ക്രിക്കറ്റിന്റെ യഥാർത്ഥ സൗന്ദര്യം വെളിവായ മത്സരങ്ങളിൽ ഒന്നിനായിരുന്നു കഴിഞ്ഞ അഞ്ച് ദിവസമായി ലോർഡ്‌സ് സാക്ഷ്യം വഹിച്ചത്. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള സച്ചിൻ-ആൻഡേഴ്‌സൺ ട്രോഫിയിലെ മൂന്നാം മത്സരത്തിൽ നീലപ്പടയ്ക്ക് തോൽവി വഴങ്ങേണ്ടി വന്നെങ്കിലും ശക്‌തമായ പോരാട്ടവീര്യമാണ് ഇന്ത്യൻ താരങ്ങൾ പുറത്തെടുത്തത്. അതിന് അവരെ അഭിനന്ദിച്ചേ മതിയാവൂ എന്നതാണ് യാഥാർഥ്യം. 22 റൺസുകൾക്കാണ് ഇന്ത്യ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടത്.
ജയിക്കാമായിരുന്ന മത്സരമാണ് ഇന്ത്യയ്ക്ക് കൈയെത്തും ദൂരത്ത് വച്ച് നഷ്‌ടമായത്. അഞ്ചാം ദിനം കളി ആരംഭിച്ചപ്പോൾ തന്നെ വിക്കറ്റുകൾ തുരുതുരെ വീണതോടെ ഇന്ത്യ ഏറെ അകലത്തിൽ വച്ച് ഓൾ ഔട്ടാവുമെന്ന് പലരും കരുതിയെങ്കിലും രക്ഷകനായി രവീന്ദ്ര ജഡേജ അവസാനം വരെ ഉണ്ടായിരുന്നു. ജയിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും ജഡേജയുടെ മികവ് പ്രശംസ നേടുകയും ചെയ്‌തു.

എന്നാൽ ഇപ്പോഴിതാ മത്സരത്തിൽ തോൽക്കാൻ ഉണ്ടായ യഥാർത്ഥ കാരണം വെളിപ്പെടുത്തുകയാണ് നായകൻ ഗിൽ ഇപ്പോൾ. ബാറ്റിംഗ് നിര രണ്ടാം ഇന്നിംഗ്‌സിൽ ഭേദപ്പെട്ട കാഴ്‌ച വച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് എളുപ്പത്തിൽ ജയിക്കാമായിരുന്നു എന്നാണ് ആരാധകരുടെ പക്ഷം. എന്നാൽ മത്സരത്തിലെ വഴിത്തിരിവായി ഗിൽ കണക്കാക്കുന്നത് മറ്റൊരു സംഭവമാണ്.
ഒന്നാം ഇന്നിംഗ്‌സിൽ റിഷഭ് പന്ത് റൗണ്ണൗട്ടായ രീതിയെയാണ് ഗിൽ മത്സരത്തിലെ നിർണായക നിമിഷമായി കണക്കാക്കുന്നത്. ആദ്യ ഇന്നിംഗ്‌സിൽ റിഷഭ് പന്തിന്റെ റണ്ണൗട്ട് കളിയുടെ ഗതി മാറ്റിമറിച്ച നിമിഷമായിരുന്നുവെന്ന് ഗിൽ സമ്മതിച്ചു. ഇന്ത്യയ്ക്ക് ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിംഗ്‌സ് സ്കോറിനോട് ഒരു അധിക റൺ പോലും കൂട്ടിച്ചേർക്കാൻ കഴിഞ്ഞിരുന്നില്ല.
കൂടുതൽ ലീഡ് ഒന്നാം ഇന്നിംഗ്‌സിൽ നേടിയിരുന്നെങ്കിൽ ഇന്ത്യയ്ക്ക് ജയിക്കാമായിരുന്നു എന്ന അഭിപ്രായവും ശക്തമായി ഉയരുന്നുണ്ട്. ഇതിനെ സാധൂകരിക്കുന്നതാണ് ഗില്ലിന്റെ അഭിപ്രായപ്രകടനം. ആദ്യ ഇന്നിംഗ്‌സിൽ രാഹുലും പന്തും മിച്ച പ്രകടനമാണ് നടത്തിയത്. ഇതോടെ ഇന്ത്യ നിർണാകയമായ ലീഡിലേക്ക് നീങ്ങുമെന്ന് കരുതിയിരുന്നു.
