ഗുവാഹത്തി: ഇന്ത്യ – ശ്രീലങ്ക ട്വന്റി-20 പരമ്പരയ്ക്ക് നിരാശയോടെ തുടക്കം. ടോസിന് പിന്നാലെ പെയ്ത മഴയിൽ ആദ്യ ട്വന്റി-20 മത്സരം ഉപേക്ഷിച്ചു. ടോസ് ജയിച്ച ഇന്ത്യ ഫീൽഡിങ്ങിന് തയ്യാറെടുക്കവെയാണ് മഴയെത്തിയത്. 40 മിനിറ്റോളം മഴ നിൽക്കാതെ പെയ്തു. കൃത്യസമയത്ത് ഗ്രൗണ്ട് മൂടാൻ സംഘാടകർക്ക് കഴിഞ്ഞെങ്കിലും പിച്ച് കുതിർന്നത് വിനയായി. ഇടവേളകളിൽ പിച്ച് പരിശോധിച്ച അംപയർമാർ ഒടുവിൽ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.
പിച്ച് പരിശോധിച്ച ഇന്ത്യൻ നായകൻ വിരാട് കോലിയും കുതിർന്ന പിച്ചിൽ കളിക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കുകയുണ്ടായി. ഏഴാം തീയതി ഇൻഡോറിലാണ് പരമ്പരയിലെ അടുത്ത മത്സരം. ആദ്യ മത്സരം ഉപേക്ഷിച്ച സ്ഥിതിക്ക് ഇനിയുള്ള രണ്ടു ട്വന്റി-20 മത്സരങ്ങളും ഇരു ടീമുകളെ സംബന്ധിച്ചും നിർണായകമാണ്.
നിലവിൽ സ്റ്റാര്‍ സ്‌ട്രൈക്കര്‍ രോഹിത് ശര്‍മ്മയെ കൂടാതെയാണ് ടീം ഇന്ത്യ ലങ്കയ്ക്ക് എതിരായ പരമ്പര കളിക്കുന്നത്. ഇന്ത്യയ്ക്കായി തുടര്‍ച്ചയായി പരമ്പരകള്‍ കളിക്കുന്ന സാഹചര്യത്തില്‍ രോഹിത് ശര്‍മ്മയ്ക്ക് സെലക്ടര്‍മാര്‍ വിശ്രമം അനുവദിക്കുകയായിരുന്നു. മറുഭാഗത്ത്, സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബൂംറയുടെ തിരിച്ചുവരവ് ഇന്ത്യന്‍ ക്യാംപില്‍ പുത്തനുണര്‍വ് നല്‍കുന്നുണ്ട്. നീണ്ടകാലത്തെ ഇടവേളയ്ക്ക് ശേഷമാണ് ബൂംറ ടീമിനൊപ്പം ചേരുന്നത്. ബൂംറയെ കൂടാതെ ശിഖര്‍ ധവാനും പരുക്കു ഭേദമായി ടീമില്‍ തിരിച്ചെത്തിയിട്ടുണ്ട്.
നേരത്തെ, വിന്‍ഡീസുമായുള്ള പരമ്പരയില്‍ ധവാന് പകരം കെഎല്‍ രാഹുലാണ് രോഹിത് ശര്‍മ്മയ്‌ക്കൊപ്പം ഇന്ത്യയുടെ ഇന്നിങ്‌സുകള്‍ ഓപ്പണ്‍ ചെയ്തത്. ഓപ്പണറെന്ന റോളില്‍ യുവതാരം പക്വതയാര്‍ന്ന പ്രകടനം കാഴ്ച്ചവെക്കുന്നത് ആരാധകര്‍ കാണുകയും ചെയ്തു. നിലവില്‍ രോഹിത്തിന് പകരക്കാരനാണ് ധവാന്‍. നടക്കുന്ന ഇന്ത്യ – ശ്രീലങ്ക പരമ്പരയില്‍ മികവു തെളിയിക്കാനായില്ലെങ്കില്‍ രോഹിത്തിന്റെ മടങ്ങി വരവില്‍ ധവാന്റെ സ്ഥാനം ചോദ്യം ചെയ്യപ്പെടാം. എന്തായാലും ഈ വര്‍ഷം ഓസ്‌ട്രേലിയയില്‍ നടക്കുന്ന ട്വന്റി-20 ലോകകപ്പിനുള്ള 'റിഹേഴ്‌സലാണ്' ഇന്ത്യയ്ക്ക് ശ്രീലങ്കയുമായുള്ള ട്വന്റി-20 പരമ്പര.
ജയത്തോടെ കലണ്ടര്‍ വര്‍ഷത്തിന് തുടക്കം കുറിക്കുകയെന്ന ലക്ഷ്യമാണ് ലസിത് മലിംഗ നയിക്കുന്ന ശ്രീലങ്കയ്ക്ക്. ഏറ്റവുമൊടുവില്‍ ഓസ്‌ട്രേലിയയോടേറ്റ പരാജയഭാരം ടീമിനെ വേട്ടയാടുന്നുണ്ട്. എന്നാല്‍ മുന്‍നിര താരങ്ങളൊന്നുമില്ലാതെ സന്ദര്‍ശകരായി ചെന്ന് പാകിസ്താനെ കീഴടക്കിയ ആത്മവിശ്വാസം ഇന്ത്യൻ പര്യടനത്തിൽ ലങ്കന്‍ ടീം മുറുക്കെപ്പിടിക്കും. ഭാനുക രജപക്‌സെ, ഒഷാഡ ഫെര്‍നാണ്‍ടോ, ധനുഷ്‌ക ഗുണതിലകെ തുടങ്ങിയ ഒരുപിടി വെടിക്കെട്ട് കളിക്കാരെ ലങ്കന്‍ നിരയില്‍ കാണാം.