അഹമ്മദാബാദ്: ഇന്ത്യന്‍ ടെസ്റ്റ് ക്രിക്കറ്റ് ടീം വൈസ് ക്യാപ്റ്റന്‍ അജിന്‍ക്യ രഹാനെയുടെ സമീപകാലത്തെ പ്രകടനം വളരെ മോശമാണ്. ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിന് പിന്നാലെ തന്നെ രഹാനെയ്‌ക്കെതിരേ വലിയ വിമര്‍ശനം സാമൂഹ്യ മാധ്യമങ്ങളില്‍ ഉയര്‍ന്നിരുന്നു. അന്ന് രഹാനെയെ പിന്തുണച്ചാണ് വിരാട് കോലിയും ഇന്ത്യന്‍ ടീം മാനേജ്‌മെന്റും സംസാരിച്ചത്.
വൈസ് ക്യാപ്റ്റനെന്ന നിലയിലും മധ്യനിര ബാറ്റ്‌സ്മാനെന്ന നിലയിലും രഹാനെയുടെ പ്രകടനം മികച്ചതാണോ? ഓസ്‌ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റിന് ശേഷമുള്ള അദ്ദേഹത്തിന്റെ പ്രകടനം ഒന്ന് വിലയിരുത്താം. മെല്‍ബണ്‍ ടെസ്റ്റില്‍ സെഞ്ച്വറി നേടാനും ഇന്ത്യയെ ടെസ്റ്റ് പരമ്പരയില്‍ വിജയത്തിലേക്ക് നയിക്കാനും രഹാനെക്ക് സാധിച്ചിരുന്നു.
എന്നാല്‍ ഇതിന് ശേഷം കളിച്ച 10 ഇന്നിങ്‌സില്‍ നിന്ന് രഹാനെ നേടിയത് വെറും 199 റണ്‍സാണ്. 19.90 മാത്രമാണ് അദ്ദേഹത്തിന്റെ ശരാശരി. ഒരു സെഞ്ച്വറി പോലും നേടാന്‍ സാധിച്ചിട്ടില്ല. ആകെ നേടിയത് ഒരു അര്‍ധ സെഞ്ച്വറി മാത്രം. ടീമിന്റെ മധ്യനിരയില്‍ നിര്‍ണ്ണായക സ്ഥാനമുള്ള രഹാനെക്ക് സ്ഥിരത കണ്ടെത്താനാവുന്നില്ല. ബാറ്റിങ്ങിലെ അദ്ദേഹത്തിന്റെ പ്രകടനം പ്രതീക്ഷക്കൊത്ത് ഉയരുന്നില്ല എന്ന് ഈ കണക്കുകള്‍ തന്നെ വ്യക്തമാക്കുന്നു.
ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ രഹാനെ 45 പന്തില്‍ 27 റണ്‍സുമായി പുറത്തായി. നാല് ബൗണ്ടറികള്‍ ഉള്‍പ്പെടെയാണ് രഹാനെയുടെ പ്രകടനം. ക്ഷമയോടെ ക്രീസില്‍ നില്‍ക്കുന്നതിന് പകരം അനാവശ്യമായി ആക്രമിക്കാനാണ് രഹാനെ ശ്രമിച്ചത്. ക്യാപ്റ്റന്‍ വിരാട് കോലിയുടെ വിക്കറ്റ് നഷ്ടമായിരിക്കുന്ന സാഹചര്യത്തില്‍ വൈസ് ക്യാപ്റ്റനെന്ന നിലയില്‍ രഹാനെക്ക് കൂടുതല്‍ ഉത്തരവാദിത്തമുണ്ട്. എന്നാല്‍ ഇതിനോട് നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായിട്ടില്ല.
ഇംഗ്ലണ്ടിന്റെ 205 റണ്‍സിന് മറുപടിക്കിറങ്ങിയ ഇന്ത്യക്ക് ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ 96 റണ്‍സിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്. ശുബ്മാന്‍ ഗില്‍ (0),പുജാര (17),കോലി (0),രഹാനെ (27) എന്നിവരുടെ വിക്കറ്റാണ് നഷ്ടമായത്. രോഹിത് ശര്‍മ (38) ക്രീസില്‍ തുടരുന്നുണ്ട്.റിഷഭ് പന്തും (6) ഒപ്പമുണ്ട്. ആറ് വിക്കറ്റ് ശേഷിക്കെ ഇംഗ്ലണ്ടിനെക്കാള്‍ 109 റണ്‍സിന് ഇന്ത്യ പിന്നിലാണ്.
നാലാം ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍ക്കാതെ നോക്കേണ്ടത് അഭിമാന പ്രശ്‌നമാണ്. തോറ്റാല്‍ ഐസിസി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനല്‍ പ്രതീക്ഷ അവസാനിക്കും. സമനിലയെങ്കിലും നേടിയാല്‍ ഫൈനലില്‍ സീറ്റുറപ്പിക്കാന്‍ ഇന്ത്യക്കാവും. അതേ സമയം നാലാം ടെസ്റ്റിലെ ജയത്തോടെ ടെസ്റ്റ് പരമ്പര സമനിലയാക്കാനുള്ള ശ്രമത്തിലാണ് സന്ദര്‍ശകരായ ഇംഗ്ലണ്ട്.