ധാക്ക: ബംഗ്ലാദേശിനെതിരായ മൂന്ന് മത്സര പരമ്പര കൈവിട്ട് ഇന്ത്യ. രണ്ടാം മത്സരത്തില്‍ അഞ്ച് റണ്‍സിനാണ് ഇന്ത്യ തോറ്റത്. ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 7 വിക്കറ്റ് നഷ്ടത്തില്‍ 271 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങി ഇന്ത്യക്ക് 50 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 266 റണ്‍സാണ് നേടാനായത്. ഒമ്പതാമനായി ക്രീസിലെത്തിയ നായകന്‍ രോഹിത് ശര്‍മ 28 പന്തില്‍ 51* റണ്‍സുമായി പൊരുതി നോക്കിയെങ്കിലും വിജയത്തിലേക്കെത്തിക്കാനായില്ല. അവസാന പന്തില്‍ ഇന്ത്യക്ക് ജയിക്കാന്‍ ആറ് റണ്‍സ് വേണമെന്നിരിക്കെ മുസ്തഫിസുര്‍ റഹ്‌മാന്‍ യോര്‍ക്കറിലൂടെ രോഹിത്തിനെ സിക്‌സര്‍ നേടുന്നതില്‍ നിന്ന് തടുക്കുകയായിരുന്നു. ഇന്ത്യയുടെ തോല്‍വിയോടെ മൂന്ന് മത്സര പരമ്പര 2-0ന് ബംഗ്ലാദേശ് ഉറപ്പിച്ചു.
ആദ്യ കളിയില്‍ ഇന്ത്യയുടെ അന്തകനായ മെഹ്ദി ഹസന്‍ മിറാസ് (100*) വെടിക്കെട്ട് സെഞ്ച്വറിയോടെ വീണ്ടും മിന്നിച്ചു. താരത്തിന്റെ കന്നി സെഞ്ച്വറിയാണിത്. 83 ബോളുകള്‍ നേരിട്ട മെഹ്ദിയുടെ ഇന്നിങ്സില്‍ എട്ടു ബൗണ്ടറികളും നാലു സിക്സറുമുണ്ടായിരുന്നു. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ആതിഥേയര്‍ ഏഴു വിക്കറ്റിനു 271 റണ്‍സെടുക്കുകയായിരുന്നു.
19ാം ഓവര്‍ വരെ കളിയില്‍ ഇന്ത്യക്കായിരുന്നു ആധിപത്യം. 19 ഓവറില്‍ ആറിനു 69 റണ്‍സെന്ന ദയനീയ സ്ഥിതിയിലായിരുന്നു ബംഗ്ലാദേശ്. 100 റണ്‍സ് പോലും അവര്‍ തികയ്ക്കില്ലെന്നായിരുന്നു കരുതപ്പെട്ടിരുന്നത്. എന്നാല്‍ ഏഴാം വിക്കറ്റില്‍ മഹമ്മുദുള്ള- മെഹ്ദി ഹസന്‍ മിറാസ് ജോടി സെഞ്ച്വറി കൂട്ടുകെട്ടുമായി അവരെ കളിയിലേക്കു തിരികെ കൊണ്ടു വന്നു. മഹമ്മുദുള്ള 96 ബോളില്‍ ഏഴു ബൗണ്ടറികളടക്കം 77 റണ്‍സെടുത്ത് പുറത്താവുകയായിരുന്നു.
ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത ബംഗ്ലാദേശിന്റെ തുടക്കം പാളിയിരുന്നു. നായകന്‍ ലിറ്റണ്‍ ദാസ് (7), അനാമുല്‍ ഹഖ് (11), നജ്മുല്‍ ഹുസൈന്‍ ഷാന്റോ (21), ഷാക്വിബുല്‍ ഹസന്‍ (8), മുഷ്ഫിഖുര്‍ റഹീം (12), അഫീഫ് ഹുസൈന്‍ (0) എന്നിവരെല്ലാം പെട്ടെന്നു മടങ്ങിയതോടെ ബംഗ്ലാദേശ് ആറിന് 6ലേക്കു കൂപ്പുകുത്തി. പക്ഷെ പിന്നീട് ഇന്ത്യയില്‍ നിന്നും വഴുതിപ്പോവുകയായിരുന്നു. ഏഴാം വിക്കറ്റില്‍ മഹമ്മുദുള്ള- മെഹ്ദി സഖ്യം 166 ബോളില്‍ 148 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തു. 217ല്‍ വച്ചാണ്് ഈ സഖ്യം വേര്‍പിരിഞ്ഞത്.
ഇന്ത്യക്കു വേണ്ടി വാഷിങ്ടണ്‍ സുന്ദര്‍ മൂന്നു വിക്കറ്റുകള്‍ വീഴ്ത്തിയപ്പോള്‍ മുഹമ്മദ് സിറാജും ഉമ്രാന്‍ മാലിക്കും രണ്ടു വിക്കറ്റുകള്‍ വീത നേടി. മല്‍സരത്തിന്റെ തുടക്കത്തില്‍ തന്നെ സ്ലിപ്പില്‍ ക്യാച്ചിനായി ശ്രമിക്കവെ നായകന്‍ രോഹിത് ശര്‍മയുടെ വിരലിനു പൊട്ടലേറ്റിരുന്നു. ഇതേ തുടര്‍ന്നു അദ്ദേഹം ഗ്രൗണ്ട് വിടുകയും ചെയ്തു. പകരം കെഎല്‍ രാഹുലാണ് ടീമിനെ നയിച്ചത്.
