വാര്‍ണറും ഫിഞ്ചും സ്മിത്തും മാക്സ്വെല്ലും കസറിയപ്പോള്‍ ഓസ്ട്രേലിയയെ പിടിച്ചുകെട്ടേണ്ടതെങ്ങനെയെന്ന് അറിയാതെ വിരാട് കോലി കുഴങ്ങി. 375 റണ്‍സ് ലക്ഷ്യം തേടിയറിങ്ങിയ ഇന്ത്യന്‍ ബാറ്റ്സ്മാന്മാരാകട്ടെ കുട്ടിക്രിക്കറ്റിന്റെ ലാഘവത്തോടെയാണ് ബാറ്റു ചെയ്തതും. 14 ആം ഓവറില്‍ത്തന്നെ 'വെടിത്തീര്‍ന്ന' ഇന്ത്യയെ രക്ഷിക്കാന്‍ ഹാര്‍ദിക്കും ധവാനും പരമാവധി ശ്രമിച്ചുനോക്കി. എന്നാല്‍ ലക്ഷ്യത്തിന് 66 റണ്‍സ് അകലെ ഇന്ത്യയുടെ പോരാട്ടം അവസാനിച്ചു.
ആദ്യ ഏകദിനത്തിലെ ഇന്ത്യയുടെ പ്രകടനത്തില്‍ ആരാധകരും ക്രിക്കറ്റ് നിരീക്ഷകരും ഒരുപോലെ നിരാശരാണ്. അടുത്തവര്‍ഷങ്ങളില്‍ തുടരെ ലോകകപ്പ് നടക്കാനിരിക്കുകയാണ്. രണ്ടു ട്വന്റി-20 ലോകപ്പുകളുണ്ട് മുന്നില്‍. 2023 -ല്‍ ഏകദിന ലോകകപ്പും അരങ്ങേറും. എന്നാല്‍ കളിയോടുള്ള സമീപനം ഇങ്ങനെയാണെങ്കില്‍ എത്ര ലോകകപ്പ് കളിച്ചാലും ഇന്ത്യ ജയിക്കില്ലെന്നാണ് മുന്‍ ഇംഗ്ലീഷ് താരം മൈക്കല്‍ വോഗന് പറയുന്നത്.
അഞ്ച് ബൗളര്‍മാര്‍ മതിയെന്ന കോലിയുടെ തീരുമാനമാണ് ആദ്യം തിരുത്തേണ്ടത്. ടീമിലെ ഓള്‍റൗണ്ടറില്ലെന്ന പ്രശ്നത്തിനും എത്രയും പെട്ടെന്ന് പരിഹാരം കാണേണ്ടതുണ്ടെന്ന് വോഗന് അഭിപ്രായപ്പെടുന്നു. നിലവില്‍ ബാറ്റ്സ്മാനായി മാത്രമാണ് ഹാര്‍ദിക് ടീമില്‍ കളിക്കുന്നത്. പുറത്തിനേറ്റ പരിക്കും തുടര്‍ന്നുള്ള ശസ്ത്രക്രിയയും മുന്‍നിര്‍ത്തി ബൗളിങ് ചുമതലകളില്‍ നിന്ന് ഹാര്‍ദിക് മാറി നില്‍ക്കുകയാണ്. ഐപിഎല്ലില്ലും മുംബൈ ഇന്ത്യന്‍സിനായി ഹാര്‍ദിക് പന്തെറിഞ്ഞിരുന്നില്ല.
ഇപ്പോഴത്തെ സാഹചര്യത്തില്‍ ഹാര്‍ദിക് ടീമില്‍ കളിക്കുമ്പോള്‍ അഞ്ച് ബൗളര്‍മാരും ആറ് ബാറ്റ്സ്മാന്മാരുമെന്നാണ് ടീം ഇന്ത്യയുടെ സമവാക്യം. ഇന്ത്യയുടെ പ്രധാന പ്രശ്നമിതാണെന്നും വോഗന് ചൂണ്ടിക്കാട്ടുന്നുണ്ട്.
'ഇന്ത്യയുടെ ഏകദിന ടീമിനെ സംബന്ധിച്ച് ആറാമതൊരു ബൗളിങ് ഓപ്ഷനില്ലാത്തതാണ് പ്രധാന ആശങ്ക. ഞാനാണ് സെലക്ഷന് കമ്മിറ്റിയിലോ മാനേജ്മെന്റിലോയെങ്കില്‍ കുറഞ്ഞത് ആറോ ഏഴോ ബൗളിങ് ഓപ്ഷനുകള്‍ ടീമില്‍ നിലനിര്‍ത്തും. ആറാം നമ്പറിന് ശേഷം ബാറ്റു ചെയ്യാനറിയുന്നവര്‍ ഇല്ലെന്നതും ഇന്ത്യയുടെ പോരായ്മയാണ്', ക്രിക്ബസ്സിന് നല്കിയ അഭിമുഖത്തില്‍ വോഗന് പറഞ്ഞു.
ഇപ്പോഴത്തെ ടീമുമായാണ് ഇന്ത്യ ലോകകപ്പ് കളിക്കുന്നതെങ്കില്‍ ജയിക്കില്ലെന്നാണ് മുന്‍ ഇംഗ്ലീഷ് താരത്തിന്റെ വിലയിരുത്തല്‍. ലോകകപ്പ് ജയിക്കാന്‍ പോന്ന സമവാക്യം കോലിയുടെ ഇപ്പോഴത്തെ ടീമില്‍ കാണാനില്ല. ഐപിഎല്‍ ഇത്ര കാലമായി നടക്കുന്നു. എന്നിട്ടും പന്തെറിയാന്‍ കഴിവുള്ള മുന്‍നിര ബാറ്റ്സ്മാന്മാരെയോ സ്പെഷ്യലിസ്റ്റ് ഓള്‍റൗണ്ടര്‍മാരെയോ കണ്ടെത്താന്‍ സെലക്ടര്‍മാര്‍ക്ക് സാധിച്ചില്ലെന്നത് നിരാശജനകമാണ്. ഹാര്‍ദിക് പന്തെറിയാന്‍ തുടങ്ങുന്നതോടെ ഓള്‍റൗണ്ടര്‍ പ്രതിസന്ധിക്ക് ചെറിയ പരിഹാരമാകും, വോഗന് അറിയിച്ചു.
Most Read: ടെസ്റ്റ് പരമ്പരയിൽ മായങ്കിനൊപ്പം ആര് ഓപ്പണ്‍ ചെയ്യണം? സഞ്ജയ് മഞ്ജരേക്കര്‍ പറയുന്നു
എന്തായാലും ഇന്ത്യയുടെ ഇപ്പോഴത്തെ ടീമും സ്ക്വാഡും പരിശോധിച്ചാല്‍ ഇന്ത്യന്‍ സാഹചര്യത്തില്‍പ്പോലും ടീം ലോകകപ്പ് നേടില്ലെന്ന് വോഗന് തറപ്പിച്ചു പറയുന്നുണ്ട്. ഞായറാഴ്ച്ച സിഡ്നിയിലാണ് ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ രണ്ടാമത്തെ ഏകദിനം.