വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IND vs SA: ടെസ്റ്റിനു പിറകെ ഏകദിനവും ഇന്ത്യ കൈവിട്ടു, മിന്നും ജയത്തോടെ സൗത്താഫ്രിക്കയ്ക്കു പരമ്പര

ഏഴു വിക്കറ്റിനാണ് സൗത്താഫ്രിക്കയുടെ വിജയം

1

ബോളണ്ട് പാര്‍ക്ക്: സൗത്താഫ്രിക്കന്‍ മണ്ണില്‍ ഇന്ത്യക്കു നാണക്കേട്. ടെസ്റ്റ് പരമ്പരയ്ക്കു പിറകെ ഏകദിന പരമ്പരയും സൗത്താഫ്രിക്ക സ്വന്തമാക്കി. പുതിയ ക്യാപ്റ്റന്‍ കെഎല്‍ രാഹുലിനു കീഴില്‍ ആദ്യ പരമ്പര കളിച്ച ഇന്ത്യക്കു രണ്ടാം ഏകദിനത്തിലും സൗത്താഫ്രിക്കന്‍ ആധിപത്യത്തിനു മുന്നില്‍ മറുപടിയില്ലായിരുന്നു. ആദ്യ കളിയില്‍ ക്യാപ്റ്റനെന്ന നിലയില്‍ പല അബദ്ധങ്ങളും വരുത്തിയ രാഹുല്‍ രണ്ടാംഏകദിനത്തില്‍ കുറേക്കൂടി മികച്ച പ്രകടനം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ആറാം ബൗളറായി വെങ്കടേഷ് അയ്യരെ പരീക്ഷിക്കുന്നതിനൊപ്പം ബൗളിങില്‍ അദ്ദേഹം കുറേക്കൂടി മാറ്റങ്ങള്‍ കൊണ്ടു വരികയും ചെയ്തിരുന്നു. പക്ഷെ സൗത്താഫ്രിക്ക എല്ലാ തരത്തിലും ഇന്ത്യയേക്കാള്‍ ഒരുപടി മുകളിലായിരുന്നു.

288 റണ്‍സെന്ന അത്ര അനായാസമല്ലാത്ത വിജയലക്ഷ്യമായിരുന്നു സൗത്താഫ്രിക്കയ്ക്കു ഇന്ത്യ നല്‍കിയത്. പക്ഷെ സൗത്താഫ്രിക്കയെ പിടിത്തുകെട്ടുന്നതില്‍ ഇന്ത്യന്‍ ബാറ്റിങ് നിര പരാജയപ്പെട്ടു. 48.1 ഓവറില്‍ മൂന്നു വിക്കറ്റ് മാത്രം നഷ്ടത്തില്‍ സൗത്താഫ്രിക്ക ലക്ഷ്യത്തിലെത്തി. ഓപ്പണര്‍മാരായ ജന്നെമന്‍ മലാന്‍ (91), ക്വിന്റണ്‍ ഡികോക്ക് (78) എന്നിവരുടെ ഇന്നിങ്‌സുകളാണ് അവരുട വിജയം അനായാസമാക്കിയത്. മലാന്‍ 108 ബോളില്‍ എട്ടു ബൗണ്ടറികളും ഒരു സിക്‌സറുമടിച്ചു. ഡികോക്ക് 66 ബോളില്‍ ഏഴു ബൗണ്ടറികളും മൂന്നു സിക്‌സറും നേടി. ക്യാപ്റ്റന്‍ ടെംബ ബവുമയാണ് (35) പുറത്തായ മറ്റൊരു താരം. എയ്ഡന്‍ മര്‍ക്രാം (37*), റാസ്സി വാന്‍ഡര്‍ ഡ്യുസെന്‍ (37*) എന്നിവരും വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. ജയത്തോടെ മൂന്നു മല്‍സരങ്ങളുടെ പരമ്പരയില്‍ സൗത്താഫ്രിക്ക 2-0ന്റെ അപരാജിത ലീഡ് നേടി. അവസാന മല്‍സരം ഞായറാഴ്ച കേപ്ടൗണില്‍ നടക്കും.

