പ്രോട്ടീസ് താരം സെനൂരന്‍ മുത്തുസമിയെ രവീന്ദ്ര ജഡേജ പുറത്താക്കിയതിനെ തുടര്‍ന്ന് ചെറിയ ഇടവേള. അടുത്ത ബാറ്റ്‌സ്മാന്‍ വെര്‍നോന്‍ ഫിലാന്‍ഡര്‍ ക്രീസില്‍ വരാന്‍ കാത്തുനില്‍ക്കുന്ന സമയം. ഈ അവസരത്തിലാണ് കാണികളുടെ കൂട്ടത്തില്‍ നിന്നും ഒരാള്‍ വേലി ചാടി ഗ്രൗണ്ടില്‍ കടക്കുന്നത്.
സുരക്ഷാ ജീവനക്കാരെ കബളിപ്പിച്ച ഇദ്ദേഹം രോഹിത് ശര്‍മ്മ നിന്ന സ്ലിപ്പിലേക്ക് ഓടുകയായിരുന്നു. ഇഷ്ടതാരം രോഹിത് ശര്‍മ്മയെ തൊടാനാണ് ഇയാള്‍ ഓടിവന്നത്. ഉദ്യമത്തില്‍ ഒരുപരിധിവരെ ഇദ്ദേഹം വിജയിക്കുകയും ചെയ്തു.
രോഹിത് ശര്‍മ്മയുടെ കാല്‍തൊട്ടു വണങ്ങിയാണ് ഇയാള്‍ ആഗ്രഹം പൂര്‍ത്തിയാക്കിയത്. ചെറിയ ചമ്മലോടെ ആരാധകനെ എഴുന്നേല്‍പ്പിക്കാന്‍ ശ്രമിക്കുന്ന രോഹിത്തിനെ പുറത്തുവന്ന ചിത്രങ്ങളില്‍ കാണാം. എന്തായാലും രോഹിത്തിന് സമീപമുണ്ടായിരുന്ന നായകന്‍ വിരാട് കോലിയും അജിങ്യ രഹാനെയും ചിരിച്ചുകൊണ്ടാണ് ഈ രംഗങ്ങള്‍ സാക്ഷിയായത്. ഇതേസമയം സുരക്ഷാ വീഴ്ച്ചകള്‍ അംഗീകരിക്കാനാവില്ലെന്നാണ് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്‌കറിന്റെ പ്രതികരണം.
ക്രിക്കറ്റ് കളി സൗജന്യമായി കാണാനല്ല മറിച്ച് സുരക്ഷാ പാളിച്ചകളുണ്ടാകാതിരിക്കാനാണ് സുരക്ഷാ ജീവനക്കാരെ സ്റ്റേഡിയത്തില്‍ നിയോഗിക്കുന്നത്, ഈ സമയം കമന്ററി ബോക്‌സില്‍ നിന്നും ഗവാസ്‌കര്‍ അഭിപ്രായപ്പെട്ടു.
ഇത്തരം സംഭവങ്ങള്‍ കൂടുതല്‍ ഗൗരവമായി കാണണം. താരാരാധനയായി ഇതിനെ തള്ളിക്കളയരുത്. ഗ്രൗണ്ടില്‍ ആരും കടക്കരുതെന്നാണ് ചട്ടം. സുരക്ഷാ ജീവനക്കാര്‍ ഇതു ഉറപ്പുവരുത്തണമെന്ന് ഗവാസ്‌കര്‍ വ്യക്തമാക്കി.
ഇന്ത്യ vs ദക്ഷിണാഫ്രിക്ക: പൂനെയിലേത് ഏഴാം ഡബിള്‍, സ്പെഷ്യല്‍ രണ്ടെണ്ണം മാത്രം.. വെളിപ്പെടുത്തി കോലി
നേരത്തെ വിശാഖപട്ടണം ടെസ്റ്റിലും സമാനമായ സംഭവം നടന്നിരുന്നു. ഗ്രൗണ്ടില്‍ കോലിക്കരികിലേക്ക് ഓടിയെത്തിയ ആരാധകന്‍, ഇന്ത്യന്‍ നായകന് ഹസ്തദാനം നല്‍കുകയും ശേഷം സെല്‍ഫിയെടുക്കാനും ശ്രമിക്കുകയുമുണ്ടായി. മൊഹാലിയില്‍ നടന്ന ട്വന്റി-20 മത്സരത്തിലും ഇതുതന്നെ നടന്നിരുന്നു.
രാജ്യാന്തര മത്സരങ്ങള്‍ നടക്കുമ്പോള്‍ മതിയായ സുരക്ഷ ഉറപ്പുവരുത്തേണ്ടത് സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനുകളാണ് മുന്‍പ് ബിസിസിഐ വ്യക്തമാക്കിയിരുന്നു. പൂനെയിലെ സംഭവത്തില്‍ ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല.