ബെംഗളൂരു: ഇന്ത്യക്കെതിരായ പിങ്ക് ബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ ശ്രീലങ്കയ്ക്കു കൂറ്റന്‍ വിജയലക്ഷ്യം. മൂന്നു ദിവസം ബാക്കിനില്‍ക്കെ 447 റണ്‍സാണ് ലങ്കയ്ക്കു ഈ മല്‍സരത്തില്‍ ജയിക്കാന്‍ വേണ്ടത്. രണ്ടാമിന്നിങ്‌സില്‍ ബാറ്റിങിനിറങ്ങിയ ലങ്ക രണ്ടാംദിനം കളി നിര്‍ത്തുമ്പേള്‍ ഒരു വിക്കറ്റിനു 28 റണ്‍സെടുത്തിട്ടുണ്ട്. മൂന്നാമത്തെ ബോളില്‍ തന്നെ ലഹിരു തിരിമന്നെയെ പൂജ്യത്തിന് ജസ്പ്രീത് ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കുകയായിരുന്നു. നായകന്‍ ദിമുത് കരുണരത്‌നയും (10) കുശാല്‍ മെന്‍ഡിസുമാണ് (16) ക്രീസില്‍. ഒമ്പതു വിക്കറ്റുകളും മൂന്നു ദിനവും ബാക്കിനില്‍ക്കെ ലങ്കയ്ക്കു ജയിക്കാന്‍ 419 റണ്‍സ് കൂടി വേണം. 143 റണ്‍സിന്റെ മികച്ച ഒന്നാമിന്നിങ്‌സ് ലീഡുമായി വീണ്ടും ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ ഒമ്പതു വിക്കറ്റിനു 303 റണ്‍സെടുത്ത് രണ്ടാമിന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.
ശ്രേയസ് അയ്യര്‍ (67), റിഷഭ് പന്ത് (50) എന്നിവരുടെ ഫിഫ്റ്റികളാണ് ഇന്ത്യയെ മികച്ച ടോട്ടലിലെത്തിച്ചത്. തുടര്‍ച്ചയായ രണ്ടാമിന്നിങ്‌സിലാണ് ശ്രേയസ് ഫിഫ്റ്റിയടിച്ചത്. 87 ബോളില്‍ ഒമ്പതു ബൗണ്ടറികളോടെയാണ് അദ്ദേഹം 67 റണ്ണെടുത്തത്. റിഷഭാവട്ടെ വെറും 31 ബോളിലാണ് ഏഴു ബൗണ്ടറികളും രണ്ടു സിക്‌സറുമടക്കം 50 റണ്‍സ് വാരിക്കൂട്ടിയത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ (46), മായങ്ക് അഗര്‍വാള്‍ (22), ഹനുമാ വിഹാരി (35), വിരാട് കോലി (13), രവീന്ദ്ര ജഡേജ (22), ആര്‍ അശ്വിന്‍ (13), അക്ഷര്‍ പട്ടേല്‍ (9) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്‌കോറുകള്‍. 16 റണ്‍സുമായി മുഹമ്മദ് ഷമി പുറത്താവാതെ നിന്നു. ശ്രീലങ്കയ്ക്കു വേണ്ടി പ്രവീണ്‍ ജയവിക്രമ നാലും ലസിത് എംബുല്‍ദെനിയ മുന്നും വിക്കറ്റുകള്‍ വീഴ്ത്തി.
നേരത്തേ ഇന്ത്യയുടെ ഒന്നാമിന്നിങ്‌സ് സ്‌കോറായ 252 റണ്‍സിനു മറുപടിയില്‍ ലങ്ക 109ന് ഓള്‍ഔട്ടായി. ഇതോടട 143 റണ്‍സിന്റെ ഒന്നാമിന്നിങ്‌സ് ലീഡാണ് ഇന്ത്യക്കു ലഭിച്ചിരിക്കുന്നത്. അഞ്ചു വിക്കറ്റുകളെടുത്ത സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയാണ് ഇന്ത്യന്‍ ബൗളിങ് നിരയിലെ ഹീറോ. 10 ഓവറില്‍ നാലു മെയ്ഡനടക്കം 24 റണ്‍സിനാണ് അദ്ദേഹം അഞ്ചു പേരെ പുറത്താക്കിയത്. ആര്‍ അശ്വിനും മുഹമ്മദ ഷമിയും രണ്ടു വിക്കറ്റുകള്‍ വീതമെടുത്തപ്പോള്‍ അക്ഷര്‍ പട്ടേലിനു ഒരു വിക്കറ്റ് ലഭിച്ചു.
ആറു വിക്കറ്റിനു 86 റണ്‍സെന്ന നിലയിലായിരുന്നു ലങ്ക രണ്ടാംദിനം ബാറ്റിങ് പുനരാരംഭിച്ചത്. 23 റണ്‍സെടുക്കുന്നതിനിടെ ശേഷിച്ച നാലു വിക്കറ്റുകള്‍ കൂടി പിഴുത് ഇന്ത്യ ലങ്കയുടെ കഥ കഴിക്കുകയായിരുന്നു. ഇന്നു വീണ നാലു വിക്കറ്റുകളില്‍ ബുംറയും അശ്വിനും രണ്ടെണ്ണം വീതം പങ്കിടുകയായിരുന്നു.