മറുപടിക്കിറങ്ങിയ ഇന്ത്യയുടെ തുടക്കം പിഴച്ചു. പരിക്കേറ്റ് നായകന്‍ രോഹിത് ശര്‍മക്ക് കരക്കിരുക്കേണ്ടി വന്നതോടെ വിരാട് കോലിയും ശിഖര്‍ ധവാനുമാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്തത്. കോലി (5) ആദ്യം മടങ്ങി. പിന്നാലെ ധവാനും (8) നിരാശപ്പെടുത്തി പുറത്തേക്ക്. നാലാം നമ്പറിലെത്തിയ വാഷിങ്ടണ്‍ സുന്ദറിനും (11) കാര്യമായൊന്നും ചെയ്യാനായില്ല. മധ്യനിരയില്‍ കെ എല്‍ രാഹുലും (14) അവസരത്തിനൊത്തുയരാതെ പോയതോടെ ഇന്ത്യ വലിയ തകര്‍ച്ചയെ മുന്നില്‍ക്കണ്ടു.
65 റണ്‍സിനിടെ ഇന്ത്യയുടെ നാല് വിക്കറ്റുകള്‍ വീണു. അഞ്ചാം വിക്കറ്റിലെ ശ്രേയസ് അയ്യരുടെയും (82) അക്ഷര്‍ പട്ടേലിന്റെയും (56) കൂട്ടുകെട്ടാണ് ഇന്ത്യയെ വന്‍ നാണക്കേടില്‍ നിന്ന് കരകയറ്റിയത്. 107 റണ്‍സ് കൂട്ടുകെട്ട് സൃഷ്ടിച്ച ശേഷം ശ്രേയസിനെ മടക്കി മെഹതി ഹസനാണ് ബംഗ്ലാദേശിനെ മത്സരത്തിലേക്ക് മടക്കിക്കൊണ്ടുവന്നത്. പൊരുതുനിന്ന അക്ഷറിനെ ഇബാദത്ത് ഹൊസൈനും പുറത്താക്കിയതോടെ കളി ബംഗ്ലാദേശിന്റെ വരുതിയില്‍.
ഷക്കീബിനെ ക്രീസില്‍ നിന്ന് കയറികളിച്ച ശര്‍ദുല്‍ (7) സ്റ്റംപിങ്ങിലൂടെ പുറത്തായി. പരിക്കേറ്റ് ടോപ് ഓഡറില്‍ ഇറങ്ങാതിരുന്ന രോഹിത് ഒമ്പതാമനായി ക്രീസിലേക്കെത്തി. വലിയ ഷോട്ടിന് ശ്രമിച്ച് ദീപക് ചഹാര്‍ (11) പുറത്തായെങ്കിലും രോഹിത് അവസാന സമയത്ത് പ്രതീക്ഷ നല്‍കി. എന്നാല്‍ 48ാം ഓവര്‍ മുഹമ്മദ് സിറാജ് ക്രീസില്‍ നില്‍ക്കവെ മുസ്തഫിസുര്‍ റഹ്‌മാന്‍ മെയ്ഡനാക്കി.
മഹമ്മൂദുല്ലയെറിഞ്ഞ 49ാം ഓവറില്‍ രോഹിത്തിനെ രണ്ട് തവണയാണ് ബംഗ്ലാദേശ് കൈവിട്ടത്. ഓവറിലെ അവസാന പന്തില്‍ മഹമ്മൂദുല്ല സിറാജിനെ ക്ലീന്‍ബൗള്‍ഡാക്കി. അവസാന ഓവറുകളില്‍ പരിക്കേറ്റ കൈയുമായി രോഹിത് പൊരുതിനോക്കിയെങ്കിലും ഇന്ത്യയെ വിജയത്തിലേക്കെത്തിക്കാനാവാതെ പോയതോടെ അഞ്ച് റണ്‍സിന്റെ ജയം ബംഗ്ലാദേശിന് സ്വന്തം.
പ്ലെയിങ് ഇലവന്‍
ഇന്ത്യ-രോഹിത് ശര്‍മ്മ (ക്യാപ്റ്റന്‍), ശിഖര്‍ ധവാന്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), വാഷിംഗ്ടണ്‍ സുന്ദര്‍, അക്ഷര്‍ പട്ടേല്‍, ഷര്‍ദുല്‍ ടാക്കൂര്‍, ദീപക് ചാഹര്‍, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്ക്.
ബംഗ്ലാദേശ്: ഷാക്കിബുല്‍ ഹസന്‍, യാസിര്‍ അലി, നജ്മുല്‍ ഹൊസൈന്‍ ഷാന്റോ, മഹ്‌മുദുള്ള, അഫീഫ് ഹൊസൈന്‍, മെഹിദി ഹസന്‍ മിറാസ്, ലിറ്റണ്‍ ദാസ് (ക്യാപ്റ്റന്‍), നൂറുല്‍ ഹസന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, നസും അഹമ്മദ്, ഇബാദത്ത് ഹൊസൈന്‍.