മൊഹാലി: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റില്‍ 10 വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം നേടിയിരിക്കുകയാണ് ഇന്ത്യ. അഹമ്മദാബാദിലെ മൊട്ടേറയില്‍ നടന്ന മത്സരത്തില്‍ സ്പിന്‍ കെണിയൊരുക്കിയാണ് ഇന്ത്യ സന്ദര്‍ശകരെ വീഴ്ത്തിയത്. ആര്‍ അശ്വിനും അക്ഷര്‍ പട്ടേലും കളം നിറഞ്ഞതോടെ വെറും രണ്ട് ദിവസം കൊണ്ട് ടെസ്റ്റ് അവസാനിച്ചു. ഇതോടെ പല ഭാഗത്ത് നിന്നും ഇന്ത്യ ഒരുക്കിയ പിച്ചിനെതിരേ വിമര്‍ശനം ഉയരുന്നുണ്ട്.
ഇപ്പോഴിതാ മൊട്ടേറയിലെ പിച്ചിനെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരങ്ങളായ യുവരാജ് സിങ്ങും ഹര്‍ഭജന്‍ സിങ്ങും രംഗത്തെത്തിയിരിക്കുകയാണ്. രണ്ട് ദിവസത്തിനുള്ളില്‍ മത്സരം അവസാനിക്കുന്ന പിച്ചുകള്‍ ടെസ്റ്റിന് അനുയോജ്യമാണോയെന്ന ചോദ്യം ഉയര്‍ത്തിയിരിക്കുകയാണ് യുവരാജ്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'രണ്ട് ദിവസത്തിനുള്ളില്‍ മത്സരം അവസാനിക്കുന്ന പിച്ച് ടെസ്റ്റിന് അനുയോജ്യമാണോയെന്ന് ഉറപ്പില്ല.അനില്‍ കുംബ്ലെയും ഹര്‍ഭജന്‍ സിങ്ങും ഈ പിച്ചില്‍ പന്തെറിഞ്ഞാല്‍ 1000,800 വിക്കറ്റുകളെങ്കിലും നേടുമായിരുന്നു.എന്താണെങ്കിലും ആര്‍ അശ്വിനും അക്ഷര്‍ പട്ടേലിനും അഭിനന്ദനങ്ങള്‍'-എന്നാണ് യുവരാജ് ട്വിറ്ററില്‍ കുറിച്ചത്. ഇന്ത്യയുടെ സ്പിന്‍ കെണിയില്‍ ഇംഗ്ലണ്ട് വീഴുകയായിരുന്നു. അക്‌സര്‍ പട്ടേല്‍ രണ്ട് ഇന്നിങ്‌സില്‍ നിന്ന് 11 വിക്കറ്റ് വീഴ്ത്തിയപ്പോള്‍ അശ്വിന്‍ ഏഴ് വിക്കറ്റും സ്വന്തമാക്കി.
പന്ത് കുത്തി അപ്രതീക്ഷിത ലൈനിലേക്ക് തിരിഞ്ഞതോടെ ഇംഗ്ലണ്ടിന്റെ കണക്കുകൂട്ടലുകള്‍ പിഴച്ചു. ബെന്‍ സ്റ്റോക്‌സ് ഉള്‍പ്പെടെ നാല് പേസറെയും ഒരു സ്പിന്നറെയും ഉള്‍പ്പെടുത്തി ഇറങ്ങിയതാണ് ഇംഗ്ലണ്ടിന് തിരിച്ചടിയാത്. സ്പിന്‍ ബൗളിങ്ങിനെ നേരിടാന്‍ കെല്‍പ്പുള്ള മികച്ച ബാറ്റ്‌സ്മാന്‍മാരുടെ അഭാവം ഇംഗ്ലണ്ട് നിരയിലുണ്ടായിരുന്നു. സീനിയര്‍ താരങ്ങളായ ജോണി ബെയര്‍സ്‌റ്റോ,ജോ റൂട്ട്,ബെന്‍ സ്‌റ്റോക്‌സ് എന്നിവരെല്ലാം നിരാശപ്പെടുത്തി.
ഇത് ടെസ്റ്റ് മത്സരത്തിന് അനുയോജ്യമായ പിച്ചല്ലെന്ന് മുന്‍ ഇന്ത്യന്‍ താരം വിവിഎസ് ലക്ഷ്മണ്‍ പ്രതികരിച്ചു. ഇംഗ്ലണ്ട് 200 റണ്‍സ് നേടിയിരുന്നെങ്കില്‍ കളി ഇന്ത്യക്ക് കൈവിട്ട് പോകുമായിരുന്നെന്നും ടെസ്റ്റിന് ഈ പിച്ച് യോജിക്കില്ലെന്നും ഹര്‍ഭജന്‍ സിങ്ങും അഭിപ്രായപ്പെട്ടു. മുന്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ മൈക്കല്‍ വോണും പിച്ചിനെ വിമര്‍ശിച്ച് രംഗത്തെത്തി.
മുന്‍ ഇംഗ്ലണ്ട് സ്പിന്നര്‍ ഗ്രയിം സ്വാന്‍ ഒരു സ്പിന്നറെ മാത്രം ഉള്‍പ്പെടുത്തിയ ഇംഗ്ലണ്ടിന്റെ ടീം തിരഞ്ഞെടുപ്പിനെ വിമര്‍ശിച്ചു. എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്‌കര്‍ പിച്ചിനെ പിന്തുണച്ചാണ് സംസാരിച്ചത്. ഇംഗ്ലണ്ടിന്റെ ബാറ്റിങ്ങിന്റെ പ്രശ്‌നമായാണ് ഗവാസ്‌കര്‍ വിലയിരുത്തിയത്.