രോഹിത് ശര്‍മ, കെ എല്‍ രാഹുല്‍
ഓപ്പണര്‍മാരായി ഇന്ത്യയുടെ രോഹിത് ശര്‍മയും കെ എല്‍ രാഹുലുമാണുള്ളത്. രണ്ട് താരങ്ങളും ശ്രദ്ധേയ പ്രകടനമാണ് കാഴ്ചവെച്ചതെന്ന് പറയാം. ഇംഗ്ലണ്ടിന്റെ ഓപ്പണര്‍മാരായ റോറി ബേണ്‍സും ഡോം സിബ്ലിയും ഹസീബ് ഹമീദുമെല്ലാം നിരാശപ്പെടുത്തിയപ്പോഴും രോഹിതും രാഹുലും തിളങ്ങി. രണ്ട് പേരും ചേര്‍ന്ന് 52.62 ശരാശരിയില്‍ 421 റണ്‍സാണ് ഓപ്പണിങ്ങില്‍ കൂട്ടിച്ചേര്‍ത്തത്. 1979ന് ശേഷം ഇന്ത്യയുടെ ഓപ്പണര്‍മാരുടെ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ബാറ്റിങ് പ്രകടനമാണിത്. രോഹിത് ശര്‍മ ഓവലില്‍ ഒരു സെഞ്ച്വറിയടക്കം 52.57 ശരാശരിയില്‍ 368 റണ്‍സ് നേടിയപ്പോള്‍ കെ എല്‍ രാഹുല്‍ 39.37 ശരാശരിയില്‍ 315 റണ്‍സും നേടി. രാഹുലും ഒരു സെഞ്ച്വറിയാണ് നേടിയത്.
ചേതേശ്വര്‍ പുജാര, ജോ റൂട്ട്, വിരാട് കോലി
മൂന്നാം നമ്പറില്‍ ചേതേശ്വര്‍ പുജാരക്കാണ് അവസരം. ഇന്ത്യയുടെ മൂന്നാം നമ്പര്‍ താരമായ പുജാര ആദ്യ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയെങ്കിലും പിന്നീട് താളം കണ്ടെത്തി. 32.42 ശരാശരിയില്‍ 227 റണ്‍സാണ് പുജാര നേടിയത്. മൂന്നാം നമ്പറില്‍ നിലയുറപ്പിച്ച് ഇന്നിങ്‌സ് കെട്ടിപ്പടുക്കാന്‍ പുജാര തന്നെയാണ് കേമന്‍.
നാലാം നമ്പറില്‍ ഇംഗ്ലണ്ട് നായകന്‍ ജോ റൂട്ടിനാണ് അവസരം. പരമ്പരയിലെ റണ്‍വേട്ടക്കാരില്‍ തലപ്പത്ത് റൂട്ടാണ്. ആദ്യ മൂന്ന് മത്സരത്തിലും സെഞ്ച്വറി നേടാന്‍ റൂട്ടിന് സാധിച്ചിരുന്നു. 94 ശരാശരിയില്‍ 564 റണ്‍സാണ് റൂട്ട് നേടിയത്. ബാറ്റ്‌സ്മാനെന്ന നിലയില്‍ റൂട്ട് മികവുള്ളവനാണെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ റൂട്ടിന് തിളങ്ങാനായില്ല.
അഞ്ചാം നമ്പറില്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിക്കാണ് അവസരം. നാല് മത്സരത്തില്‍ നിന്ന് 31.14 ശരാശരിയില്‍ 218 റണ്‍സ് കോലിയുടെ പേരിലുണ്ട്. നായകനെന്ന നിലയില്‍ ശ്രദ്ധേയ പ്രകടനം നടത്തിയ കോലിയാണ് പ്ലേയിങ് 11ന്റെ നായകന്‍. എന്നാല്‍ മൂന്നക്ക സംഖ്യ കോലി നേടിയിട്ട് 53 ഇന്നിങ്‌സുകള്‍ പിന്നിട്ടിരിക്കുകയാണ്.
ജോണി ബെയര്‍സ്റ്റോ, രവീന്ദ്ര ജഡേജ, ശര്‍ദുല്‍ ഠാക്കൂര്‍
വിക്കറ്റ് കീപ്പറെന്ന നിലയില്‍ ആരെ പരിഗണിക്കണമെന്നത് വലിയ ചോദ്യമാണ്. ജോസ് ബട്‌ലര്‍, റിഷഭ് പന്ത് എന്നിവരേക്കാള്‍ മികച്ചവന്‍ ജോണി ബെയര്‍സ്‌റ്റോയാണ്. 26.28 ശരാശരിയില്‍ 184 റണ്‍സാണ് ബെയര്‍സ്റ്റോ നേടിയത്. അതിനാല്‍ത്തന്നെ ടീമിലെ വിക്കറ്റ് കീപ്പര്‍ സ്ഥാനം ബെയര്‍സ്റ്റോക്കാണ്. കീപ്പറെന്ന നിലയില്‍ വലിയ മികവില്ലാത്ത താരമാണ് ബെയര്‍സ്റ്റോയെങ്കിലും നിലവിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലാണ് ബെയര്‍സ്റ്റോയെ വിക്കറ്റ് കീപ്പറായി പരിഗണിച്ചത്.
