കൊളംബോ: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ഏകദിനത്തില്‍ പരമ്പര നേട്ടമെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യന്‍ താരങ്ങള്‍ ഇറങ്ങുന്നത്. ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന് ജയിച്ച ഇന്ത്യ മൂന്ന് മത്സര പരമ്പരയില്‍ 1-0ന് മുന്നിലാണ്. ഇന്ത്യയെ സംബന്ധിച്ച് പൂര്‍ണ്ണ ആത്മവിശ്വാസമാണുള്ളത്. ടീമിലെ താരങ്ങളെല്ലാം ഫോമിലായതിനാല്‍ത്തന്നെ നായകന്‍ ശിഖര്‍ ധവാന്റെയും കരുത്ത് ഇരട്ടിക്കും.
രണ്ടാം ഏകദിനത്തിലൂടെ ചരിത്ര റെക്കോഡ് കാത്തിരിക്കുകയാണ് ഇന്ത്യന്‍ സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹാല്‍. ആദ്യ മത്സരത്തിലെ രണ്ട് വിക്കറ്റ് പ്രകടനം ഉള്‍പ്പെടെ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ച ചഹാല്‍ രണ്ടാം മത്സരത്തിനുള്ള ടീമിലും ഇടം പിടിക്കുമെന്നുറപ്പാണ്. രണ്ടാം ഏകദിനത്തില്‍ ആറ് വിക്കറ്റ് പ്രകടനം നടത്താനായാല്‍ ഏകദിനത്തില്‍ വേഗത്തില്‍ 100 വിക്കറ്റ് നേടുന്ന ഇന്ത്യന്‍ ബൗളറെന്ന റെക്കോഡില്‍ മുഹമ്മജ് ഷമിക്കൊപ്പമെത്താന്‍ ചഹാലിനാവും. 56 മത്സരത്തില്‍ നിന്നാണ് ഷമി ഈ നേട്ടത്തിലെത്തിയത്. ചഹാല്‍ 55 മത്സരത്തില്‍ നിന്ന് 94 വിക്കറ്റുകളാണ് ഇതുവരെ വീഴ്ത്തിയത്.

ശ്രീലങ്കയിലെ സാഹചര്യം സ്പിന്നിന് അനുകൂലമാണ്. അതിനാല്‍ത്തന്നെ അനുഭവസമ്പന്നനായ ചഹാലിനെ സംബന്ധിച്ച് എത്തിപ്പിടിക്കാവുന്ന നേട്ടമാണിത്. എന്നാല്‍ സമീപകാലത്തെ ഫോം അദ്ദേഹത്തിന് പ്രതീക്ഷ നല്‍കുന്നതല്ല. രണ്ട് തവണ ഏകദിനത്തില്‍ അഞ്ച് വിക്കറ്റ് പ്രകടനം നടത്താന്‍ ചഹാലിനായിട്ടുണ്ട്. 42 റണ്‍സ് വിട്ടുകൊടുത്ത് ആറ് വിക്കറ്റ് വീഴ്ത്തിയതാണ് മികച്ച പ്രകടനം.
ചഹാല്‍-കുല്‍ദീപ് യാദവ് കൂട്ടുകെട്ട് ആദ്യ മത്സരത്തില്‍ തിളങ്ങിയതോടെ രണ്ടാം മത്സരത്തിലും അവസരം ലഭിക്കുമെന്നുറപ്പാണ്. ഇരുവരും ഒരു കാലത്ത് ഇന്ത്യയുടെ സ്ഥിരം സ്പിന്‍ കൂട്ടുകെട്ടായിരുന്നു. എന്നാല്‍ ഉജ്ജ്വല പ്രകടനം നടത്തി രവീന്ദ്ര ജഡേജ തിരിച്ചെത്തിയതോടെ ഇൗ കൂട്ടുകെട്ട് പൊളിഞ്ഞു. എംഎസ് ധോണിയുടെ വിരമിക്കലിന് ശേഷം ഈ കൂട്ടുകെട്ടിന് പഴയ മികവ് നഷ്ടപ്പെട്ടുവെന്നുവേണം പറയാന്‍.
ടി20 ലോകകപ്പില്‍ ചഹാലും കുല്‍ദീപും അവസരം തേടുന്നുണ്ടെങ്കിലും ഇടം ലഭിക്കാന്‍ സാധ്യത കുറവാണ്. ഐപിഎല്ലിലുള്‍പ്പെടെ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ ഇവര്‍ പിശുക്കുകാട്ടുന്നില്ല. വരുണ്‍ ചക്രവര്‍ത്തി,രാഹുല്‍ ചഹാര്‍ എന്നിവര്‍ സ്പിന്‍നിരയില്‍ അവസരം തേടുന്നവരാണ്. ടി20യില്‍ ഇവര്‍ കൂടുതല്‍ തിളങ്ങുന്നതിനാല്‍ ഇവരുമായി മുന്നോട്ട് പോകാനാണ് സാധ്യത കൂടുതല്‍.
ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയില്‍ കുല്‍ദീപ്-ചഹാല്‍ കൂട്ടുകെട്ടിനെ പുറത്തിരുത്തി വരുണ്‍-രാഹുല്‍ കൂട്ടുകെട്ടിന് അവസരം നല്‍കാനാണ് സാധ്യത. എന്നാല്‍ ഇത് സംബന്ധിച്ച അന്തിമതീരുമാനം നായകന്‍ ശിഖര്‍ ധവാന്റെയും പരിശീലകന്‍ രാഹുല്‍ ദ്രാവിഡിന്റെയും കൈയിലാണ്.