മുംബൈ: ഐസിസിയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലില്‍ ന്യൂസിലാന്‍ഡിനോടേറ്റ വന്‍ പരാജയത്തിനു ഇന്ത്യയുടെ മധുരപ്രതികാരം. വാംഖഡെയില്‍ നടന്ന രണ്ടാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ 372 റണ്‍സിന്റെ വമ്പന്‍ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. റണ്‍സ് മാര്‍ജിനില്‍ ഇന്ത്യയുടെ ഏറ്റവും വലിയ ടെസ്റ്റി വിജയമാണിത്. ഇതോടെ രണ്ടു ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-0നു സ്വന്തമാക്കുകയും ചെയ്തു. കാണ്‍പൂരിലെ ആദ്യ ടെസ്റ്റ് സമനിലയില്‍ കലാശിച്ചിരുന്നു.
540 റണ്‍സിന്റെ അസാധ്യമായ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ കിവീസ് നാലാം ദിനം ആദ്യ സെഷനില്‍ തന്നെ വെറും 167 റണ്‍സിനു ഓള്‍ഔട്ടായി. ഡാരില്‍ മിച്ചെല്‍ (60), ഹെന് റി നിക്കോള്‍സ് (44) എന്നിവരൊഴികെ മറ്റാരും ഇന്ത്യന്‍ ബൗളിങ് ആക്രമണത്തിനു മുന്നില്‍ പിടിച്ചുനിന്നില്ല. മിച്ചെല്‍ 92 ബോളില്‍ ഏഴു ബൗണ്ടറിയും രണ്ടു സിക്സറുകളുമടിച്ചു. നിക്കോള്‍സ് 111 ബോളിലാണ് എട്ടു ബൗണ്ടറികളോടെയാണ് 44 റണ്‍സ് നേടിയത്. ഇന്ത്യക്കു വേണ്ടി ആര് അശ്വിനും ജയന്ത് യാദവും നാലു വിക്കറ്റുകള്‍ വീതം വീഴ്ത്തി.
അഞ്ചു വിക്കറ്റിനു 140 റണ്‍സെന്ന നിലയിലായിരുന്നു ന്യൂസിലാന്‍ഡ് നാലാം ദിനം കളി പുനരാരംഭിച്ചത്. ടീം സ്കോറിലേക്കു 27 റണ്‍സ് കൂടി കൂട്ടിച്ചേര്‍ക്കുന്നതിനിടെ ശേഷിച്ച അഞ്ചു വിക്കറ്റുകളും വീഴ്ത്തി ഇന്ത്യ മല്‍സരവും പരമ്പരയും പോക്കറ്റിലാക്കുകയായിരുന്നു. ടീം സ്കോര്‍ 162ല്‍ വച്ച് രചിനെ (18) ചേതേശ്വര്‍ പുജാരയുടെ കൈകളിലെത്തിച്ച് ജയന്താണ് ഇന്ത്യക്കു നാലാംദിനം ആദ്യ ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് അഞ്ച് റണ്‍സ് കൂടി നേടുന്നതിനിടെ ശേഷിച്ച നാലു വിക്കറ്റും പിഴുത് ഇന്ത്യ ജയം സ്വന്തമാക്കുകയായിരുന്നു. നായകന് ടോം ലാതം (6), വില്‍ യങ് (20), ഡാരില്‍ മിച്ചെല്‍ (60), റോസ് ടെയ്ലര് (6), ടോം ബ്ലെന്‍ഡല്‍ (0) എന്നിവര്‍ മൂന്നാംദിനം തന്നെ പുറത്തായിരുന്നു.
നേരത്തേ ഇന്ത്യ ഒന്നാമിന്നിങ്സില്‍ 325 റണ്‍സായിരുന്നു നേടിയത്. ഇന്ത്യന്‍ സ്കോര്‍ 325 വരെയത്തിയ്യത് മായങ്ക് അഗര്‍വാളിന്റെ ഇന്നിങ്സായിരുന്നു. 150 റണ്‍സോടെ അദ്ദേഹം ടീമിന്റെ അമരക്കാരനായി മാറി. 311 ബോളില്‍ 17 ബൗണ്ടറികളും നാലു സിക്സറും മായങ്കിന്റെ ഇന്നിങ്സിലുണ്ടായിരുന്നു. അക്ഷര്‍ പട്ടേലാണ് (52) മറ്റൊരു പ്രധാന സ്കോറര്‍. 128 ബോളില്‍ താരം അഞ്ചു ബൗണ്ടറിയും ഒരു സിക്സറുമടിച്ചു. ശുഭ്മാന്‍ ഗില്‍ 44 റണ്‍സ് നേടി. ഇന്ത്യയുടെ മുഴുവന്‍ വിക്കറ്റുകളും അജാസ് പട്ടേലിനായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തില്‍ ഒരിന്നിങ്സിലെ 10 വിക്കറ്റുകളും കൊയ്ത മൂന്നാമത്തെ താരമായി അജാസ് മാറുകയും ചെയ്തു.