ഓള്‍റൗണ്ടര്‍മാരായി രണ്ട് പേരാണ് ടീമിലുള്ളത്. രണ്ട് പേരും ഇന്ത്യക്കാരാണ്. മോയിന്‍ അലിക്ക് ടീമില്‍ ഇടമില്ല. ഏഴാം സ്ഥാനത്ത് ഇന്ത്യയുടെ സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ്. 160 റണ്‍സും ആറ് വിക്കറ്റുമാണ് ജഡേജ നേടിയത്. സ്പിന്നര്‍മാര്‍ക്ക് വലിയ റോളില്ലാതിരുന്നിട്ടും മികച്ച ഓള്‍റൗണ്ട് പ്രകടനം നടത്താന്‍ ജഡേജക്കായി.
ശര്‍ദുല്‍ ഠാക്കൂറാണ് എട്ടാം സ്ഥാനത്ത്. ആദ്യ മൂന്ന് ടെസ്റ്റിലും അവസരം ലഭിക്കാതിരുന്ന ശര്‍ദുലിന് നാലാം ടെസ്റ്റിലാണ് അവസരം ലഭിച്ചത്. ഓവലില്‍ ഇന്ത്യ ചരിത്ര ജയം നേടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനം തന്നെയാണ് ശര്‍ദുല്‍ നടത്തിയത്. രണ്ട് ഇന്നിങ്‌സിലും അര്‍ധ സെഞ്ച്വറിയും ഏഴ് വിക്കറ്റും ശര്‍ദുല്‍ നേടി. ഇതില്‍ ജോ റൂട്ടിന്റെ നിര്‍ണ്ണായക വിക്കറ്റും ഉള്‍പ്പെടും. മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി എന്നിവര്‍ക്ക് ടീമില്‍ ഇടമില്ല.
ഒല്ലി റോബിന്‍സന്‍, ജസ്പ്രീത് ബുംറ, ജെയിംസ് ആന്‍ഡേഴ്‌സന്‍
പേസ് ബൗളിങ് നിരയില്‍ ആധിപത്യം ഇംഗ്ലണ്ടിന് തന്നെയാണ്. ഒമ്പതാം നമ്പറില്‍ ഒല്ലി റോബിന്‍സനാണ് അവസരം. മികച്ച പേസറായ ഒല്ലി 21.33 ശരാശരിയില്‍ 21 വിക്കറ്റുകളാണ് ഈ പരമ്പരയില്‍ നേടിയത്. മികച്ച പേസും ലൈനും ലെങ്തും കാത്ത് സൂക്ഷിക്കുന്ന ഒല്ലിയുടെ ബൗളിങ് പരമ്പരയില്‍ ഇന്ത്യന്‍ ബാറ്റിങ് നിരക്ക് വലിയ തലവേദനയാണ് സൃഷ്ടിച്ചത്. വിരാട് കോലിക്കും രോഹിത് ശര്‍മക്കും എതിരേ മികച്ച ബൗളിങ്ങാണ് ഒല്ലി റോബിന്‍സന്‍ നടത്തിയത്.
10ാം നമ്പറില്‍ വെറ്ററന്‍ പേസര്‍ ജെയിംസ് ആന്‍ഡേഴ്‌സനാണ്. പരമ്പരയുടെ തുടക്കം മുതല്‍ തകര്‍പ്പന്‍ പ്രകടനം തന്നെയാണ് അദ്ദേഹം കാഴ്ചവെച്ചത്. ഇന്ത്യന്‍ നായകന്‍ വിരാട് കോലി, ചേതേശ്വര്‍ പുജാര, അജിന്‍ക്യ രഹാനെ എന്നിവരുടെയെല്ലാം ഉറക്കം കെടുത്ത ബൗളറായി ആന്‍ഡേഴ്‌സന്‍ മാറി. 24.66 ശരാശരിയില്‍ 15 വിക്കറ്റാണ് ആന്‍ഡേഴ്‌സന്‍ വീഴ്ത്തിയത്. പരമ്പരക്കിടെ പരിക്കേറ്റതോടെ ആന്‍ഡേഴ്‌സന്റെ ബൗളിങ് മൂര്‍ച്ച അല്‍പ്പം കുറഞ്ഞുവെങ്കിലും പ്രായം തളര്‍ത്താത്ത പോരാളിയെപ്പോലെ ശ്രദ്ധേയ പ്രകടനം അദ്ദേഹം തുടരുകയാണ്.
ഇന്ത്യയുടെ ജസ്പ്രീത് ബുംറയാണ് 11മന്‍. തകര്‍പ്പന്‍ ബൗളിങ് പ്രകടനം തന്നെയാണ് ബുംറ പരമ്പരയില്‍ കാഴ്ചവെച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ തിളങ്ങാനാവാത്തതിന് വലിയ വിമര്‍ശനം നേരിട്ടെങ്കിലും തകര്‍പ്പന്‍ തിരിച്ചുവരവ് തന്നെയാണ് അദ്ദേഹം നടത്തിയത്. 20.83 ശരാശരിയില്‍ 18 വിക്കറ്റാണ് ബുംറയുടെ സമ്പാദ്യം. ഓവലില്‍ ഇന്ത്യയുടെ ചരിത്ര ജയത്തിന് പിന്നില്‍ നിര്‍ണ്ണായക പങ്കായിരുന്നു ബുംറക്കുണ്ടായിരുന്നത്.