അഹമ്മദാബാദ്: ഇന്ത്യക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 10 വിക്കറ്റിന്റെ വമ്പന്‍ പരാജയം ഏറ്റുവാങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട്. സ്പിന്നിനെ തുണയ്ക്കുന്ന മൈതാനത്ത് ആതിഥേയരുടെ തന്ത്രത്തിന് മുന്നില്‍ സന്ദര്‍ശകര്‍ക്ക് കാലിടറി. തോല്‍വിക്ക് പിന്നാലെ ഇംഗ്ലണ്ട് താരങ്ങളും മുന്‍ താരങ്ങളുമടക്കം നിരവധി പ്രമുഖര്‍ മൊട്ടേറയിലെ സ്പിന്‍ പിച്ചിനെ വിമര്‍ശിച്ചിരുന്നു. എന്നാലിപ്പോള്‍ മൂന്നാം ടെസ്റ്റില്‍ ഇംഗ്ലണ്ട് തോല്‍ക്കാനുള്ള കാരണം ടീമിന്റെ തന്ത്രങ്ങളുടെ പാളിച്ചയാണെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് മുന്‍ താരം ജിയോഫ്രീ ബോയ്‌കോട്ട്.
'ടേണിങ് പിച്ചില്‍ മൂന്ന് ഫാസ്റ്റ് ബൗളര്‍മാരെ കളിപ്പിക്കുക എന്ന കൂര്‍മ്മ ബുദ്ധി ആരുടെയാണെന്ന് അറിയാന്‍ എനിക്ക് ആഗ്രഹമുണ്ട്. ഇംഗ്ലണ്ട് പിങ്ക് ബോള്‍ ടെസ്റ്റ് കളിക്കുന്നത് അഹമ്മദാബാദിലല്ല അഡ്‌ലെയ്ഡിലാണെന്ന് ഓര്‍ത്തുപോയിരിക്കാം'ബോയ്‌കോട്ട് പരിഹസിച്ചു. മൂന്നാം ടെസ്റ്റില്‍ ഇന്ത്യ മൂന്ന് സ്പിന്നര്‍മാരെ കളിപ്പിച്ചപ്പോള്‍ ജെയിംസ് ആന്‍ഡേഴ്‌സന്‍,സ്റ്റുവര്‍ട്ട് ബ്രോഡ്,ജോഫ്രാ ആര്‍ച്ചര്‍ എന്നിവര്‍ക്കാണ് ഇംഗ്ലണ്ട് അവസരം നല്‍കിയത്.

ജാക്ക് ലീച്ച് മാത്രമായിരുന്നു സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ഇംഗ്ലണ്ട് നിരയിലുണ്ടായിരുന്നത്. ഡോം ബെസ്സിന് അവസരം നല്‍കാതിരുന്ന ഇംഗ്ലണ്ടിന്റെ പദ്ധതിയ്‌ക്കെതിരെ വലിയ വിമര്‍ശനമാണ് ഉയര്‍ന്നത്. മൊട്ടേറയില്‍ കളിച്ച് പരിചയസമ്പത്തുള്ള ആന്‍ഡേഴ്‌സനെയും ബ്രോഡിനെയും ഉപയോഗിച്ച് തന്ത്രം മെനഞ്ഞ സന്ദര്‍ശകരുടെ പദ്ധതി അമ്പേ പാളുകയായിരുന്നു.
ഇംഗ്ലണ്ടിന്റെ മുന്‍ താരങ്ങളായ മൈക്കല്‍ വോണ്‍,അലെസ്റ്റര്‍ കുക്ക്,കെവിന്‍ പീറ്റേഴ്‌സന്‍ തുടങ്ങിയവരെല്ലാം പിച്ചിനെ വിമര്‍ശിച്ചിരുന്നു. സ്പിന്നിന് ഏകപക്ഷീയമായ മുന്‍തൂക്കം നല്‍കുന്ന നിലയിലാണ് പിച്ചൊരുക്കിയതെന്നാണ് വിമര്‍ശനം ഉയര്‍ന്നത്. പിച്ചിനെതിരേ ഐസിസിക്ക് പരാതി നല്‍കാന്‍ ഇംഗ്ലണ്ട് തയ്യാറെടുക്കുകയാണെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ആദ്യ ദിനം തന്നെ പിച്ചില്‍ കുഴിരൂപപ്പെട്ടിരുന്നു. ജെയിംസ് ആന്‍ഡേഴ്‌സന്‍ കുഴിയില്‍ തട്ടി വീഴുകയും ചെയ്തു. ഇതെല്ലാം പരാതിയില്‍ ഇംഗ്ലണ്ട് ഉന്നയിച്ചേക്കും. ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് അഞ്ച് വിക്കറ്റ് പ്രകടനം നടത്തിയെങ്കിലും സ്പിന്‍ കരുത്തില്‍ മുന്നിലുള്ള ഇന്ത്യ അക്ഷറിന്റെയും അശ്വിന്റെയും മികവില്‍ മത്സരത്തില്‍ മുന്‍തൂക്കം നേടിയെടുക്കുകയായിരുന്നു.
മത്സരത്തില്‍ ഒന്നാം ഇന്നിങ്‌സില്‍ 112 റണ്‍സിനും രണ്ടാം ഇന്നിങ്‌സില്‍ 81 റണ്‍സിനുമാണ് ഇംഗ്ലണ്ട് പുറത്തായത്. സന്ദര്‍ശകര്‍ മുന്നോട്ട് വെച്ച് 49 റണ്‍സ് വിജയലക്ഷ്യം അനായാസമായി ഇന്ത്യ മറികടക്കുകയായിരുന്നു. രോഹിത് ശര്‍മയുടെ ബാറ്റിങ് മത്സരത്തില്‍ ഇന്ത്യക്ക് നിര്‍ണ്ണായകമായി.