ബൗളര്‍മാര്‍ വാണ ആദ്യദിനം 16 വിക്കറ്റുകളാണ് കടപുഴകിയത്. ഇന്ത്യ 252 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. മറുപടിയില്‍ ഇതേ നാണയത്തില്‍ തന്നെ ഇന്ത്യയും തിരിച്ചടിച്ചു. ആദ്യദിനം കളി നിര്‍ത്തുമ്പോള്‍ ലങ്ക ആറിന് 86 റണ്‍സെന്ന ദയനീയ സ്ഥിതിയിലായിരുന്നു. ആദ്യദിനം ആഞ്ചലോ മാത്യൂസിന്റെ (43) ചെറുത്തുനില്‍പ്പാണ് ലങ്കയെ വലിയ നാണക്കേടില്‍ നിന്നു രക്ഷിച്ചത്. ക്രീസിന്റെ മറുവശത്ത് വിക്കറ്റുകള്‍ വീണു കൊണ്ടിരുന്നെങ്കിലും മാത്യൂസ് മികച്ച ഇന്നിങ്‌സുമായി പൊരുതി നോക്കി. 85 ബോളില്‍ മൂന്നു ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹം നേടി. കുശാല്‍ മെന്‍ഡിസ് (2), നായകന്‍ ദിമുത് കരുണരത്‌നെ (4), ലഹിരു തിരിമന്നെ (8), ധനഞ്ജയ ഡിസില്‍വ (10), ചരിത് അസലെന്‍ക (5) എന്നിവരെല്ലാം വന്നതും പോയതും പെട്ടെന്നായിരുന്നു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യയെ വലിയ തകര്‍ച്ചയില്‍ നിന്നു രക്ഷിച്ചത് ശ്രേയസ് അയ്യരായിരുന്നു. ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ അഞ്ചാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 92 റണ്‍സ് നേടി. 98 ബോൡ 10 ബൗണ്ടറികളും നാലു സിക്‌സറുമടങ്ങുന്നതായിരുന്നു ശ്രേയസിന്റെ ഇന്നിങ്‌സ്. റിഷഭ് പന്ത് (39), ഹനുമാ വിഹാരി (31) എന്നിവരാണ് 30ന് മുകളില്‍ നേടിയ മറ്റു താരങ്ങള്‍.
മായങ്ക് അഗര്‍വാള്‍ (4), നായകന്‍ രോഹിത് ശര്‍മ (15), വിരാട് കോലി (23), രവീന്ദ്ര ജഡേജ (4), ആര്‍ അശ്വിന്‍ (13), അക്ഷര്‍ പട്ടേല്‍ (9), മുഹമ്മദ് ഷമി (5), ജസ്പ്രീത് ബുംറ (0*) എന്നിവരെല്ലാം ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാതെ പുറത്തായി. ശ്രീലങ്കയ്ക്കു വേണ്ടി സ്പിന്നര്‍മാരായ ലസിത് എംബുല്‍ദെനിയയും പ്രവീണ്‍ ജയവിക്രമയും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു. ധനഞ്ജയ ഡിസില്‍വയ്ക്കു രണ്ടും സുരംഗ ലക്മലിനു ഒരു വിക്കറ്റും ലഭിച്ചു.
മൊഹാലിയില്‍ നടന്ന ആദ്യ ടെസ്റ്റില്‍ കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് ഇന്ത്യ ഇറങ്ങിയത്. സ്പിന്നര്‍ ജയന്ത് യാദവിനു പകരം സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേല്‍ ടീമിലേക്കു വന്നു. ആദ്യ ടെസ്റ്റില്‍ ജയന്ത് ബൗളിങില്‍ ഫ്‌ളോപ്പായിരുന്നു. രണ്ടിന്നിങ്‌സുകളിലും അദ്ദേഹത്തിനു വിക്കറ്റൊന്നും ലഭിച്ചിരുന്നില്ല.
പ്ലെയിങ് ഇലവന്‍
ഇന്ത്യ- മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ (ക്യാപ്റ്റന്‍), ഹനുമാ വിഹാരി, വിരാട് കോലി, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ശ്രേയസ് അയ്യര്‍, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍, അക്ഷര്‍ പട്ടേല്‍, മുഹമ്മദ് ഷമി, ജസ്പ്രീത് ബുംറ.
ശ്രീലങ്ക- കുശാല്‍ മെന്‍ഡിസ്, ദിമുത് കരുണരത്‌നെ (ക്യാപ്റ്റന്‍), ലഹിരു തിരിമന്നെ, ആഞ്ചലോ മാത്യൂസ്, ധനഞ്ജയ ഡിസില്‍വ, ചരിത് അസലെന്‍ക, നിരോഷന്‍ ഡിക്വെല്ല (വിക്കറ്റ് കീപ്പര്‍), ലസിത് എംബുല്‍ദെനിയ, സുരംഗ ലക്മല്‍, വിശ്വ ഫെര്‍ണാണ്ടോ, പ്രവീണ്‍ ജയവിക്രമ.