2

ഡിഡോക്ക്-മലാന്‍ ജോടി ഓപ്പണിങ് വിക്കറ്റില്‍ 132 റണ്‍സ് അടിച്ചെടുത്തപ്പോള്‍ തന്നെ മല്‍സരം ഇന്ത്യയില്‍ നിന്നും വഴുതിപ്പോയിരുന്നു. രണ്ടാം വിക്കറ്റില്‍ മലാന്‍- ക്യാപ്റ്റന്‍ ടെംഹ ബവുമ ജോടി 80 റണ്‍സ് കൂടി ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തതോടെ സൗത്താഫ്രിക്കയുടെ വിജയമുറപ്പായി. മലാന്‍, ബവുമ എന്നിവരെ രണ്ടു റണ്‍സിനിടെ ഇന്ത്യ പുറത്താക്കിയെങ്കിലും മര്‍ക്രാം- വാന്‍ഡര്‍ ഡ്യുസെന്‍ സഖ്യം അപരാജതമായ നാലാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടുമായി സൗത്താഫ്രിക്കയെ വിജയത്തിലെത്തിച്ചു.

നേരത്തേ ഒരു ഘട്ടത്തില്‍ 300ന് മുകളില്‍ നേടുമെന്ന കരുതിയിരുന്ന ഇന്ത്യയെ സൗത്താഫ്രിക്ക മികച്ച ബൗളിങിലൂടെ പിടിച്ചുനിര്‍ത്തുകയായിരുന്നു. ആറു വിക്കറ്റിനു 287 റണ്‍സാണ് ഇന്ത്യ സ്‌കോര്‍ ചെയ്തത്. 85 റണ്‍സെടുത്ത റിഷഭ് പന്താണ് ഇന്ത്യയുടെ ടോപ്‌സ്‌കോററായത്. 71 ബോൡ 10 ബൗണ്ടറികളും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. 55 റണ്‍സെടുത്ത നായകന്‍ കെഎല്‍ രാഹുലാണ് മറ്റൊരു പ്രധാന സ്‌കോറര്‍. പതിഞ്ഞ താളത്തില്‍ കളിച്ച അദ്ദേഹം 79 ബോളില്‍ നാലു ബൗണ്ടറികളടിച്ചു.

3

ശര്‍ദ്ദുല്‍ ടാക്കൂര്‍ (40*) ഒരിക്കല്‍ക്കൂടി ബാറ്റിങില്‍ നിര്‍ണായക സംഭാവന നല്‍കി. ശിഖര്‍ ധവാന്‍ (29), ആര്‍ അശ്വിന്‍ (25*), വെങ്കടേഷ് അയ്യര്‍ (22) എന്നിവരാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റുള്ളവര്‍. മുന്‍ നായകന്‍ വിരാട് കോലി ഡെക്കായി മടങ്ങിയപ്പോള്‍ ശ്രേയസ് അയ്യര്‍ (11) തുടരെ രണ്ടാമത്തെ മല്‍സരത്തിലും നിരാശപ്പെടുത്തി. സൗത്താഫ്രിക്കയ്ക്കു വേണ്ടി സ്പിന്നര്‍ തബ്രെയ്‌സ് ഷംസി രണ്ടു വിക്കറ്റുകള്‍ നേടി. സിസാന്‍ഡ മംഗാല, എയ്ഡന്‍ മര്‍ക്രാം, കേശവ് മഹാരാജ്, ആന്‍ഡില്‍ ഫെലുക്വായോ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

മികച്ച തുടക്കമായിരുന്നു ധവാന്‍- രാഹുല്‍ സഖ്യം ഇന്ത്യക്കു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 63 റണ്‍സെടുത്തു. ഈ ജോടി കാര്യമായി റിസ്‌കെടുക്കാതെ ആറിനടുത്ത് ഇക്കോണമി റേറ്റില്‍ ഇന്ത്യന്‍ ഇന്നിങ്‌സിനെ മുന്നോട്ടു കൊണ്ടുപോകവെ പാര്‍ട്ട് ടൈം ബൗളര്‍ എയ്ഡന്‍ മര്‍ക്രാമിലൂടെ സൗത്താഫ്രിക്ക തിരിച്ചടിച്ചു. 38 ബോളില്‍ അഞ്ചു ബൗണ്ടറികളോടെ 29 റണ്‍സെടുത്ത ധവാനെ അദ്ദേഹം ബൗണ്ടറി ലൈനിന് അരികെ മംഗാലയ്ക്കു സമ്മാനിച്ചു. കോലി വന്നതും പോയതും പെട്ടെന്നായിരുന്നു. അഞ്ചു ബോള്‍ നേരിട്ടിട്ടും അക്കൗണ്ട് തുറക്കാനാവാതെ പോയ അദ്ദേഹത്തെ കേശവ് മഹാരാജ് പുറത്താക്കി. ടെംബ ബവുമയായിരുന്നു സിംപിള്‍ ക്യാച്ചെടുത്തത്. രണ്ടിന് 64.

