ചെന്നൈ: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിനിടെ അംപയറോട് കയര്‍ത്ത സംസാരിച്ച വിരാട് കോലിയുടെ പെരുമാറ്റത്തിനെതിരേ വലിയ വിമര്‍ശനം ഇതിനോടകം ഉയര്‍ന്നുകഴിഞ്ഞു. മത്സരത്തിന്റെ മൂന്നാം ദിനത്തിലാണ് കോലിയുടെ ഭാഗത്ത് നിന്ന് അംപയര്‍ക്കെതിരേ മോശം പെരുമാറ്റം ഉണ്ടായത്. ഇപ്പോഴിതാ സംഭവത്തില്‍ കോലിയെ രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇംഗ്ലണ്ട് താരവും അംപയറും പരിശീലകനുമായ ഡേവിഡ് ലോയ്ഡ്.
മറ്റേത് കായിക ഇനമായിരുന്നാലും കോലിയെ അപ്പോള്‍തന്നെ മൈതാനത്ത് നിന്ന് പറഞ്ഞയക്കുമായിരുന്നുവെന്നാണ് ലോയ്ഡ് പറഞ്ഞത്. 'വിരാട് കോലിയ്‌ക്കെതിരേ അച്ചടക്ക നടപടി എടുക്കുന്നതിനെക്കുറിച്ച് ആരും തന്നെ ഒന്നും പറയുന്നില്ല. ഒരു ടീമിന്റെ നായകന് മൈതാനത്ത് വെച്ച് അംപയറെ ചോദ്യം ചെയ്യാനും വിമര്‍ശിക്കാനും തര്‍ക്കിക്കാനും ആരാണ് അനുവദിച്ചത്. എന്നിട്ടും മത്സരം തുടരാന്‍ കോലിയെ അനുവദിച്ചു. മറ്റേത് കായിക ഇനമായിരുന്നാലും അവനെ മൈതാനത്ത് നിന്ന് പുറത്താക്കുമായിരുന്നു. അഹമ്മദാബാദില്‍ അടുത്ത ആഴ്ച കോലിയെ കളിപ്പിക്കരുത്'-ലോയ്ഡ് പറഞ്ഞു.

മൂന്നാം ദിനത്തിന്റെ അവസാന സെക്ഷനില്‍ അവസാന ഓവറിലാണ് നാടകീയമായ സംഭവം അരങ്ങേറിയത്. അക്ഷര്‍ പട്ടേലിന്റെ പന്ത് ജോ റൂട്ടില്‍ പാഡില്‍ തട്ടി കീപ്പറിന്റെ കൈയിലെത്തിയതോടെ ഇന്ത്യന്‍ ടീം അപ്പീല്‍ ചെയ്തു. അംപയര്‍ നിധിന്‍ മേനോന്‍ വിക്കറ്റ് അനുവദിക്കാതിരുന്നതോടെ കോലി ഡിആര്‍എസ് എടുത്തു. പുനപരിശോധനയില്‍ പന്ത് സ്റ്റംപിന് കൊള്ളുന്നുണ്ടെന്ന് വ്യക്തമായെങ്കിലും തേര്‍ഡ് അംപയറും ഫീല്‍ഡ് അംപയറുടെ തീരുമാനം ശരിവെച്ചു.
ഇതില്‍ പ്രകോപിതനായ കോലി ഫീല്‍ഡ് അംപയര്‍ നിധിന്‍ മേനോനോട് തര്‍ക്കിക്കുകയായിരുന്നു. ഐസിസി നിയമപ്രകാരം അംപയറുടെ തീരുമാനെത്തെ ചോദ്യം ചെയ്യുകയോ വിമര്‍ശരിക്കുകയോ ചെയ്യുന്നത് വിലക്ക് ലഭിക്കാവുന്ന കുറ്റമാണ്. ലെവല്‍ 1,2 വരുന്ന കുറ്റമാണ് കോലി ചെയ്തിരിക്കുന്നത്. 24 മത്സരത്തിനിടെ രണ്ട് ഡീമെറിറ്റ് പോയിന്റ് കോലിക്ക് ലഭിച്ചിട്ടുണ്ട്. അതിനാല്‍ ഇനിയൊരു നടപടി ഉണ്ടായാല്‍ കോലിക്ക് പുറത്തിരിക്കേണ്ടി വരും.
അതേ സമയം ഡിആര്‍എസിനെ വിമര്‍ശിച്ച് മുന്‍ ഓസീസ് താരം മാര്‍ക് വോ രംഗത്തെത്തി. അത് ഔട്ടാണെന്നും ഇത്തരത്തില്‍ ഡിആര്‍എസിലൂടെ നോട്ടൗട്ട് നല്‍കുന്നത് ആദ്യമായി കാണുകയാണെന്നും മാര്‍ക്ക് വോ ട്വിറ്ററില്‍ കുറിച്ചു. കോലിയുടെ മോശം പെരുമാറ്റത്തിനെതിരേ ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. അംപയര്‍ പരാതിപ്പെടുകയും നടപടി ഉണ്ടാവുകയും ചെയ്താല്‍ പിങ്ക് ടെസ്റ്റ് കോലിക്ക് നഷ്ടമാകുമെന്നുറപ്പാണ്.