ചെയ്‌തതോടെ ആണിത്. ഇനി പരമ്പര തോൽക്കാതിരിക്കുക എന്നത് മാത്രമാണ് ഇന്ത്യയ്ക്ക് മുൻപിലുള്ള ഏക ലക്ഷ്യം. മറിച്ചാണ് ഫലമെങ്കിൽ 27 വർഷങ്ങൾക്ക് ശേഷം ഇന്ത്യയെ തോൽപ്പിച്ച് ഏകദിന പരമ്പര സ്വന്തമാക്കുക എന്ന സ്വപ്‌ന നേട്ടമാണ് സിലോണുകാരെ കാത്തിരിക്കുന്നത്.
മൂന്നാം ഏകദിനത്തിൽ ഇന്ത്യയുടെ സാധ്യതാ ഇലവൻ: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, വാഷിംഗ്‌ടൺ സുന്ദർ, റിയാൻ പരാഗ്, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, അർഷദീപ് സിംഗ്, മുഹമ്മദ് സിറാജ്.