4

പിന്നീട് മികച്ച കൂട്ടുകെട്ടാണ് കണ്ടത്. രാഹുലിനൊപ്പം റിഷഭ് ചേര്‍ന്നതോടെ ഇന്ത്യന്‍ ഇന്നിങ്‌സിന് ജീവന്‍ വച്ചു. രാഹുല്‍ ഡിഫന്‍സീവ് ശൈലിയില്‍ ബാറ്റ് ചെയ്തപ്പോള്‍ റിഷഭ് അഗ്രവീസായി, ആക്രമിച്ചു കളിച്ചു. 115 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. ഈ സഖ്യം ക്രീസിലുണ്ടായിരുന്നപ്പോള്‍ 300ന് മുകളില്‍ റണ്‍സ് ഇന്ത്യക്കു നേടാന്‍ സാധിക്കുമായിരുന്നു. പക്ഷെ സ്‌കോര്‍ 179ല്‍ നില്‍ക്കെ രാഹുല്‍ പുറത്തായത് ഇന്ത്യയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. മംഗാലയുടെ ബൗളിങില്‍ രാഹുലിനെ വാന്‍ഡര്‍ ഡ്യുസെന്‍ ക്യാച്ച് ചെയ്തു. ടീം സ്‌കോറിലേക്കു നാലു റണ്‍സ് കൂടി നേടവെ റിഷഭും മടങ്ങി. സെഞ്ച്വറിക്കു 15 റണ്‍സകലെ വച്ച് അദ്ദേഹം പുറത്തായത് ഇന്ത്യയുടെ റണ്ണൊഴുക്ക് തടഞ്ഞു. ഷംസിയുടെ ബൗളിങില്‍ മര്‍ക്രാമാണ് തകര്‍പ്പനൊരു ക്യാച്ചിലൂടെ റിഷഭിനെ മടക്കിയത്.

ശ്രേയസ് വൈകാതെ പുറത്തായതോടെ ഇന്ത്യ നാലിനു 207 റണ്‍സെന്ന നിലയിലായി. പിന്നീട് വാലറ്റത്ത് ശര്‍ദ്ദുല്‍, വെങ്കടേഷ്, അശ്വിന്‍ എന്നിവരുടെ ഇന്നിങ്‌സുകള്‍ ഇന്ത്യയെ വലിയ തകര്‍ച്ചയിലേക്കു വീഴാതെ 287 റണ്‍സിലെത്തിക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ നിലനിര്‍ത്തിയാണ് ഇന്ത്യയിറങ്ങിയത്. പക്ഷെ സൗത്താഫ്രിക്കന്‍ ടീമില്‍ ഒരു മാറ്റമുണ്ടായിരുന്നു. ആദ്യ മല്‍സരത്തിലൂടെ അരങ്ങേറിയ മാര്‍ക്കോ യാന്‍സണു പകരം സിസാന്‍ഡ മംഗാലയെ സൗത്താഫ്രിക്ക കളിപ്പിച്ചു.

പ്ലെയിങ് ഇലവന്‍

കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), യുസ്വേന്ദ്ര ചഹല്‍, ശര്‍ദ്ദുല്‍ ടാക്കൂര്‍, ആര്‍ അശ്വിന്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍.

സൗത്താഫ്രിക്ക- ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), ജന്നെമന്‍ മലാന്‍, എയ്ഡന്‍ മര്‍ക്രാം, റാസ്സി വാന്‍ഡര്‍ഡ്യുസെന്‍, ടെംബ ബവുമ (ക്യാപ്റ്റന്‍), ഡേവിഡ് മില്ലര്‍, ആന്‍ഡില്‍ ഫെലുക്വായോ, സിസാന്‍ഡ മംഗാല, കേശവ് മഹാരാജ്, തബ്രെയ്സ് ഷംസി, ലുംഗി എന്‍ഗിഡി.

Story first published: Friday, January 21, 2022, 22:10 [IST]
Other articles published on Jan 21, 2022
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X