52 ബോളില്‍ 10 റണ്‍സ്
അപരാജിതമായ അവസാനത്തെ വിക്കറ്റില്‍ രചിന്‍ രവീന്ദ്ര- അജാസ് പട്ടേല്‍ ജോടി 10 റണ്‍സ് മാത്രമേ നേടിയുള്ളൂ. പക്ഷെ ഇതിനു വേണ്ടി ഇരുവരും നേരിട്ടത് 52 ബോളുകളായിരുന്നു എന്നറിയുമ്പോഴാണ് ഇവര്‍ ഇന്ത്യക്കു നല്‍കിയ തലവേദന എന്തായിരുന്നുവെന്നു വ്യക്കമാവുക. നാലു റണ്‍സെടുത്ത ടിം സൗത്തിയെ രവീന്ദ്ര ജഡേജ വിക്കറ്റിനു മുന്നില്‍ കുരുക്കുമ്പോള്‍ ഇന്ത്യ വിജയമുറപ്പിച്ചതായിരുന്നു. കാരണം ഒമ്പതാമനായാണ് അദ്ദേഹം ക്രീസ് വിട്ടത്. കളി തീരാന്‍ 10 ഓവറോളം ബാക്കി നില്‍ക്കെ ഇന്ത്യ ജയിക്കുമെന്ന് എല്ലാവരും ഉറപ്പിച്ചിരുന്നു.
പക്ഷെ രചിനു കൂട്ടായി മറ്റൊരു ഇന്ത്യന്‍ വംശജനായ അജാസ് വന്നതോടെ ഇന്ത്യ വെള്ളം കുടിച്ചു. ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ തന്റെ സ്പിന്‍ ത്രയങ്ങളായ ആര്‍ അശ്വിന്‍- അക്ഷര്‍ പട്ടേല്‍-രവീന്ദ്ര ജഡേജ എന്നിവരെ മാറി മാറി പരീക്ഷിച്ചിട്ടും ഫലമുണ്ടായില്ല. ഇവരുടെ ടേണിങ് ബോളുകളെ രചിനും അജാസും മനോഹരമായി പ്രതിരോധിച്ചു. റണ്ണെടുക്കാനൊന്നും രണ്ടു പേരും ശ്രമിച്ചില്ല. പകരം സ്റ്റംപിനു മുന്നില്‍ ഇരുവരും വന്‍മതില്‍ തീര്‍ത്തപ്പോള്‍ ബോളുളെല്ലാം അതില്‍ തട്ടി വീഴുന്നതാണ് കണ്ടത്. രചിന്‍ 91 ബോളില്‍ രണ്ടു ബൗണ്ടറികളടക്കം രണ്ടു റണ്‍സെടുത്തപ്പോള്‍ അജാസ് 23 ബോളില്‍ രണ്ടു റണ്‍സും നേടി.
ടെസ്റ്റ് ചരിത്രത്തില്‍ ഇതു രണ്ടാം തവണയാണ് അവസാന വിക്കറ്റ് കൂട്ടുകെട്ട് ന്യൂസിലാന്‍ഡിനെ രക്ഷിച്ചത്. നേരത്തേ 1997ല്‍ ഹൊബാര്‍ട്ടില്‍ ഓസ്‌ട്രേലിയക്കെതിരേ സൈമണ്‍ ഡൂള്‍- ഷെയ്ന്‍ ഒകോണര്‍ ജോടി 64 ബോളില്‍ 10 റണ്‍സുമായി കിവികള്‍ക്കു ത്രസിപ്പിക്കുന്ന സമനില നേടിക്കൊടുത്തിരുന്നു.
ഡിആര്‍എസ് രക്ഷിച്ചു
രചിന്‍ രവീന്ദ്ര നേരത്തേയെടുത്ത ഡിആര്‍എസാണ് കളിയിലെ ടേണിങ് പോയിന്റായി മാറിയതെന്നു നിസംശയം പറയാം. കാരണം രചിന്‍ ഡിആര്‍എസിന്റെ സഹായം തേടിയില്ലായിരുന്നെങ്കില്‍ ഇന്ത്യ ഈ ടെസ്റ്റില്‍ വിജയം നേടുമായിരുന്നു. രവീന്ദ്ര ജഡേജയെറിഞ്ഞ ന്യൂസിലാന്‍ഡ് ഇന്നിങ്‌സിലെ 80ാത്തെ ഓവറിലായിരുന്നു സംഭവം. ജഡേജയുടെ രണ്ടാമത്തെ ബോളില്‍ രചിന്‍ വിക്കറ്റിനു മുന്നില്‍ കുരുങ്ങി. ജഡേജയും ഇന്ത്യന്‍ താരങ്ങളും ഒന്നടങ്കം വിക്കറ്റിനായി അപ്പീല്‍ ചെയ്തതോടെ അംപയര്‍ ഔട്ട് വിധിക്കുകയും ചെയ്തു. പക്ഷെ ഉടന്‍ തന്നെ രചിന്‍ ഡിആര്‍എസ് എടുക്കുകയായിരുന്നു. റീപ്ലേയില്‍ ബോള്‍ ഓഫ്സ്റ്റംപിന് പുറത്താണെന്നു തെളിഞ്ഞതോടെ തേര്‍ഡ് അംപയര്‍ തീരുമാനം തിരുത്തുകയായിരുന്നു. പുറത്താവലില്‍ നിന്നും രക്ഷപ്പെട്ട രചിനാവട്ടെ പിന്നീട് ഇന്നിങ്‌സ് അവസാസിക്കുന്നതു വരെ ഇന്ത്യക്കു ഒരു പിടിയും നല്‍കിയതുമില്ല.
പൊരുതി നേടി കിവീസ്
284 റണ്‍സെന്ന വെല്ലുവിളിയുയര്‍ത്തുന്ന വിജയലക്ഷ്യമായിരുന്നു ന്യൂസിലാന്‍ഡിനു ഇന്ത്യ നല്‍കിയത്. ആദ്യ വിക്കറ്റ് നാലാം ദിനം സ്‌കോര്‍ മൂന്നില്‍ വച്ച് നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ ടോം ലാതവും നൈറ്റ് വാച്ചമാന്‍ വില്ല്യം സോമര്‍വില്ലെയും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടിലൂടെ ന്യൂസിലാന്‍ഡിനെ തിരിച്ചുകൊണ്ടുവന്നു. 76 റണ്‍സാണ് ഇരുവരും ചേര്‍ന്നെടുത്തത്. എന്നാല്‍ ലഞ്ച് ബ്രേക്കിനു ശേഷമുള്ള ആദ്യ ഓവറിലെ ആദ് ബോളില്‍ സോമര്‍വില്ലെയെ ഉമേഷ് യാദവ് പുറത്താക്കിതോടെ ഇന്ത്യ തിരിച്ചുവന്നു. അടുത്ത 76 റണ്‍സ് ചേര്‍ക്കുന്നതിനിടെ ശേഷിച്ച ഏഴു വിക്കറ്റുകളും ഇന്ത്യ വീഴ്ത്തി. പിന്നീടായിരുന്നു ഇന്ത്യക്കു തലവേദനയായി മാറിയ രചിന്‍ രവീന്ദ്ര- അജാസ് പട്ടേല്‍ കൂട്ടുകെട്ട്.