ന്യൂസിലാന്‍ഡിന്റെ മറുപടി രണ്ടാംദിനം തന്നെ വെറും 62 റണ്‍സില്‍ അവസാനിച്ചു. രണ്ടു പേര് മാത്രമേ കിവി നിരയില്‍ രണ്ടു പേര് മാത്രമാണ് രണ്ടക്ക സ്കോര്‍ നേടിയത്. 17 റണ്‍സോടെ കൈല്‍ ജാമിസണ് ടോപ്സ്കോററായപ്പോള്‍ നായകന് ടോം ലാതം 10 റണ്‍സെടുത്തു. ഇന്ത്യക്കു വേണ്ടി ആര് അശ്വിന് നാലും മുഹമ്മദ് സിറാജ് മൂന്നും വിക്കറ്റുകളെടുത്തു. അക്ഷര്‍ പട്ടേലിനു രണ്ടു വിക്കറ്റും ലഭിച്ചു.
കിവികളെ ഫോളോഓണ്‍ ചെയ്യിക്കാതെ ഇന്ത്യ വീണ്ടും ബാറ്റിങിന് ഇറങ്ങുകയായിരുന്നു. 263 റണ്‍സിന്റെ മികച്ച ലീഡുമായാണ് ഇന്ത്യ രണ്ടാമിന്നിങ്സില്‍ ഇറങ്ങിയത്. ഏഴു വിക്കറ്റിനു 276 റണ്‍സെടുത്ത് ഇന്ത്യ മൂന്നാംദിനം ഇന്നിങ്സ് ഡിക്ലയര്‍ ചെയ്യുകയും ചെയ്തു. ആദ്യ ഇന്നിങ്സില്‍ 150 റണ്‍സോടെ ഇന്ത്യക്കു കരുത്ത് പകര്‍ന്ന ഓപ്പണര്‍ മായങ്ക് അഗര്‍വാള്‍ രണ്ടാമിന്നിങ്സിലും ടീമിന്റെ ടോപ്സ്കോററായി മാറി. 108 ബോളില്‍ ഒമ്പതു ബൗണ്ടറികളും ഒരു സിക്സറുമടക്കം 62 റണ്‍സാണ് അദ്ദേഹം നേടിയത്. ചേതേശ്വര്‍ പുജാരയും ശുഭ്മാന്‍ ഗില്ലും 47 റണ്‍സ് വീതമെടുത്തു. നായകന് വിരാട് കോലി 36 റണ്‍സിനു പുറത്തായി.
പ്ലെയിങ് ഇലവന്
ഇന്ത്യ- മായങ്ക് അഗര്‍വാള്‍, ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പുജാര, വിരാട് കോലി (ക്യാപ്റ്റന്‍), ശ്രേയസ് അയ്യര്‍, വൃധിമാന്‍ സാഹ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍, ജയന്ത് യാദവ്, ആര് അശ്വിന്, ഉമേഷ് യാദവ്, മുഹമ്മദ് സിറാജ്.
ന്യൂസിലാന്‍ഡ്- ടോം ലാതം (ക്യാപ്റ്റന്‍), വില്‍ യങ്, ഡാരില്‍ മിച്ചെല്‍, റോസ് ടെയ്ലര്, ഹെന്റി നിക്കോള്‍സ്, ടോം ബ്ലെന്‍ഡല്‍ (വിക്കറ്റ് കീപ്പര്‍), രചിന് രവീന്ദ്ര, കൈല്‍ ജാമിസണ്, ടിം സൗത്തി, വില്ല്യം സോമര്‍വില്ലെ, അജാസ് പട്ടേല്‍.