മുംബൈ: ഏകദിന ക്രിക്കറ്റിലെ ഇതിഹാസ താരങ്ങളിൽ ഒരാളാണ് വിരാട് കോലി എന്ന കാര്യത്തിൽ സംശയമില്ല. എന്നത് ശ്രീലങ്കയ്ക്ക് എതിരായ പരമ്പരയിൽ ഉൾപ്പെടെ കോലിയുടെ മോശം ഫോം ഒരുപാട് ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പ്രകടനത്തെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് മുൻ പാകിസ്ഥാൻ താരമായ ബാസിത് അലി. ശ്രീലങ്കൻ പര്യടനത്തിലെ കോലിയുടെ മോശം ഫോം ചൂണ്ടിക്കാട്ടിയാണ് ബാസിതിന്റെ അഭിപ്രായപ്രകടനം.
തുടർച്ചയായ മത്സരങ്ങളിൽ വിരാട് കോഹ്ലി സ്‌പിന്നർമാർക്ക് മുൻപിൽ കീഴടങ്ങിയത് ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വിരാട് കോലി വേണ്ടത്ര മുന്നൊരുക്കങ്ങൾ ഒന്നും കൂടാതെയാണ് സീരീസിന് എത്തിയതെന്നാണ് ബാസിത് ചൂണ്ടിക്കാണിക്കുന്നത്. കോലിയെ പോലെ മഹാനായ ബാറ്റർ സ്‌പിന്നർമാർക്ക് മുൻപിൽ പതറുന്നത് വിശ്വസിക്കാൻ കഴിയാത്ത കാര്യമാണെന്നും താരം പറയുന്നു.

"ലോകത്തിലെ തന്നെ ഒന്നാം നമ്പർ ബാറ്ററായ വിരാട് കോലിയെപ്പോലെ ഒരു മികച്ച താരം രണ്ട് തവണയാണ് എൽബിഡബ്ല്യുവിന് പുറത്തായത്. ഇത് അയ്യറിനോ ദുബെയ്‌ക്കോ സംഭവിച്ചാൽ മനസിലാക്കാം, എന്നാൽ വിരാട് കോലി എന്നും വിരാട് കോലി തന്നെയാണ്. അതിനർത്ഥം അദ്ദേഹം പരിശീലനം നടത്താതെയാണ് വന്നതെന്നാണ്" ബാസിത് തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.
നേരത്തെ നടന്ന ടി20 പരമ്പരയുടെ ഭാഗമല്ലാത്ത കെ എൽ രാഹുലും ശ്രേയസ് അയ്യരും ഇത്തരം സ്‌പിൻ അനുകൂല പിച്ചുകളിൽ കളിക്കുന്നതിന് ഏകദിന മത്സരങ്ങൾക്കായി വേണ്ടത്ര പരിശീലനമില്ലാതെയാണ് വന്നതെന്നും ബാസിത് ചൂണ്ടിക്കാണിക്കുന്നു. ഇരുവരും ഉൾപ്പെടുന്ന മധ്യനിരയുടെ പ്രകടനവും വളരെ മോശമായതാണ് ഇന്ത്യൻ ടീമിന് പരമ്പരയിൽ തിരിച്ചടിയായത്.
"ഇത് ലോകത്തെ അടക്കിഭരിച്ചിരുന്ന ബാറ്റിംഗ് നിരയാണെന്ന് തോന്നുന്നില്ല. ശ്രേയസ് അയ്യരും കെ എൽ രാഹുലും ഒരു പക്ഷേ പരിശീലനം പോലും നടത്തിയിട്ടില്ലെന്ന് എനിക്ക് തോന്നുന്നു. ഈ താരങ്ങൾ ആവശ്യത്തിന് പരിശീലനം കൂടാതെയാണ് വന്നത്" ബാസിത് പറഞ്ഞു. കൂടാതെ ശ്രേയസ് അയ്യറിനെ മാറ്റി റിയാൻ പരാഗിനെയോ റിഷഭ് പന്തിനേയോ ടീമിൽ ഉൾപ്പെടുത്തണമെന്നും താരം ആവശ്യപ്പെട്ടു.
"ശ്രേയസ് അയ്യർ ഇത്തരം പ്രകടനങ്ങളിലൂടെ എന്താണ് ചെയ്യാൻ പോകുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. റിഷഭ് പന്ത്, റിയാൻ പരാഗ്, റിങ്കു സിംഗ് എന്നിവരെ പരീക്ഷിക്കാൻ സമയമായി. ഇന്ത്യയുടെ 50 ഓവർ ആഭ്യന്തര ടൂർണമെന്റ് ഗൗതം ഗംഭീർ പരിഗണിക്കേണം. പ്രശസ്‌തിയുടെ അടിസ്ഥാനത്തിൽ കളിക്കാരെ തിരഞ്ഞെടുക്കുകയാണെങ്കിൽ ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ത്യയുടെ ഫലം മികച്ചതായിരിക്കില്ല" ബാസിത് കൂട്ടിച്ചേർത്തു.
അതേസമയം, ശ്രീലങ്കൻ പര്യടനത്തിൽ തുടർച്ചയായ രണ്ട് മത്സരങ്ങളിലും കോലിക്ക് ശോഭിക്കാൻ കഴിഞ്ഞില്ലെന്ന് മാത്രമല്ല ലങ്ക ഒരുക്കിയ സ്‌പിൻ കെണിയിൽ വീഴുകയും ചെയ്‌തിരുന്നു. രണ്ട് വട്ടവും എൽബിഡബ്ള്യുവിനാണ് കോലി പുറത്തായത്. ഇതിന് പിന്നാലെ താരത്തിന്റെ പ്രകടനത്തെ പലരും വിമർശിക്കുകയും ചെയ്‌തിരുന്നു.
കൂടാതെ ശ്രേയസ് അയ്യർ, കെഎൽ രാഹുൽ എന്നിവർ ഉൾപ്പെടുന്ന മധ്യനിരയുടെ പ്രകടനവും വിമർശനവിധേയം ആയിരുന്നു. ആദ്യ മത്സരത്തിൽ ജയിക്കാമായിരുന്ന കളി സമനിലയിൽ എത്തിക്കുകയും രണ്ടാം മത്സരത്തിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങുകയും ചെയ്‌തതോടെ ഇന്ത്യൻ ടീമിന്റെ നില പരുങ്ങലിലാണ്. മൂന്നാം ഏകദിനത്തിൽ ജയിച്ചില്ലെങ്കിൽ ഗംഭീറിന്റെ ആദ്യ ഏകദിന പരമ്പര തന്നെ തോൽവിയോടെ തുടങ്ങേണ്ടി വരും.