ഭീരുക്കളെപ്പോലെ കളിച്ചു
കാണ്‍പൂരില്‍ ന്യൂസിലാന്‍ഡിനു സമനില പിടിച്ചുവാങ്ങാന്‍ കഴിഞ്ഞു. അവസാനദിനം ആദ്യ സെഷനില്‍ അവര്‍ മികച്ച ബാറ്റിങായിരുന്നു കാഴ്ചവച്ചത്. എന്നാല്‍ പിന്നീട് ഭീരുക്കളെപ്പോലെ അവര്‍ ബാറ്റ് ചെയ്തതാണ് ഇന്ത്യയെ കളിയിലേക്കു തിരിച്ചുവരാന്‍ സഹായിച്ചത്. രണ്ടാം സെഷനില്‍ ഇന്ത്യക്കു വിക്കറ്റുകള്‍ ലഭിച്ചുകൊണ്ടിരുന്നതോടെ അവര്‍ ന്യൂസിലാന്‍ഡിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുകയും ചെയ്തു. വിജയിക്കാന്‍ ശ്രമിക്കാതെ രക്ഷപ്പെടാനാണ് ന്യൂസിലാന്‍ഡ് ശ്രമിക്കുന്നതെന്നു ഇതോടെ ഇ്ന്ത്യ തിരിച്ചറിഞ്ഞതായും ഗവാസ്കര്‍ വിമര്‍ശിച്ചു.
ഇന്ത്യന്‍ വംശജര്‍ കൂടിയായ രചിന് രവീന്ദ്രയും അജാസ് പട്ടേലും ചേര്‍ന്നാണ് ടെസ്റ്റില്‍ ഇന്ത്യക്കു വിജയം നിഷേധിച്ചത്. ഒരു തവണ പുറത്താവലില്‍ നിന്നും ഡിആര്‍എസ് എടുത്ത് രക്ഷപ്പെട്ട രചിന് പിന്നീട് ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു ഒരു പഴുതും നല്‍കിയില്ല. 91 ബോളുകളാണ് അദ്ദേഹം കളിച്ചത്. നേടിയതാവട്ടെ രണ്ടു ബൗണ്ടറികളടക്കം 18 റണ്‍സും. രചിന്റെ പങ്കാളിയായി അവസാന വിക്കറ്റില്‍ അജാസ് വന്നതോടെ ഇന്ത്യക്കു തലവേദനയായി. 52 ബോളുകള്‍ നേരിട്ട ഇരുവരും 10 റണ്‍സാണ് നേടിയത്. ഈ ജോടിയെ വേര്‍പിരിക്കാന്‍ ഇന്ത്യക്കു കഴിഞ്ഞതുമില്ല.
ഇന്ത്യ അസ്വസ്ഥരായിരുന്നു
അഞ്ചാദിനം ലഞ്ച് ബ്രേക്കിനു പിരിയുമ്പോള്‍ ഇന്ത്യ തീര്‍ച്ചയായും അസ്വസ്ഥരായിരുന്നുവെന്നു ഗവാസ്കര്‍ നിരീക്ഷിച്ചു. പക്ഷെ ലഞ്ച് ബ്രേക്കിനു ശേഷം കിവീസ് പൂര്‍ണമായും പ്രതിരോധത്തിലു വലിഞ്ഞ് തോല്‍വി ഒഴിവാക്കാന്‍ വേണ്ടി മാത്രം ശ്രമിച്ചതോടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെയ്ക്കു കൂടുതല്‍ അറ്റാക്കിങ് ഫീല്‍ഡിങ് ക്രമീകരണം നടത്താനായെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ലഞ്ച് ബ്രേക്കിനു പിരിഞ്ഞപ്പോള്‍ രഹാനെയും കോച്ച് രാഹുല്‍ ദ്രാവിഡുമെല്ലാം ആശങ്കയിലായിരുന്നു. കാരണം ടോം ലാതവും വില്ല്യം സോമര്‍വില്ലെയും ചേര്‍ന്നു കളിയില്‍ കിവികള്‍ക്കു ജയിക്കാനുള്ള അടിത്തറയൊരുക്കിയിരുന്നു. തുടര്‍ന്നെത്തുന്ന ബാറ്റര്‍മാര്‍ക്കു സ്വാഭാവികമായി കളിക്കാനും ടീമിനെ ജയിപ്പിക്കാനും സാധിക്കുമായിരുന്നു. പക്ഷെ ബ്രേക്കിനു ശേഷം ന്യൂസിലാന്‍ഡ് ഷട്ടറുകള്‍ താഴ്ത്തുകയും വിജയിക്കാന്‍ ശ്രമിക്കാതെ പ്രതിരോധത്തിലേക്കു വലിയുകയും ചെയ്തു. ഇതോടെ ക്യാച്ചിങ് പൊസിഷനുകളിലെല്ലാം താരങ്ങളെ നിര്‍ത്തി 'വളഞ്ഞിട്ട്' ആക്രമിക്കാന്‍ രഹാനെയ്ക്കു അവസരം ലഭിച്ചതായും ഗവാസ്കര്‍ വിശദമാക്കി.
ഫൈനല്‍ സാധ്യത
കാണ്‍പൂര്‍ ടെസ്റ്റിലെ സമനില ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ കൂടിയായ ഇന്ത്യക്കും ന്യൂസിലാന്‍ഡിനും തിരിച്ചടിയായി മാറിയേക്കുമെക്കുമെന്നും ഗവാസ്കര്‍ മുന്നറിയിപ്പ് നല്കി.
ഇന്ത്യയുടെയും ന്യൂസിലാന്‍ഡിന്റെയും ഫൈനല്‍ പ്രതീക്ഷകള്‍ക്കു ഈ സമനില പിന്നീട് ഭീഷണിയായേക്കും. ഇത്തരത്തില്‍ പോയിന്റ് പങ്കിടുന്നത് പോയിന്റ് പട്ടികയില്‍ തീര്‍ച്ചയായും വ്യത്യാസമുണ്ടാക്കും. മുന്നോട്ടു പോകവെയായിരിക്കും ഇരുടീമുകള്‍ക്കും ഇതിന്റെ പ്രാധാന്യം വ്യക്തമാവുകയെന്നും അദ്ദേഹം പറഞ്ഞു.
ഈ ടെസ്റ്റിനു ശേഷം 50 ശതമാനം പോയിന്റ് ശരാശരിയുമായി ഇന്ത്യ രണ്ടാംസ്ഥാനത്തായിരുന്നു. പക്ഷെ ഒറ്റ ദിവസം കൊണ്ട് ഇന്ത്യ രണ്ടില്‍ നിന്നും മൂന്നിലേക്കു പിന്തള്ളപ്പെടുകയും ചെയ്തിട്ടുണ്ട്. ബംഗ്ലാദേശുമായുള്ള ആദ്യ ടെസ്റ്റില്‍ പാകിസ്താന് വിജയിച്ചതോടെയാണ് ഇന്ത്യക്കു ഒരു സ്ഥാനം നഷ്ടമായത്. 66.66 ശതമാനം പോയിന്റ് ശരാശരിയുമായി പാക് ടീമാണ് പുതിയ റാങ്കിങ് പ്രകാരം രണ്ടാംസ്ഥാനത്ത്. ഇന്ത്യ മൂന്നാമതാണ്.