IND vs SL: കോലിയെയും രോഹിതിനെയും ഗംഭീർ തിരിച്ചുവിളിച്ചത് തെറ്റ്..! കാരണം വെളിപ്പെടുത്തി ആശിഷ് നെഹ്റ
മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് അവരോധിക്കപ്പെട്ട ശേഷം ഗംഭീറിന് നല്ല കാലമല്ല. ടി20 ലോകകപ്പ് കിരീടത്തോടെ രാഹുൽ ദ്രാവിഡ് പടിയിറങ്ങിയ ശേഷം ഹോട്ട് സീറ്റിലേക്ക് ഇരുന്ന ഗംഭീറിന് ആദ്യ ഏകദിന പരമ്പര തന്നെ തോൽവിയോടെ തുടങ്ങുമോ എന്ന ഭയം അലട്ടി തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിൽ ജയിച്ച് പരമ്പര സമനിലയിൽ ആക്കാൻ കിണഞ്ഞു പരിശ്രമിക്കുകയാണ് ഗംഭീർ.
എന്നാൽ മുൻ സഹതാരവും ഇന്ത്യൻ പേസറുമായിരുന്ന ആശിഷ് നെഹ്റ ഗംഭീറിന് പറ്റിയ വലിയൊരു പിഴവിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ഇപ്പോൾ. പരിശീലക സ്ഥാനം ഏറ്റെടുത്ത ശേഷമുള്ള ഗംഭീറിന്റെ തെറ്റായ തീരുമാനങ്ങളിൽ ചിലത് ചൂണ്ടിക്കാണിക്കുകയാണ് നെഹ്റ. പ്രധാനമായും വിരാട് കോലി, രോഹിത് ശർമ്മ എന്നീ മുതിർന്ന താരങ്ങളെ ടീമിൽ ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട വിഷയത്തിലാണ് നെഹ്റ എതിർപ്പുന്നയിച്ചത്. അതിന്റെ കാരണവും അദ്ദേഹം എടുത്തുപറഞ്ഞു.

ഗൗതം ഗംഭീർ ഒരു വിദേശ പരിശീലകൻ അല്ലെന്നിരിക്കെ എന്തിനാണ് തിടുക്കപ്പെട്ട് കോലിയെയും രോഹിതിനെയും ലങ്കൻ പര്യടനത്തിൽ തിരിച്ചു വിളിച്ചത് എന്ന ചോദ്യമാണ് നെഹ്റ ഉന്നയിക്കുന്നത്. അവർക്ക് പകരം മറ്റ് യുവതാരങ്ങൾക്ക് അവസരം നൽകി ടീമിനെ കൂടുതൽ കെട്ടുറപ്പുള്ളതാക്കാനും വിഭവശേഷി വർധിപ്പിക്കാനും ആയിരുന്നു പരിശീലകൻ എന്ന നിലയിൽ ഗംഭീർ ശ്രമിക്കേണ്ടിയിരുന്നത് എന്നും മുൻ താരം പറയുന്നു.
'രണ്ടോ മൂന്നോ മാസങ്ങൾക്ക് ശേഷമാണ് ഇനി ഇന്ത്യക്ക് പരമ്പരയുള്ളത്. രോഹിതിനെയും കോലിയെയും പോലെയുള്ള താരങ്ങൾ വിശ്രമം അനുവദിക്കാമായിരുന്നു. പകരം പുതിയ താരങ്ങൾക്ക് അവസരം നൽകാമായിരുന്നു. ഗംഭീർ പുതുതായി ചുമതലയേറ്റെടുത്ത ആളാണെന്നറിയാം. സീനിയർ താരങ്ങൾക്കൊപ്പം സഹകരിക്കാൻ അദ്ദേഹം ആഗ്രഹിക്കുന്നത് തെറ്റാണെന്നല്ല. എങ്കിലും ഇരുവരെയും ഗംഭീറിന് അടുത്തറിയാവുന്നതാണ്' നെഹ്റ പറഞ്ഞു.
കോലിയുമായും രോഹിതുമായും പുതിയ ബന്ധം സ്ഥാപിക്കേണ്ട ഒരു വിദേശ പരിശീലകനല്ല അദ്ദേഹം. അതിനാൽ പുതിയ താരങ്ങളെ പരീക്ഷിക്കാൻ അദ്ദേഹത്തിന് ഇതൊരു നല്ല അവസരമായിരുന്നു. കൂടാതെ ഹോം സീസൺ വരുമ്പോൾ രോഹിതിനെയും കോലിയേയും ഉൾപ്പെടുത്തുകയും ചെയ്യാമായിരുന്നു. അദ്ദേഹത്തിന്റേത് തീർത്തും തെറ്റായ സമീപനം ആണെന്ന് ഞാൻ പറയുന്നില്ല. എങ്കിലും ഇങ്ങനെ ചെയ്‌തിരുന്നെങ്കിൽ പരമ്പരയിലെ മികച്ചൊരു തന്ത്രമാവുമായിരുന്നു അത്' ആശിഷ് നെഹ്റ കൂട്ടിച്ചേർത്തു.
അതേസമയം, പരമ്പരയിൽ മികച്ച പ്രകടനമാണ് നായകൻ രോഹിത് ശർമ്മ നടത്തിയത്. ആദ്യ രണ്ട് ഏകദിനങ്ങളിലും നായകൻ അർധ സെഞ്ച്വറി നേടിയിരുന്നു. എന്നാൽ കോലിയുടെ കാര്യം നേരെ മറിച്ചാണ്. ശ്രീലങ്കൻ സ്‌പിൻ ആക്രമണത്തിന് മുന്നിൽ രണ്ട് കളികളിലും കോലി മുട്ടുമടക്കി. ഇതിന് പിന്നാലെയാണ് താരങ്ങൾക്ക് വിശ്രമം അനുവദിക്കാമായിരുന്നു എന്ന അഭിപ്രായവും ഉയരുന്നത്.
നേരത്തെ കോലി, രോഹിത്, ബുംറ എന്നിവർ ഉൾപ്പെടെ മുതിർന്ന താരങ്ങൾക്ക് ശ്രീലങ്കൻ പര്യടനത്തിൽ വിശ്രമം അനുവദിക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഐപിഎൽ, ടി20 ലോകകപ്പ് എന്നിവയുടെ തുടർച്ചയായ ഷെഡ്യൂളുകൾ മൂലം ഇരുവരും ക്ഷീണിതരാണെന്നും അതിനാൽ ഇവരെ ഏകദിന പരമ്പരയിൽ നിന്ന് ഒഴിവാക്കുമെന്നുമായിരുന്നു സൂചന. എന്നാൽ ബുമ്രയെ മാത്രം ഒഴിവാക്കിയ മാനേജ്‌മെന്റ് രോഹിതിനെയും കോലിയേയും തിരികെ വിളിക്കുകയായിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications