ഇന്ത്യയുടെ കാര്യമെടുത്താല്‍ ഓപ്പണറും ഉപനായകനുമായ രോഹിത് ശര്‍മയുടെ അഭാവമാണ് പ്രധാന ആശങ്ക. എന്നാല്‍ ഹിറ്റ്മാന്റെ കുറവ് നികത്താന്‍ പോന്ന താരങ്ങള്‍ നിരയിലുണ്ടെന്നത് കോലിക്ക് ആശ്വാസം പകരും. പരമ്പരയ്ക്ക് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ വിരാട് കോലിയും കെഎല്‍ രാഹുലും മിന്നിത്തിളങ്ങിയത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടുന്നുണ്ട്. ഇത്തവണ അടിയുറച്ച ബാറ്റിങ് പ്രകടനം ടീം ഇന്ത്യയില്‍ നിന്നും കാണാനൊക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. ഈ അവസരത്തില്‍ സിഡ്നിയിലെ ആദ്യ ഏകദിനത്തില്‍ ഇന്ത്യ തിരഞ്ഞെടുക്കാന്‍ സാധ്യതയുള്ള പ്ലേയിങ് ഇലവനെ ചുവടെ കാണാം.
ഒരിക്കല്‍ ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റിലും ശിഖര്‍ ധവാന് സ്ഥാനം നഷ്ടപ്പെട്ടിരുന്നു. എന്നാല്‍ താരമിപ്പോള്‍ രണ്ടാം വരവിന് ഒരുക്കംകൂട്ടുകയാണ്. ഇക്കഴിഞ്ഞ ഐപിഎല്ലിലെ പ്രകടനം ധവാന് തുണയായി. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ രണ്ടു സെഞ്ച്വറികളാണ് ധവാനില്‍ നിന്നും ആരാധകര്‍ കണ്ടത്. ഫൈനല്‍ വരെയുള്ള ഡല്‍ഹി ക്യാപിറ്റല്‍സിന്റെ പ്രയാണത്തില്‍ ധവാനുള്ള പങ്കും ചെറുതല്ല. പരിചയസമ്പന്നനായ ധവാനില്‍ നിന്ന് തുടങ്ങാനായിരിക്കും വിരാട് കോലി ആഗ്രഹിക്കുക. മറുഭാഗത്ത് ആരെയിറക്കുമെന്ന കാര്യത്തില്‍ ടീം മാനേജ്മെന്റിന് ആശയക്കുഴപ്പമുണ്ടാകാം.
മായങ്ക് അഗര്‍വാള്‍, സഞ്ജു സാംസണ്, ശുബ്മാന് ഗില്‍ എന്നീ മൂന്നു പ്രതിഭകള്‍ അവസരം കാത്തുനില്‍ക്കുകയാണ്. ആഭ്യന്തരതലത്തില്‍ സ്ഥിരതയാര്‍ന്ന പ്രകടനം ഗില്‍ കാഴ്ച്ചവെക്കുന്നുണ്ടെങ്കിലും രാജ്യാന്തര മത്സരങ്ങള്‍ കളിച്ച പരിചയം സഞ്ജുവിനും മായങ്കിനും തുണയാകും. ഐപിഎല്ലിലെ പ്രകടനം കൂടി വിലയിരുത്തുമ്പോള്‍ മായങ്കിനായിരിക്കും നറുക്കുവീഴാന്‍ സാധ്യത.
ഒരുപക്ഷെ 'ബാക്കപ്പ്' ഓപ്പണറായി ഗില്‍ കടന്നുവരാം. സഞ്ജുവിന്റെ ആക്രമണ ശൈലിയെക്കാള്‍ ഗില്ലിന്റെ സാങ്കേതികത്തികവിലായിരിക്കും ഇന്ത്യ ഉറ്റുനോക്കുന്നത്. മൂന്നാം നമ്പറില്‍ വിരാട് കോലി തന്നെ. കോലിക്ക് ശേഷം കെഎല്‍ രാഹുല്‍ ടീം ഷീറ്റില്‍ പേര് കണ്ടെത്തുമെന്ന കാര്യത്തിലും തര്‍ക്കമില്ല. ടീമിലെ വിക്കറ്റ് കീപ്പറും രാഹലും തന്നെയാകും. കഴിഞ്ഞതവണ ഓസ്ട്രേലിയയുടെ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെയാണ് പന്തിന് പരിക്കേറ്റതും തുടര്‍ന്ന് കെഎല്‍ രാഹുല്‍ കീപ്പര്‍ ഗ്ലൗസണിഞ്ഞതും.
രാഹുലിന്റെ കീപ്പിങ് മികവില്‍ ടീം മാനേജ്മെന്റിന് സംതൃപ്തിയുണ്ട്. രാഹുല്‍ കീപ്പറാകുമ്പോള്‍ അധികമൊരു ബാറ്റ്സ്മാനെയോ ബൗളറെയോ ടീമില്‍ ഉള്‍പ്പെടുത്താന്‍ കോലിക്ക് കഴിയും. ഇതേസമയം, രാഹുലിന് മുന്‍പ് ശ്രേയസ് അയ്യറെയായിരിക്കും ടീം ഇന്ത്യ ബാറ്റു ചെയ്യാന്‍ പറഞ്ഞുവിടുക. ടീമിലെ നാലാം നമ്പര്‍ സ്ഥാനം ശ്രേയസ് ഉറപ്പിച്ച മട്ടാണ്. ഐപിഎല്ലിലെ പ്രകടനവും ശ്രേയസിന് കാര്യങ്ങള്‍ അനുകൂലമാക്കും.
എന്നാൽ മായങ്കിന് പകരം കെഎല്‍ രാഹുല്‍ ഓപ്പണറായാല്‍ മനീഷ് പാണ്ഡെയായിരിക്കും അഞ്ചാം നമ്പറില്‍ ഊഴം കാത്തുനില്ക്കുക. ആറാം നമ്പറില്‍ ഹാര്‍ദിക് പാണ്ഡ്യ കളിക്കുമെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ല. 'ഫിനിഷര്‍ റോള്‍' ഹാര്‍ദ്ദിക്കിന് ഇന്ത്യ കല്പ്പിച്ചു നല്‍കിയിട്ടുണ്ട്. ഐപിഎല്ലില്‍ ഹാര്‍ദ്ദിക്കിന്റെ വെടിക്കെട്ടാണ് പലപ്പോഴും മുംബൈയുടെ സ്കോര്‍ബോര്‍ഡിനെ രക്ഷിച്ചത്. എന്നാല്‍ മത്സരത്തില്‍ ഹാര്‍ദിക് പന്തെറിയുമോയെന്ന് കണ്ടറിയണം. രവീന്ദ്ര ജഡേജയും ഇന്ത്യന്‍ സംഘത്തിലെ മറ്റൊരു ഫിനിഷറായി കടന്നുവരും.
ബൗളര്‍മാരുടെ കാര്യമെടുത്താല്‍ ജസ്പ്രീത് ബുംറ തന്നെ ഇന്ത്യയുടെ വജ്രായുധം. പവര്‍പ്ലേ ഓവറുകളില്‍ ഓസ്ട്രേലിയയെ വീഴ്ത്താന്‍ കെല്‍പ്പുള്ള മറ്റൊരു ബൗളര്‍ ഇന്ത്യന്‍ നിരയിലില്ല. ബുംറയ്ക്കൊപ്പം ഷമിയും ചേരുന്നതോടെ ആക്രമിക്കണോ അതോ പ്രതിരോധിക്കണോ എന്ന സംശയത്തിലകപ്പെടാം പേരുകേട്ട ഓസ്ട്രേലിയന്‍ നിര. നവ്ദീപ് സെയ്നി, യുസ്വേന്ദ്ര ചഹാല്‍ എന്നിവരായിരിക്കും ബാക്കിയുള്ള രണ്ടു ഒഴിവുകള്‍ നികത്തുക.