എന്നാൽ 99ൽ നിൽക്കുന്ന രാഹുലിന് സ്ട്രൈക്ക് കിട്ടാൻ വേണ്ടി പന്ത് അനാവശ്യമായ വിളിച്ച റൺ കോൾ ആണ് അവിടെ വിക്കറ്റിൽ കലാശിച്ചത്. അല്ലെയെങ്കിൽ ഉറപ്പായും മത്സരത്തിന്റെ ഫലം മറ്റൊന്നായേനേ. ഇരുവരും കുറ്റപ്പെടുത്താതെയാണ് ഗിൽ സംസാരിച്ചത് എന്നതും ശ്രദ്ധേയമാണ്. റൺ കോൾ വിളിക്കുന്നതിൽ ഉണ്ടായ പന്തിന്റെ വീഴ്‌ച മാത്രമായിരുന്നു അതെന്ന് ഗിൽ പറയുന്നു.
'ടീമിനെ ഒന്നാമതെത്തിക്കുന്നതിനെക്കുറിച്ചാണ് ഞങ്ങൾ എപ്പോഴും സംസാരിക്കുന്നത്. അത് കണക്കുകൂട്ടലിലെ പിഴവാണെന്ന് ഞാൻ കരുതുന്നു. രാഹുൽ റിഷഭിനോട് ലഞ്ചിന് മുമ്പ് ഞാൻ എന്റെ 100 പൂർത്തിയാക്കുന്നത് നന്നായിരിക്കും എന്ന് പറഞ്ഞിരിക്കാം. 99 റൺസിൽ ബാറ്റ് ചെയ്യുമ്പോൾ ബാറ്റർ സമ്മർദ്ദം അനുഭവിക്കുന്നു. പക്ഷേ കെഎൽ രാഹുലിന്റെ വ്യക്തിഗത നാഴികക്കല്ല് കാരണം ഋഷഭ് പന്ത് പുറത്തായി എന്ന് ഞാൻ ഒരിക്കലും പറയില്ല' ഗിൽ ചൂണ്ടിക്കാട്ടി.
'അത് വിധി നിർണയത്തിലെ പിഴവായിരുന്നു. റിഷഭ് ആയിരുന്നു കോൾ വിളിച്ചത്. കെഎൽ ഭായ് ആയിരുന്നു അപകടത്തിന്റെ അറ്റത്തുള്ളത്. വിധിയുടെ പിഴവായിരുന്നു എന്ന് ഞാൻ പറയും. ഏതൊരു ബാറ്റർക്കും ഇത് സംഭവിക്കാം' ഗിൽ പക്വമായി പ്രതികരിച്ചു. പന്തിന്റെ പരിക്ക് സാരമായുള്ളതല്ലെന്നും അതിനാൽ അടുത്ത ടെസ്‌റ്റിൽ അദ്ദേഹം കളിക്കുമെന്നുമാണ് ഗിൽ പറയുന്നത്.
മൂന്നാം ടെസ്‌റ്റിൽ ജസ്പ്രീത് ബുമ്രയുടെ പന്ത് പിടിക്കാൻ ശ്രമിക്കുന്നതിനിടെ കൈക്ക് പരിക്കേറ്റതിനെ തുടർന്ന് പന്തിന്റെ കാര്യത്തിൽ ആരാധകർ ആശങ്കയിലായിരുന്നു. മത്സരത്തിൽ രണ്ടാം ഇന്നിംഗ്‌സിൽ പിന്നീട് പന്തിന് പകരം ധ്രുവ് ജൂറിൽ ആയിരുന്നു കീപ്പറായി നിന്നത്. എന്നാൽ ഈ പരിക്ക് സാരമുള്ളതല്ല എന്ന ഗില്ലിന്റെ വാക്കുകൾ ആരാധകർക്ക് ആശ്വാസമാണ്.