പരമ്പരയിലെ ആദ്യ രണ്ടു ഏകദിനങ്ങളിലും 62 പന്തുകളെ വേണ്ടിവന്നുള്ളൂ സ്മിത്തിന് സെഞ്ച്വറി തികയ്ക്കാന്‍. നേരത്തെ, ഐപിഎല്ലില്‍ 14 മത്സരങ്ങള്‍ കളിച്ചിട്ടും 311 റണ്‍സ് മാത്രമേ സ്മിത്ത് സ്വന്തം അക്കൗണ്ടില്‍ ചേര്‍ത്തിരുന്നുള്ളൂ. ബാറ്റിങ് ശരാശരി കേവലം 25.91 ഉം. ഓസ്‌ട്രേലിയയില്‍ എത്തിയപ്പോള്‍ സ്മിത്ത് ശക്തിമരുന്നെങ്ങാനും കുടിച്ചോ? താരത്തിന്റെ പ്രകടനം കാണുമ്പോള്‍ ഇന്ത്യന്‍ ആരാധകര്‍ ചോദിച്ചുപ്പോവുകയാണ്. എന്തായാലും ഇതിനുത്തരം ഇപ്പോള്‍ സ്മിത്തുതന്നെ നല്‍കുന്നു.
ഐപിഎല്‍ക്കാലത്ത് പന്തിനെ ശക്തമായി അടിച്ചകറ്റാനായിരുന്നു ശ്രമിച്ചത്. എല്ലാത്തവണയും ബൗളര്‍മാര്‍ക്ക് എതിരെ സര്‍വശക്തിയും ആവാഹിച്ച് ഷോട്ടുകള്‍ കളിച്ചു. എന്നാല്‍ ഈ രീതി ഗുണം ചെയ്തില്ല. ഇപ്പോള്‍ ഇന്ത്യയ്ക്ക് എതിരെ കളിക്കുമ്പോള്‍ പന്തിനെ പരുക്കന്‍ ശൈലിയില്‍ നേരിടാന്‍ ശ്രമിക്കുന്നില്ല. പകരം കൂടുതല്‍ സൂക്ഷ്മതയോടെ, കൗശലത്തോടെ ഷോട്ടുകള്‍ കളിക്കാനാണ് ശ്രദ്ധിക്കുന്നത്. ബൗളറുടെ വേഗം പരമാവധി പ്രയോജനപ്പെടുത്തുന്നു. ഒപ്പം ഷോട്ടുകള്‍ക്ക് ഒഴുക്കും കൃത്യതയും ഉറപ്പുവരുത്തുന്നു, ഞായറാഴ്ച്ചത്തെ ഏകദിനത്തില്‍ കളിയിലെ കേമനായ സ്റ്റീവ് സ്മിത്ത് വെളിപ്പെടുത്തി.
രണ്ടാം ഏകദിനത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് അവസരങ്ങള്‍ നല്‍കിയില്ലെന്നും സ്മിത്ത് സൂചിപ്പിക്കുന്നുണ്ട്. 'ആദ്യ ഏകദിനത്തെ അപേക്ഷിച്ച് രണ്ടാം ഏകദിനത്തിലെ പ്രകടനമാണ് കൂറച്ചുകൂടി ആധികാരികം. കാരണം ആദ്യത്തെ മത്സരത്തില്‍ എതിരാളികള്‍ക്ക് ഒന്നുരണ്ട് ക്യാച്ച്, എല്‍ബിഡബ്ല്യു അവസരങ്ങള്‍ ഞാന്‍ നല്‍കിയിരുന്നു. എന്നാല്‍ രണ്ടാമത്തെ മത്സരത്തില്‍ പുറത്താക്കാന്‍ ഒരവസരം പോലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് ഞാന്‍ കൊടുത്തില്ല', സ്മിത്ത് പറഞ്ഞു.
ഡേവിഡ് വാര്‍ണര്‍ - ആരോണ്‍ ഫിഞ്ച് സഖ്യം നല്‍കിയ തുടക്കമാണ് ഒരിക്കല്‍ക്കൂടി ഓസ്‌ട്രേലിയക്ക് മികച്ച ലഭിക്കാന്‍ കാരണമെന്നും ഇദ്ദേഹം അഭിപ്രായപ്പെടുന്നുണ്ട്. മത്സരത്തില്‍ 64 പന്തില്‍ സ്മിത്തടിച്ച 104 റണ്‍സിന്റെ മികവിലാണ് ഓസ്‌ട്രേലിയ ഇന്ത്യയ്ക്ക് എതിരെ 389 റണ്‍സ് കുറിച്ചത്. കരിയറില്‍ താരത്തിന്റെ 11 -മത്തെ ഏകദിന സെഞ്ച്വറിയാണിത്; പരമ്പരയിലെ രണ്ടാമത്തേതും. ഇന്നത്തെ പ്രകടനത്തോടെ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റിലെ മൂന്നാമത്തെ അതിവേഗ സെഞ്ച്വറി റെക്കോര്‍ഡും സ്റ്റീവ് സ്മിത്ത് സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്.